നിരന്തരമായി വേട്ടയാടപ്പെടുകയാണെന്നും ഉപദ്രവിക്കപ്പെടുകയാണെന്നും ആരോപിച്ച് നടി തനുശ്രീ ദത്ത കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സ്വന്തം വീട്ടില്‍പ്പോലും സുരക്ഷിതയല്ലെന്നായിരുന്നു നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ആരോപിച്ചത്. വീഡിയോയ്ക്ക് പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ.

To advertise here,

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും താന്‍ നിരന്തരമായ ഉപദ്രവവും ഭീഷണിയും നേരിടുകയാണെന്ന് തനുശ്രീ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. സംരക്ഷണം നല്‍കേണ്ട സംവിധാനങ്ങളില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. തന്നെ മാനസികമായും ശാരീരകമായം തളര്‍ത്തിയ സംഭവങ്ങള്‍ക്കെല്ലാം സാമ്യതകളുണ്ടെന്നും അവര്‍ പറഞ്ഞു.

'2018-ലെ മീടൂ തുറന്നുപറച്ചിലുകളുടെ കാലത്ത് മുംബൈ പോലീസില്‍നിന്ന് എനിക്ക് നേരിട്ട അനുഭവങ്ങള്‍ വളരേ മോശമായിരുന്നു. അന്ന് പരാതി നല്‍കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അഞ്ചുമണിക്കൂറോളം സ്‌റ്റേഷനില്‍ ചെലവഴിച്ചു. വിശദമായ മൊഴി നല്‍കി. തുടര്‍നടപടികള്‍ അറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. മഹാരാഷ്ട്രയില്‍ പീഡകരും വേട്ടക്കാരും രാഷ്ട്രീയക്കാരുമായി അടുപ്പത്തിലാണ്. അവര്‍ സംരക്ഷിക്കപ്പെടുന്നു. അതിനാല്‍, നീതി ലഭിക്കാനുള്ള സാധ്യതയൊന്നും കാണുന്നില്ല'- തനുശ്രീ ദത്ത പറഞ്ഞു.

തന്റെ തീര്‍ഥാടന യാത്രകളില്‍ പോലും വേട്ടക്കാര്‍ തന്നെ പിന്തുടരുന്നതായി നടി ആരോപിച്ചു. ഇവര്‍ ഹോട്ടല്‍ ജീവനക്കാരെപ്പോലും ഉപയോഗിക്കുന്നു. ഇക്കാര്യം താന്‍ ഉന്നയിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണെന്നും നടി ആരോപിച്ചു.

തനിക്ക് ലഭിക്കുന്ന ഭക്ഷണത്തിപ്പോലും കൃത്രിമം നടത്തുന്നു. വാങ്ങിക്കുന്ന പലചരക്ക് സാധനങ്ങള്‍ എടുത്തുമാറ്റുകയോ തുറന്ന നിലയില്‍ കൊണ്ടുവരികയോ ചെയ്യുന്നു. അവര്‍ എന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഒരു യാത്ര കഴിഞ്ഞ് വന്നപ്പോള്‍ കഠിനമായ ക്ഷീണവും ഉത്കണ്ഠയും മൂലം ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗം സ്ഥിരീകരിച്ചിരുന്നു. അതിനുശേഷമാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

മിസ് ഇന്ത്യ യൂണിവേഴ്‌സ് ജേതാവും മിസ് യൂണിവേഴ്‌സ് മത്സരിത്തില്‍ ടോപ് ടെന്‍ പട്ടികയും ഇടംപിടിച്ച ബോളിവുഡ് നടിയാണ് തനുശ്രീ ദത്ത. ആഷിക് ബാനായ അപ്‌നേയാണ് താരത്തിന്റെ ശ്രദ്ധേയ ചിത്രം. മീ ടൂ വിവാദത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച നടിയാണ് തനൂശ്രീ ദത്ത. നടന്‍ നാനാ പടേക്കറിനെതിരേ തനുശ്രീ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു.