വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിന്‍ അര്‍ജന്റീനയില്‍ വെച്ച് ജീവനൊടുക്കും മുമ്പ് ഹോട്ടലില്‍ അക്രമാസക്തനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍ കാമുകി മായ ഹെന്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ലിയാം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 31-കാരനായ ലിയാം പെയിന്‍ അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള കാസര്‍ സര്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നാണ് ചാടി മരിച്ചത്.

To advertise here,

മരണത്തിന് മുമ്പ് അക്രമാസക്തനായി കാണപ്പെട്ട ലിയാമിനെ ഹോട്ടല്‍ ജീവനക്കാര്‍ തിരികെ റൂമിലേക്ക് മാറ്റിയിരുന്നുവെന്നാണ് പറയുന്നത്. 'മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ലോബിയില്‍ അക്രമാസക്തനായി. ലിയാം പെയിന്‍ തന്റെ ലാപ്‌ടോപ് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ റൂമിലേക്ക് കൊണ്ടുപോകേണ്ടി വന്നു' ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം അര്‍ജന്റീനന്‍ പോലീസ് വ്യക്തമാക്കി.

ലിയാം പെയിനിന് മുന്‍ കാമുകി മായ ഹെന്റിയുമായി നിയമപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. 2022-ലാണ് ഇരുവരും പിരിഞ്ഞത്. ടെക്‌സാസ് കേന്ദ്രീകരിച്ചുള്ള മോഡലും എഴുത്തുകാരിയുമാണ് മായ ഹെന്റി. മരിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ലിയാം മായ ഹെന്റിയെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 

ലിയാം പെയിനും നിലവിലെ കാമുകി കെയിറ്റ് കാസിഡിയും സെപ്റ്റംബര്‍ 30-നാണ് അര്‍ജന്റീനയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയത്. തുടര്‍ന്ന് ഈ മാസം 14-ന് കാമുകി തിരിച്ച് പോകുകയും ലിയാം അര്‍ജന്റീനയില്‍ തന്നെ തുടരുകയുമായിരുന്നു.