റാഞ്ചി: ഝാർഖണ്ഡിൽ 27 മാവോവാദികൾ പോലീസിന് മുന്നിൽ ഒരേസമയം കീഴടങ്ങി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട കീഴടങ്ങലാണ് ഇതെന്ന് പോലീസ് പറയുന്നു. നിരോധിത സംഘടനയിലെ മുതിർന്ന നേതാവ് മിസിർ ബെസ്രയുടെ സംഘത്തിലുള്ളവരാണ് കീഴടങ്ങിയത്. സർക്കാരിന്റെ പുനരധിവാസ നയങ്ങളിൽ ആകൃഷ്ടരായും ഉൾപ്പാർട്ടി ചൂഷണങ്ങളിൽ മനംമടുത്തുമാണ് ഇവർ മുഖ്യധാരയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.

To advertise here,

കീഴടങ്ങിയവരിൽ മുതിർന്ന കമാൻഡർമാരും ഉൾപ്പെടുന്നു.

ഇവരിൽ നിന്ന് വൻതോതിൽ ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മിസിർ ബെസ്രയെ കണ്ടെത്താനുള്ള തിരച്ചിൽ സുരക്ഷാസേന ഊർജ്ജിതമാക്കിയിരിക്കുകയാണ്. മേഖലയിൽ പുതിയ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ച് മാവോവാദി സ്വാധീനം പൂർണമായും ഇല്ലാതാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാരിന്റെ മാവോയിസ്റ്റ് കീഴടങ്ങൽ-പുനരധിവാസ നയത്തിന്റെ ഭാഗമായി ആരംഭിച്ച 'ഓപ്പറേഷൻ നവജീവൻ' പ്രകാരമാണ് കീഴടങ്ങൽ നടന്നത്. ബെസ്രയുമായി ബന്ധമുള്ള 25-ലധികം മാവോവാദികൾ വ്യാഴാഴ്ച കീഴടങ്ങുമെന്ന് ഐജി (ഓപ്പറേഷൻസ്) നരേന്ദ്ര കുമാർ സിങ് നേരത്തേ അറിയിച്ചിരുന്നു. കീഴടങ്ങിയവരിൽ മിസിർ ബെസ്ര (സാഗർ ജി), കോൾഹാൻ-സാരന്ദ മേഖലകളിൽ സജീവമായ അസിം മണ്ഡൽ എന്നിവരുടെ സംഘത്തിലെ ഉന്നത കമാൻഡർമാരും അംഗങ്ങളും ഉൾപ്പെടുന്നു.

ഇതിൽ ആറ് സ്‌പെഷ്യൽ സോണൽ കമ്മിറ്റി അംഗങ്ങളും (SZCM), ആറ് ഏരിയ കമ്മിറ്റി അംഗങ്ങളും (ACM), നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയിലെ 13 സ്‌ക്വാഡ് അംഗങ്ങളും ഉൾപ്പെടുന്നു. കൂടാതെ, ഗുംല ജില്ലയിൽ പ്രവർത്തിക്കുന്ന മാവോവാദി ഗ്രൂപ്പായ ഝാർഖണ്ഡ് ജൻ മുക്തി പരിഷത്തിലെ (JJMP) രണ്ട് അംഗങ്ങളും കീഴടങ്ങിയിട്ടുണ്ട്. 17 ആയുധങ്ങളും മൂവായിരത്തോളം തിരകളുമായാണ് ഇവർ കീഴടങ്ങിയത്.

കോൾഹാൻ, സാരന്ദ വനമേഖലകളെക്കുറിച്ച് കൃത്യമായ അറിവുള്ള ഇവർ പശ്ചിമ സിങ്ങ്ഭുമിലും പരിസര ജില്ലകളിലും സജീവമായിരുന്നു. സംസ്ഥാന പോലീസ്, സിആർപിഎഫിന്റെ കോബ്ര (CoBRA) ബറ്റാലിയനുകൾ, ഝാർഖണ്ഡ് ജാഗ്വാർ സേന എന്നിവ സംയുക്തമായാണ് മാവോവാദി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്.

തുടർച്ചയായ സൈനിക നീക്കങ്ങൾ, സംഘടനകൾക്കുള്ളിലെ ആഭ്യന്തര ചൂഷണം, വർധിച്ചുവരുന്ന സുരക്ഷാ സമ്മർദ്ദം എന്നിവ കാരണം പല കേഡർമാരും മുഖ്യധാരയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കപ്പെട്ടതായി പോലീസ് പറഞ്ഞു. പോലീസ് കണക്കുകൾ പ്രകാരം, 2026-ൽ ഇതുവരെ 44 മാവോവാദികൾ അറസ്റ്റിലാവുകയും 29 പേർ കീഴടങ്ങുകയും 22 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

മാവോവാദി ബാധിത പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിനായി സാരന്ദ മേഖലയിൽ 21 പുതിയ അഡ്വാൻസ്ഡ് ക്യാമ്പ് ലൊക്കേഷനുകളും (ACLs) ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസുകളും (FOBs) സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള മാവോവാദി അംഗങ്ങൾ അക്രമം വെടിഞ്ഞ് ഝാർഖണ്ഡ് സർക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.