വേടന്റെ മലയാളം റാപ്പിന് അമേരിക്കക്കാര്‍ ചുവടുവെക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നു. 'കൊണ്ടല്‍' എന്ന സിനിമയ്ക്കുവേണ്ടി സാം സി.എസിന്റെ സംഗീതസംവിധാനത്തില്‍ വേടന്‍ എഴുതി പാടിയ കൊണ്ടല്‍ സോങ്ങാണ് കടല്‍ കടന്ന് അമേരിക്കയിലെത്തിയത്. 'കടലമ്മ കരഞ്ഞല്ലേ പെറ്റത്' എന്ന് തുടങ്ങുന്ന പാട്ടിന് ഒരു വിരുന്നില്‍ അമേരിക്കന്‍ പൗരന്മാര്‍ അടക്കം ചുവടുവെക്കുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്.

To advertise here,

ലക്ഷ്മി നായര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 'അങ്ങനെ വേടന്റെ റാപ് സോങ്ങ് ഞാന്‍ അമേരിക്കയിലും എത്തിച്ചു. എന്റെ മകന്റെ ചിക്കാഗോ വെഡ്ഡിങ് റിസപ്ഷനിലാണ് ഈ പാട്ടിനൊപ്പം അമേരിക്കക്കാര്‍ ചുവടുവെച്ചത്. മലയാളത്തിന്റെ ടുപാക് ഷാക്കൂര്‍- വേടന്റെ താളത്തിന് ചുവടുവെക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഇത് മലയാളം റാപ്പ് ആണെന്നും എന്റെ ഭാഷയിലുള്ള റാപ്പ് സംഗീതമാണെന്നും ചിത്രീകരിക്കുന്ന ആള്‍ നൃത്തംചെയ്യുവരോട് പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. പാട്ട് ഇഷ്ടമായെന്ന് പലരും മറുപടി പറയുന്നതായും വീഡിയോയിലുണ്ട്. കുട്ടികളടക്കമുള്ളവരാണ് പാട്ടിന് ചുവടുവെക്കുന്നത്.

യുഎസിലെ ഇല്ലിനോയ് വെര്‍നോണ്‍ ഹില്‍സില്‍ താമസിക്കുന്ന ലക്ഷ്മി നായര്‍ ഗവേഷകയാണെന്നാണ് ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചരിക്കുന്നത്. വീഡിയോയ്ക്ക് താഴെ കമന്റുമായി നിരവധിപ്പേരെത്തി. അനുകൂലിച്ചുള്ള കമന്റുകള്‍ക്കൊപ്പം തന്നെ വേടനെതിരായ അധിക്ഷേപ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.