തമിഴ്താരം സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രം 'കറുപ്പ്' തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുകയാണ്. ഇതിനിടെ, ചിത്രത്തിന്റെ റിലീസ് വൈകിയതുമായി ബന്ധപ്പെട്ട് സംവിധായകൻ ആർ.ജെ. ബാലാജിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്, ഫിനാൻഷ്യറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്‌മണ്യം. ചിത്രത്തിൽ താൻ നിക്ഷേപിച്ച തുകയുടെ പകുതി മാത്രമാണ് ഇതുവരെ തിരികെ ലഭിച്ചതെന്നും സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് ആർ.ജെ. ബാലാജി ഒറ്റയ്ക്ക് ഏറ്റെടുക്കുകയാണെന്നും സുബ്രഹ്‌മണ്യം ആരോപിച്ചു.

To advertise here,

ശ്രീ ശക്തി സിനിമാസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തിരുപ്പൂർ സുബ്രഹ്‌മണ്യം സംവിധായകനെതിരെ രംഗത്തുവന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് നേരിട്ട പ്രതിസന്ധികൾ അദ്ദേഹം ഓർമിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സംവിധായകൻ ഒപ്പം നിന്ന് പ്രശ്‌നങ്ങളെ നേരിടണമായിരുന്നു. എന്നാൽ അതിന് പകരം കാറിലിരുന്ന് കരയുന്ന വീഡിയോ റെക്കോർഡ് ചെയ്യുകയാണ് ആർ.ജെ. ബാലാജി ചെയ്തതെന്ന് സുബ്രഹ്‌മണ്യം കുറ്റപ്പെടുത്തി. സിനിമ ഹിറ്റായപ്പോൾ സംവിധായകൻ സ്വയം മേനിനടിക്കുകയാണെന്നും ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ നടൻ സൂര്യ മാത്രമാണ് മുന്നോട്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സൂര്യ ഒഴികെ മറ്റാരും ഈ പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയ്ക്കായി താൻ സ്വന്തം പണമാണ് നിക്ഷേപിച്ചതെന്നും അതിൽ 50 ശതമാനം മാത്രമാണ് തിരികെ കിട്ടിയതെന്നും സുബ്രഹ്‌മണ്യം വെളിപ്പെടുത്തി. 2025 ദീപാവലിക്ക് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം എട്ട് മാസം വൈകിയാണ് തിയേറ്ററുകളിൽ എത്തിയത്. 30 മുതൽ 40 കോടി രൂപ വരെ ബജറ്റ് പറഞ്ഞ ഒരു സിനിമയുടെ ചെലവ് 45 കോടി വരെയാകുന്നത് സ്വാഭാവികമാണ്. എന്നാൽ, അത് 80 കോടി രൂപയിലേക്ക് ഉയരുമ്പോൾ നിർമാതാക്കളും ഫിനാൻഷ്യർമാരും വലിയ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ മേയ് 14-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന 'കറുപ്പ്' സിനിമയ്ക്ക് രാവിലെ ഒൻപതുമണിയുടെ ഷോകൾക്ക് മുഖ്യമന്ത്രി വിജയ് അനുമതി നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങളും മറ്റ് അപ്രതീക്ഷിത കാരണങ്ങളും ചൂണ്ടിക്കാട്ടി അവസാന നിമിഷം പ്രദർശനങ്ങൾ റദ്ദാക്കുകയായിരുന്നു. മുൻപത്തെ ബാധ്യതകൾ തീർപ്പാക്കാത്തതിനെത്തുടർന്ന് ഫിനാൻഷ്യർമാർ അനുമതി നൽകാത്തതാണ് റിലീസ് വൈകാൻ കാരണമായി തിയേറ്ററുടമകൾ അറിയിച്ചിരുന്നത്. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നൽകാനുണ്ടായിരുന്ന 10 കോടി രൂപയുടെ കുടിശ്ശികയാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ.

നിർമാതാക്കൾ സമയത്തിന് പണം നൽകാതിരുന്നതാണ് റിലീസ് തടസ്സപ്പെടാൻ കാരണമായത്. അന്ന് ഷോകൾ റദ്ദാക്കിയതിനെ തുടർന്ന് ആർ.ജെ. ബാലാജി പൊട്ടിക്കരയുന്ന വീഡിയോ പങ്കുവെച്ചിരുന്നു.

തുടർന്ന് മേയ് 15-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ആഗോളതലത്തിൽ 300 കോടിയിലധികം രൂപ കളക്ഷൻ നേടിയ കറുപ്പ്, 2026-ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറി.