ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂറും അഭിഷേക് ബച്ചനും തമ്മിലുണ്ടായിരുന്ന പ്രണയബന്ധത്തെക്കുറിച്ചും പിന്നീട് വിവാഹം മുടങ്ങാനുമുണ്ടായ സാഹചര്യത്തെക്കുറിച്ചും വെളിപ്പെടുത്തി നിർമാതാവും സംവിധായകനുമായ സുനീൽ ദർശൻ. വിവാഹം വേണ്ടെന്ന തീരുമാനമെടുക്കുന്ന സമയത്ത് താനും കരിഷ്മയുടെ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് സുനീൽ ദർശൻ പറഞ്ഞു. ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

To advertise here,

2000-കളുടെ തുടക്കത്തിൽ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കരിഷ്മയും അഭിഷേകും തമ്മിലുള്ള പ്രണയം. എന്നാൽ പെട്ടെന്നൊരു ദിവസം ഇവരുടെ വിവാഹം മുടങ്ങിയത് ആരാധകരെ ഞെട്ടിച്ചു.

തന്റെ ചിത്രമായ 'ഏക് റിഷ്താ'യുടെ ചിത്രീകരണത്തിനും മുൻപേ തന്നെ ഇവരുടെ പ്രണയം ആരംഭിച്ചിരുന്നുവെന്ന് സുനീൽ ദർശൻ ഓർത്തെടുത്തു. 'പിന്നീട് അത് വളർന്നു. 'ഹാ മേംനേ ഭി പ്യാർ കിയാ' എന്ന ചിത്രത്തിന്റെ ആലോചന നടക്കുന്ന സമയത്ത് വിവാഹം തീരുമാനിച്ചിരുന്നു. അമിതാഭ് ബച്ചന്റെ മകനും രാജ് കപൂറിന്റെ പേരക്കുട്ടിയും ചേരുമ്പോൾ അതൊരു മനോഹരമായ കൂട്ടുകെട്ടായിരുന്നു', അദ്ദേഹം പറഞ്ഞു.

വേണ്ടെന്നുവെക്കുന്ന സമയത്ത് അവിചാരിതമായി കരിഷ്മയുടെ വീട്ടിൽ താനുമുണ്ടായിരുന്നുവെന്നും സുനീൽ ദർശൻ വെളിപ്പെടുത്തി. 'ആ വിവാഹം മുടങ്ങിയത് നിർഭാഗ്യകരമാണ്. പിന്നീട് പുതുവത്സരാഘോഷത്തിനായി കരിഷ്മ ബാങ്കോക്കിലേക്ക് പോയി, പെട്ടെന്നാണ് സഞ്ജയ് കപൂറിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടത്. ആ തീരുമാനം എനിക്ക് ഒരിക്കലും മനസ്സിലായില്ല,' അദ്ദേഹം വ്യക്തമാക്കി.

ഇരുവരുടെയും വേർപിരിയലിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'ആളുകൾ കരിഷ്മയുടെ അമ്മ ബബിതയെയോ, അഭിഷേകിന്റെ അമ്മ ജയാ ബച്ചനെയോ, കരിഷ്മയെയോ അഭിഷേകിനെയോ ഒക്കെ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ ഇതെല്ലാം വിധിക്ക് വിട്ടുകൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. അവർ തമ്മിൽ വളരെ ഗാഢമായ ബന്ധമായിരുന്നു. പ്രണയം ഓരോ ആളുകളിലും ഓരോ രീതിയിലാണ് അനുഭവപ്പെടുന്നത്. അവർക്കിടയിൽ നിരന്തരം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു,' സുനീൽ ദർശൻ കൂട്ടിച്ചേർത്തു.

അമിതാഭ് ബച്ചന്റെ 60-ാം പിറന്നാൾ ആഘോഷങ്ങൾക്കിടെയാണ് കരിഷ്മയും അഭിഷേകും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. 2002- ൽ വിവാഹനിശ്ചയം നടന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. പിന്നീട് കരിഷ്മ വ്യവസായിയായിരുന്ന സഞ്ജയ് കപൂറിനെയും അഭിഷേക് ബച്ചൻ നടി ഐശ്വര്യാ റായിയെയും വിവാഹം കഴിച്ചു.