മുംബൈ: ഐ.ഐ.ടി ബോംബെ കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളേജിനെതിരെ ആരോപവുമായി വിദ്യാർഥിയുടെ കുടുംബം. ബിഹാർ സ്വദേശിയായ സഹിൽ വകോദയെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ ക്രൂരമായ മാനസികപീഡനത്തിന് ഇരയായിരുന്നതായി സഹിലിന്റെ മാതാവ് ആരോപിച്ചു. തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നും നീതി ലഭിക്കുന്നതിനായി അധികൃതർക്കെതിരെ പോലീസിൽ പരാതി നൽകിയതായും അവർ വ്യക്തമാക്കി.

To advertise here,

മകൻ ജീവനൊടുക്കില്ലെന്നും ഇതിനുപിന്നിൽ ജാതി അധിക്ഷേപവും വിവേചനവുമാണെന്ന് പിതാവ് ആരോപിച്ചു. തങ്ങളുടെ ഏക മകനെയാണ് നഷ്ടപ്പെട്ടതെന്നും നീതിക്കായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എസ്.സി എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായിരുന്നു സഹിൽ വകോദ. പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പർ ചാറ്റ്ജിപിറ്റിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ അധ്യാപകൻ സഹിലിനെ പിടികൂടിയിരുന്നു. ഈ സംഭവത്തിനുശേഷമാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പരീക്ഷയിൽ ക്രമക്കേട് കാട്ടിയതിന് പിന്നാലെ വിദ്യാർഥിയുമായി അധ്യാപകനും ഡിപ്പാർട്ട്മെന്റ് മേധാവിയും സംസാരിക്കുകയും കൗൺസിലിങ് നൽകുകയും ചെയ്തിരുന്നുവെന്നാണ് ഐ.ഐ.ടി ബോംബെയുടെ വിശദീകരണം. സംഭവത്തിന്റെ പേരിൽ അച്ചടക്ക നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഭാവി പഠനത്തെ ഇത് ബാധിക്കില്ലെന്നും വിദ്യാർഥിക്ക് ഉറപ്പുനൽകിയിരുന്നതായും അധികൃതർ അറിയിച്ചു. തുടർന്ന് കൗൺസിലിങ്ങിനു ശേഷം ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയ വിദ്യാർഥിയെ വൈകുന്നേരത്തോടെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എന്നാൽ, അധികൃതരുടെ ഈ വാദങ്ങൾ വിദ്യാർഥികൾ തള്ളി. പരീക്ഷയിൽ കൃത്രിമം കാട്ടിയെന്ന പേരിൽ സഹിലിനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സഹപാഠികൾ ആരോപിച്ചു. സസ്‌പെൻഷൻ ഉണ്ടായാൽ ഹോസ്റ്റൽ ഒഴിഞ്ഞ് പുറത്ത് താമസിക്കേണ്ടി വരുമായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു.

സംഭവത്തിന് പിന്നാലെ കോളേജ് അധികൃതർക്കും ഹോസ്റ്റൽ അധികൃതർക്കുമെതിരെ വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധിച്ചു. സഹിലിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. സംഘർഷാവസ്ഥ കണക്കിലെടുത്ത് കാമ്പസിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിനായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഡി.സി.പി ദത്താത്രേയ നലവാഡെ അറിയിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ ഉടൻ വിദഗ്ധോപദേശം തേടുക. ദിശ ഹെൽപ്പ്ലൈൻ നമ്പർ: 1056, 04712 552056).