ലോക്സഭയിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട 131-ാം ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങളുമായി എത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജും ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രികൂടിയായ പവൻ കല്യാണും. വനിതാ സംവരണ ബിൽ തടഞ്ഞതിലൂടെ പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചുവെന്നാണ് പവൻ കല്യാൺ ആരോപിച്ചത്. പൗരന്മാരോട് കള്ളം പറയുന്നത് നിർത്തണമെന്ന് പവൻ കല്യാണിനോട് പ്രകാശ് രാജ് ആവശ്യപ്പെട്ടു.

To advertise here,

ഇന്ത്യയിലെ നിയമസഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്താനുള്ള ചരിത്രപരമായ അവസരം പ്രതിപക്ഷം ബോധപൂർവം തടഞ്ഞുവെന്ന് പവൻ കല്യാൺ തന്റെ എക്സ് (X) അക്കൗണ്ടിൽ കുറിച്ചു. രാഷ്ട്രീയലാഭത്തിന് വേണ്ടി ദേശീയ പുരോഗതിയെ പ്രതിപക്ഷം ബലികഴിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പവൻ കല്യാണിന്റെ ഈ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് പ്രകാശ് രാജ് പ്രതികരിച്ചത്. മോദിയെ പ്രീണിപ്പിക്കാൻ മോദിയെ പ്രീണിപ്പിക്കാൻ വേണ്ടി പൗരന്മാരോട് കള്ളം പറയരുതെന്ന് അദ്ദേഹം ‘എക്സി’ലൂടെ മറുപടി നൽകി. വനിതാ സംവരണ ബിൽ 2023-ൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. അത് ഇപ്പോഴും പാസാക്കാമെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. എന്നാൽ ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന ഡിലിമിറ്റേഷൻ ബില്ലുമായി ഇതിനെ ബന്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ആന്ധ്രാ ജനതയുടെ അവകാശങ്ങളും അന്തസ്സും പണയപ്പെടുത്തരുതെന്നും ഇതിനെക്കുറിച്ച് സംവാദത്തിന് താൻ തയ്യാറാണെന്നും പ്രകാശ് രാജ് പവൻ കല്യാണിനെ വെല്ലുവിളിക്കുകയും ചെയ്തു.

മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടത്. വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭേദഗതി ബില്ലായിരുന്നു ഇത്. 528 പേരിൽ 298 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 230 പേർ എതിർത്തു വോട്ട് ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടെ മോദിസർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്‌സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. കാർഷികബില്ലുകൾ നിയമമായശേഷം കർഷക പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചെങ്കിലും ഒരു ബിൽ പരിഗണനാവേളയിൽ പരാജയപ്പെടുന്നത് മോദി ഭരണകാലത്ത് ആദ്യമായാണ്.