നീറ്റ് സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ സുരക്ഷിതരായിരിക്കണം എന്ന് ഉദ്ദേശിച്ചുകൊണ്ടുള്ള തന്റെ കുറിപ്പിനെ വളച്ചൊടിച്ച് അവതരിപ്പിച്ചെന്നും പേളി പറഞ്ഞു.

പരാജയപ്പെട്ട സംവിധായകൻ എന്ന തന്റെ പരാമർശത്തെത്തുടർന്ന് ഉയർന്നുവന്ന വിവാദങ്ങളിൽ വിശദീകരണവുമായി നടിയും അവതാരകയുമായ പേളി മാണി. തന്നെക്കുറിച്ച് പേജുകൾ നീളുന്ന പോസ്റ്റ് ഇട്ടയാളെയാണ് അങ്ങനെ പരാമർശിച്ചതെന്നും, അതിൽ താൻ കൂടി ബഹുമാനിക്കുന്ന സംവിധായകൻ സിബി മലയിലിന്റെ പേര് എങ്ങനെ കടന്നുവന്നുവെന്ന് അറിയില്ലെന്നും പേളി മാണി യുട്യൂബ് വീഡിയോയിൽ പറഞ്ഞു. ഒരാളെ 'പരാജിതനായ ചലച്ചിത്രകാരൻ' എന്ന് വിളിക്കേണ്ടിവന്നതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു പേളിയുടെ യൂട്യൂബ് വീഡിയോ. നീറ്റ് സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ സുരക്ഷിതരായിരിക്കണം എന്ന് ഉദ്ദേശിച്ചുകൊണ്ടുള്ള തന്റെ കുറിപ്പിനെ വളച്ചൊടിച്ച് അവതരിപ്പിച്ചെന്നും പേളി പറഞ്ഞു.
"ഒരു 11 മണി സമയത്താണ് ഞാനത് പോസ്റ്റ് ചെയ്യുന്നത്. ഈയൊരു സമയത്ത് നമ്മൾ എന്തിട്ടാലും അതിനൊരു നല്ലവശവും ചീത്തവശവും കാണുന്നുണ്ടാകും. ഭൂരിപക്ഷവും അതിന്റെ നല്ലവശമാണ് കണ്ടത്. പക്ഷേ കുറച്ചുനേരം കഴിഞ്ഞതിനു ശേഷം ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങൾ ഈ ഒരു പോസ്റ്റിന്റെ താഴെ കമന്റുകൾ ആയിട്ട് വരാൻ തുടങ്ങി. ഞാൻ ഇങ്ങനെയൊന്നും എഴുതിയിട്ടില്ലല്ലോ ഇതല്ലല്ലോ ഞാൻ ഉദ്ദേശിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. ഈ ഗോ ഹോം എന്ന് പറയുമ്പോൾ പോലും ഞാൻ ഉദ്ദേശിച്ചത് നിങ്ങൾ സുരക്ഷിതരായി ഇരിക്കണേ എന്ന് പറയുന്നതിന്റെ കൂടെയാണ്. അല്ലാതെ നിങ്ങൾ ഇത് നിർത്തിയിട്ട് വീട്ടിൽ പോണം എന്ന് പറയാൻ ഞാൻ ആരുമല്ല, അതിന്റെ ആവശ്യവുമില്ല.
റീൽസ് ഒക്കെ കണ്ട് എല്ലാരും അടിവാങ്ങുന്നതും ചോര വരുന്നതുമായ ദൃശ്യങ്ങൾ കണ്ട് ആ ഭയത്തിൽ നിന്നും വേദനയിൽ നിന്നുമാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. പിന്നെയാണ് ഡിഎം വഴി എനിക്ക് മനസ്സിലായത് കുറേപേർ ഇങ്ങനെ ഒരാൾ ഒരു പോസ്റ്റിനെ കുറിച്ച് ഇത്രയും വലിയൊരു വ്യാഖ്യാനം നൽകിയിട്ടുണ്ട് എന്ന്. അതെനിക്ക് വളരെയേറെ വേദനയുണ്ടാക്കി.
ഞാൻ മിണ്ടാതിരുന്നു. പക്ഷേ ഇതിങ്ങനെ കൂടിക്കൂടികൂടി വരികയായിരുന്നു. സത്യം നിങ്ങളെ അറിയിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഞാൻ ഒരിക്കലും സിബി മലയിൽ സാറിനെ അങ്ങനെ പറയില്ല. അദ്ദേഹം മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ്. അക്കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരാരാധികയാണ്. സർ ഇത് കാണുന്നുണ്ടെങ്കിൽ, ഞാൻ താങ്കളുടെ ഒരു വലിയ ഫാൻ ആണ്. ഞാൻ ഈ വീഡിയോ ഇടുമ്പോൾ നിങ്ങൾ എല്ലാവരും എന്നെ വിമർശിക്കുന്നത് നിർത്തണം എന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ എന്നെ വിമർശിക്കണം. കാരണം സോഷ്യൽ മീഡിയ ഒരു പൊതു പ്ലാറ്റ്‌ഫോം ആണ്," പേളി വ്യക്തമാക്കി.
സി.ജെ.പിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തെക്കുറിച്ചുള്ള പേളിയുടെ പോസ്റ്റിന് പിന്നാലെ സിബി മലയിലിന്റെ മകൻ ജോയും പേളിയും തമ്മിൽ സാമൂഹികമാധ്യമങ്ങളിൽ തർക്കമുണ്ടായി. ജന്തർ മന്തറിലെ പ്രക്ഷോഭത്തെ പിന്തുണച്ച പേളി, വിദ്യാർഥികൾ അക്രമസംഭവങ്ങളിൽനിന്ന് പിന്തിരിയണം എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, പേളിയെ വിമർശിച്ച് ജോ രംഗത്തെത്തി. ഇതിന് മറുപടി നൽകവെയാണ് 'പരാജയപ്പെട്ട സംവിധായകൻ' എന്ന പരാമർശം പേളി നടത്തിയത്. പരാജയപ്പെട്ട സംവിധായകൻ എന്ന പേളിയുടെ പരാമർശം തന്റെ പിതാവിനെക്കുറിച്ചാണെന്ന് ജോ മറുപടി നൽകി. ഇതോടെ തർക്കം മുറുകി.
ഇതിനുപിന്നാലെ പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് പേളിക്ക് നഷ്ടമായത്. കൂടാതെ യുട്യൂബ്, ഫെയ്‌സ്ബുക്ക് പ്ലാറ്റ്ഫോമുകളിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുറവുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നിലപാടിൽ വലിയ പ്രതിഷേധം ഉയർന്നതോടെ പേളി ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്സ് പൂട്ടി.
Content Highlights: Actress and TV presenter Pearle Maaney posted a video clarifying her controversial 'failed director' remark, denying that it was targeted at veteran filmmaker Cibi Malayil, and expressing regret following an online spat with his son Joe that cost her over 300,000 Instagram followers.
Published: 28 Jul 2026, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented