ന്യൂഡൽഹി: വർഷങ്ങൾക്കുമുൻപ്‌ തന്റെ രഹസ്യാന്വേഷണജീവിതത്തിന്റെ തുടക്കകാലത്ത് ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഐ.ഐ.ടി. റൂർക്കിയിലെ ബിരുദദാനച്ചടങ്ങിലാണ് അദ്ദേഹം ആ പഴയ കാലം ഒാർത്തെടുത്തത്.

To advertise here,

‘അതിർത്തിയിലെ ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു എന്റെ ചുമതല. വിവരശേഖരണത്തിനായി ഒരു സംഘത്തെ നിയോഗിച്ചു. എട്ടുദിവസത്തിനകം മടങ്ങിവരാൻ നിർദേശിച്ചവർ 15 ദിവസമായിട്ടും തിരിച്ചെത്തിയില്ല. അവരെ ചൈനീസ് സൈന്യം പിടികൂടിയെന്നറിഞ്ഞു. ഏജന്റുമാർ തിരിച്ചെത്തിയെങ്കിലും, ആ സംഭവം വലിയ സുരക്ഷാവീഴ്ചയായി. എനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു. കരിയർ അവിടംകൊണ്ട് അവസാനിച്ചെന്ന് കരുതി’ -ഡോവൽ പറഞ്ഞു.

എന്നാൽ, അന്വേഷണത്തിനൊടുവിൽ ഡോവലിന് ക്ലീൻ ചിറ്റ് ലഭിച്ചു. ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് നൽകിയ ഭൂപടങ്ങളിലെയും സ്കെച്ചുകളിലെയും പിഴവുകളാണ് വഴിതെറ്റാൻ കാരണമെന്ന് കണ്ടെത്തി. സഹപ്രവർത്തകനായ ഒരു ടിബറ്റൻ ഷെർപ്പ നൽകിയ ഉപദേശമാണ് ജീവിതവീക്ഷണം മാറ്റിയത്. നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമായി അറിയുക., എങ്ങോട്ടാണ് പോകേണ്ടതെന്ന് നിശ്ചയമുണ്ടായിരിക്കുക, അവിടേക്ക് എത്തിച്ചേരാനുള്ള കൃത്യമായ വഴി മനസ്സിലാക്കുക എന്നീ തത്ത്വങ്ങൾ പിന്നീട് ജീവിതത്തിൽ വഴികാട്ടിയായതായി അദ്ദേഹം കൂട്ടിച്ചേർത്തു.