‘അമ്മ’യിൽ പരസ്യ പ്രതികരണം വിലക്കിയതിനെതിരെ നടി മാലാ പാർവതി. പബ്ലിക് ഓഡിറ്റിങ് പാടില്ലെന്ന് സംഘടനയിലുള്ളവർ പറയരുത്. മിണ്ടരുതെന്ന് പറഞ്ഞാൽ വിലപ്പോവില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഇടപെടണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ.

To advertise here,

"വിളിച്ചന്വേഷിച്ചപ്പോൾ കേട്ട കഥയാണ്. തന്നെ ടിനി ടോം വിളിച്ചിരുന്നുവെന്നും മകനെ പള്ളിയിൽ കൊണ്ടുപോയോ എന്ന് ചോദിച്ചുവെന്നും പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു. മകനോട് ചോദിച്ചപ്പോൾ പറഞ്ഞു ആരെയും പള്ളിയിൽ കൊണ്ടുപോയില്ല, ആരെയും മതംമാറ്റാൻ ശ്രമിച്ചിട്ടില്ല എന്ന്. അൻസിബയെ അൻസു എന്നാണ് വിളിക്കാറ്. ഫാമിലി ഫ്രണ്ട് ആണ്. പണ്ടുമുതലേ പരിചയമുള്ളവരാണ് എന്നും ഈ കഥ എങ്ങനെ പോയി എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അൻസിബയ്ക്ക് നിലപാടുള്ളതുകൊണ്ടാണ് അവർ ആക്രമിയ്ക്കപ്പെടുന്നത്. ആ കുട്ടി കണക്കുകൾ ചോദിക്കും, എതിർപ്പറിയിക്കും. പബ്ലിക് ഓഡിറ്റിങ് പറ്റില്ലെന്ന് അമ്മ സംഘടനയിലെ ആരും പറയരുത്. കേരളത്തിൽ പബ്ലിക് ഓഡിറ്റിങ് എവിടെയുമുണ്ട്. അങ്ങനെയാണ് ഈ സംസ്ഥാനം മുന്നോട്ടുപോവുന്നത്. അതിനെ ആരും എതിർക്കേണ്ട. മിണ്ടില്ലെന്ന് പറയുന്നതൊന്നും വിലപ്പോവില്ല. മുതിർന്ന താരങ്ങൾ ഈ വിഷയത്തിൽ ഇടപെടാത്തതിനെക്കുറിച്ച് സംസാരിക്കാനില്ല. പക്ഷേ അവരൊക്കെത്തന്നെയാണ് പരിഹാരം കാണേണ്ടത്.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാർ, ബാലചന്ദ്രമേനോൻ തുടങ്ങിയ മുതിർന്ന ആളുകളാണല്ലോ മുൻപ് അവിടെ ഉണ്ടായിരുന്നത്. അവർ ഈ വിഷയത്തിൽ ഇടപെടണം." മാലാ പാർവതിയുടെ വാക്കുകൾ. താരസംഘടനയായ അമ്മയിൽ ഉയർന്ന വിവിധ വിവാദങ്ങളേക്കുറിച്ച് പരസ്യപ്രതികരണം പാടില്ലെന്ന് നേതൃത്വം അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

പ്രൊഡക്ഷൻ കൺട്രോളറുടെ മകനേയും ടിനി ടോമിന്റെ ഡ്രൈവറേയും മതംമാറ്റാൻ താൻ ശ്രമിച്ചുവെന്ന് ടിനി ആരോപിച്ചു എന്ന് അൻസിബ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കഴിഞ്ഞദിവസം പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകൻ ശ്രീകൈലാസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. രാജീവ് പ്രൊഡക്ഷൻ കൺട്രോളർ ആയ പോലീസ് ഡേയിൽ അൻസിബയും ടിനി ടോമും ഒന്നിച്ച് അഭിനയിച്ചിരുന്നു. രാജീവും ആരോപണം നിഷേധിച്ചിട്ടുണ്ട്.