തൃശ്ശൂർ: സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ വിവാദം തുടരുന്നതിനിടെ വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ത്രീകൾക്ക് രണ്ടാംസ്ഥാനം നൽകി എന്നുപറയുന്നത് ശരിയല്ല. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരല്ല തങ്ങളെന്നും കാന്തപുരം പറഞ്ഞു. തൃശ്ശൂരിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സ്ത്രീകൾക്ക് രണ്ടാംസ്ഥാനം കൊടുത്തു എന്ന് പറയുന്നത് ശരിയല്ല. കാരന്തൂർ മർകസിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന അവിടെ പഠിപ്പിക്കുന്നതും സ്ത്രീകളാണ്. അവർക്ക് ഭക്ഷണവും വസ്ത്രവും താമസവുമെല്ലാം ഞാൻ വെറുതേ കൊടുക്കുന്നു. സ്ത്രീകളെ കുഴിച്ചുമൂടുന്നവരോ അങ്ങനെ കുഴിച്ചുമൂടുണമെന്ന് പറയുന്നവരോ അല്ല തങ്ങളെന്നും കാന്തപുരം പറഞ്ഞു.

സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞിരുന്നത് നേരത്തേ വിവാദമായിരുന്നു. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനംകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കവേ ആയിരുന്നു പരാമർശം.