സൗന്ദര്യമത്സര രംഗത്തെ പ്രമുഖനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി. നെറ്റ്ഫ്‌ളിക്‌സിലെ 'ലോക് അപ്പ്: സച്ച് യാ സാസ' എന്ന ഷോയിലാണ് മോഡലും നടിയുമായ ആകാംഷ ചൗധരി ആരോപണം ഉന്നയിച്ചത്. പണത്തിന് പകരം ലൈംഗികമായി വഴങ്ങാൻ സൗന്ദര്യമത്സര രംഗത്തെ പ്രമുഖൻ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ആകാംഷയുടെ വെളിപ്പെടുത്തൽ. നേരിട്ട മോശം അനുഭവം വെളിപ്പെടുത്തവെ നടി വികാരാധീനയായി.

To advertise here,

'ഒരു സൗന്ദര്യ മത്സരത്തിന് ഒരുങ്ങുകയായിരുന്നു ഞാൻ. ട്രെയിനിങ് ഫീസിനും വസ്ത്രങ്ങൾ വാങ്ങുന്നതിനുമായി രണ്ടുലക്ഷം രൂപവരെ ആവശ്യമായിരുന്നു. കുടുംബത്തിന് അത് താങ്ങാൻ കഴിയുമായിരുന്നില്ല', നടി തന്റെ അവസ്ഥ വെളിപ്പെടുത്തി.

'വളരെ സ്വാധീനമുള്ള ഒരു വ്യക്തിയുണ്ടായിരുന്നു. അയാളുടെ പേര് ഇപ്പോൾ തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. രംഗത്തെ വമ്പൻ ആണ് അയാൾ. എനിക്ക് ഏറെക്കാലമായി അയാളെ അറിയാമായിരുന്നു. ഞങ്ങളുടെ മത്സരങ്ങളിൽ അയാൾ വിധികർത്താവായി പങ്കെടുത്തിട്ടുണ്ട്. പലർക്കും മുൻപ് അയാൾ സഹായം ചെയ്തിരുന്നതിനാൽ ഞാൻ സഹായം ചോദിച്ചു. രണ്ടുമാസത്തേക്ക് എന്നെ സഹായിക്കാമോ എന്ന് ചോദിച്ചു. പകരം അയാൾക്ക് വേണ്ടി ജോലി ചെയ്യാം എന്ന് ഞാൻ വാക്കുനൽകി. എനിക്ക് നന്നായി ഭാഷ കൈകാര്യം ചെയ്യാൻ അറിയുമായിരുന്നു. ഇക്കാര്യം ഞാൻ പറഞ്ഞപ്പോൾ ഉടൻ തന്നെ അയാൾ അംഗീകരിച്ചു. പിന്നീട് അയാളുടെ സ്ഥലത്തേക്ക് എന്നെ ക്ഷണിച്ചു', ആകാംഷ പറഞ്ഞു.

'ആദ്യമായല്ല ഞാൻ അയാളുടെ വീട്ടിൽ പോകുന്നത്. പല പരിപാടികൾക്കും എന്റെ മെന്റർമാരുടെ കൂടെ ഞാൻ അവിടെ പോയിരുന്നു. എന്നാൽ അന്ന് ഞാൻ അവിടെ പോയപ്പോൾ, അയാൾ എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപ്പിടിച്ചു. ബലം പ്രയോഗിച്ചു. അതിന് ശേഷം അയാൾ എന്റെ ദേഹത്തുനിന്ന് കൈയെടുത്തില്ല. അയാൾക്ക് കുറച്ച് പ്രായമുണ്ടായിരുന്നു. ഞാൻ അയാളെ തള്ളിമാറ്റി', നടി നടന്ന കാര്യങ്ങൾ ഓർത്തെടുത്തു.

'പിന്നീട് അയാൾ കസേരയിൽ ഇരുന്നു. 'ഒരുവർഷമായി, നീയങ്ങ് വളർന്നു. കഴിഞ്ഞ വർഷം നീ വന്നപ്പോൾ, നിന്റെ ചിന്തകൾ എത്ര പിന്നാക്കം ആണെന്ന് ഞാൻ ആലോചിച്ചു. അന്നേ എന്റെ കൂടെ നിൽക്കാമെന്ന് സമ്മതിക്കുകയാണെങ്കിൽ നിനക്കിപ്പോൾ സിനിമകളിൽ അഭിനയിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ ആരും നിനക്ക് അവസരങ്ങൾ തരുന്നില്ല. ഇപ്പോൾ നീ എന്റെ അടുത്തുവന്നു, നിനക്ക് കുറച്ച് പണം തരാം. എന്നാൽ അതിന് പകരമായി എന്റെ കൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടണം', എന്ന് അയാൾ പറഞ്ഞു. അയാൾ എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാൻ ചെയ്തിരുന്നു. മാസത്തിൽ അഞ്ചാറുതവണ ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്നായിരുന്നു അയാളുടെ ആവശ്യം', നടി കൂട്ടിച്ചേർത്തു.

സർ ഞാനിത് അറിയില്ലായിരുന്നു. അറിയുമെങ്കിൽ ഞാൻ ഇവിടെ വരില്ലായിരുന്നു എന്ന് ഞാൻ അയാളോട് പറഞ്ഞു. ഞാൻ അയാളുടെ ആവശ്യം നിരസിച്ചു. നീ ഇപ്പോഴും പഴയ മനോനിലയിൽ തന്നെയാണെന്ന് അയാൾ എനിക്ക് മറുപടി നൽകി. രണ്ടു വർഷം കഴിഞ്ഞാൽ നീ പശ്ചാത്തപിക്കും, നീ ആരുമല്ലാത്തതിനാൽ നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അയാൾ കൂട്ടിച്ചേർത്തു- നടി പറഞ്ഞു.