ടി തൃഷയെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങളെത്തുടർന്നുണ്ടായ വിവാദത്തിന് വിരാമമിടുന്നുവെന്ന് സംവിധായകനും നടനുമായ ആർ. പാർഥിപൻ. തന്റെ നിലപാട് വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ഇനി ഈ വിഷയത്തിൽ സംസാരിക്കില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. ഒരു വിഭാഗം ആളുകളിൽ നിന്ന് തനിക്ക് എതിർപ്പ് നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാനില്ലെന്നും വിവാദം അവസാനിപ്പിക്കുകയാണെന്നും പാർത്ഥിപൻ വ്യക്തമാക്കി. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

To advertise here,

"ശുഭദിനം സുഹൃത്തുക്കളേ, വീഡിയോയുടെ ദൈർഘ്യം കാരണം ഞാൻ ഇതിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു - ഞാൻ എന്റെ ഭാഗം വിശദീകരിക്കുമ്പോൾ, പാർശ്വഫലങ്ങളും ഉണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കുന്നു (ഇതിനകം ആരംഭിച്ചിരിക്കുന്നു). എന്നാൽ ഇതിനെക്കുറിച്ച് ഞാൻ ഇനിയും സംസാരിക്കില്ല. ഇവിടെ വെച്ച് ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്." പാർത്ഥിപന്റെ വാക്കുകൾ.

ചെന്നൈയിൽ ഒരു അവാർഡ്ദാന ചടങ്ങിനിടെ തൃഷയുടെ ചിത്രം വേദിയിൽ കാണിച്ച് എന്തെങ്കിലും അവരെക്കുറിച്ച് പറയാൻ ആവശ്യപ്പെട്ടപ്പോൾ നടത്തിയ പരാമർശമാണ് പാർത്ഥിപനെ വിവാദത്തിൽ എത്തിച്ചത്. 'ഈ കുന്ദവൈയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തേണ്ടതാണ്. അതാണ് നല്ലത്. അവരെ പുറത്ത് വിടരുത്' എന്നാണ് പാർഥിപൻ പ്രതികരിച്ചത്. ഇതിനെതിരെ തൃഷ രൂക്ഷവിമർശനം ഉന്നയിച്ചതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.

തൊട്ടുപിന്നാലെ വിശദീകരണവീഡിയോയുമായി പാർത്ഥിപൻ വീണ്ടുമെത്തി. തെറ്റും അബദ്ധവും തമ്മിൽ വ്യത്യാസമുണ്ട്. അബദ്ധമെന്നത് ഒരാൾ അറിയാതെ ചെയ്യുന്നതാണ്. തെറ്റാകട്ടെ, മനഃപൂർവം ചെയ്യുന്നതും. അതുപോലെ മാപ്പ് പറയുന്നതും ഖേദം പ്രകടിപ്പിക്കുന്നതും തമ്മിലും വ്യത്യാസമുണ്ട് എന്നാണ് പാർഥിപൻ പറഞ്ഞത്.

ഒരുപാട് തടസങ്ങൾ മറികടന്നാണ് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. തൃഷയ്‌ക്കൊപ്പം അദ്ദേഹം വിവാഹത്തിൽ പങ്കെടുത്ത സംഭവം ഉണ്ടാക്കിയ അത്ര പരിക്ക് അദ്ദേഹത്തിന് കരൂർ ദുരന്തം പോലുമുണ്ടാക്കിയിട്ടില്ല. തൃഷ ആ വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. അത് പറയണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല താൻ സ്‌റ്റേജിലേക്ക് പോയതെന്നും പാർഥിപൻ പറഞ്ഞിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങൾ അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചത്.