ആലുവ: മോഹൻലാൽ നായകനായ 'തന്മാത്ര'യിലെ ഒരു സീൻ എഴുതിത്തീർത്തത് കരഞ്ഞുകൊണ്ടാണെന്ന് സംവിധായകൻ ബ്ലെസി. തനിക്ക് ഐ.എ.എസ്. കിട്ടിയെന്ന് മകൻ പറയുമ്പോൾ, 'ആരാ?' എന്ന് മോഹൻലാലിന്റെ കഥാപാത്രം ചോദിക്കുന്ന സീനിനെക്കുറിച്ചാണ് സംവിധായകൻ പറഞ്ഞത്. 'തന്മാത്ര'യിൽ മോഹൻലാൽ അവതരിപ്പിച്ച രമേശന്റെ അവസ്ഥ സമൂഹത്തിന് ഇന്നും ഒരു നൊമ്പരമാണെന്നും ബ്ലെസി പറഞ്ഞു. ഓർമക്കുറവ് പ്രശ്‌നങ്ങൾക്കായി രാജഗിരി ആശുപത്രിയിൽ ആരംഭിച്ച അത്യാധുനിക അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബ്ലെസി.

To advertise here,

മനുഷ്യന്റെ ഓർമക്ഷയത്തെയും ഡിമെൻഷ്യയെയും അടയാളപ്പെടുത്തിയ 'തന്മാത്ര' സിനിമയുടെ ചിത്രീകരണ അനുഭവം ചടങ്ങിൽ ബ്ലെസി പങ്കുവെച്ചു. പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിയാനാകാതെ പൂർണമായും കിടപ്പിലാകുന്ന അവസ്ഥയിലേക്ക് പോകുന്നതിൽനിന്ന് ഡിമെൻഷ്യ രോഗികളെ തടയുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യമെന്ന് രാജഗിരി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. സി.എസ്.എഫ്. ബയോമാർക്കർ പരിശോധനക്ക് പുറമേ, അൽഷിമേഴ്സ് രോഗം ഉണ്ടോ എന്ന് കൃത്യമായി സ്ഥിരീകരിക്കുന്ന അഡ്വാൻസ്ഡ് പെറ്റ് സ്‌കാനിങ്, ഡിമെൻഷ്യ രോഗികൾക്കുള്ള നൂതന 'മോണോക്ലോണൽ ആന്റിബോഡി' ചികിത്സയും മെമ്മറി ക്ലിനിക്കിൽ ലഭിക്കും.

ഡിമെൻഷ്യയെപ്പോലെ തോന്നിക്കുന്നതും എന്നാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതുമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ കണ്ടെത്താനും ക്ലിനിക് സഹായകരമാകുമെന്ന് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പ്രദീപ് കൊറ്റം പറഞ്ഞു. ന്യൂറോളജി വിഭാഗത്തിന് പുറമേ റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, റിഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളുടെ സംയോജിത സഹകരണത്തോടെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ചടങ്ങിൽ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ എന്നിവർ സംസാരിച്ചു.