പെദ്ധി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടി ജാൻവി കപൂറിന് പിന്തുണയുമായി നടി മധുബാല(മധൂ). ചിത്രത്തിൽ ജാൻവിയെ ചിത്രീകരിച്ച രീതിയുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടായിരുന്നു. വിമർശനങ്ങളെ തുടർന്ന് സംവിധായകൻ ബുച്ചി ബാബു സന ഖേദം പ്രകടിപ്പിച്ചു. പിന്നാലെയാണ് മധുബാല ജാൻവിയെ പിന്തുണച്ച് രംഗത്തെത്തിയത്.

To advertise here,

ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന രീതിയിൽ നടിമാർക്ക് ഉത്തരവാദിത്തമുണ്ടോയെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു മധുബാല. പെദ്ധിയുടെ കാര്യത്തിൽ എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്ന് പറഞ്ഞ മധു, പലപ്പോഴും നടിമാർ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുന്നത് എന്നതിൽ തങ്ങൾക്ക് പൂർണമായി അറിവുണ്ടാവാറില്ലെന്നും വ്യക്തമാക്കി.

'ഞങ്ങൾ നൃത്തംചെയ്യും. അത് മനോഹരമായും ലൈംഗികവത്കരിച്ചും കാണിക്കാം. അതെല്ലാം ക്യാമറ ആംഗിളിനെ ആശ്രയിച്ചിരിക്കും. ചിലപ്പോൾ നടിമാർക്ക് അക്കാര്യത്തിൽ അറിവുണ്ടാവില്ല. എന്നാൽ, നിങ്ങൾക്ക് അക്കാര്യത്തിൽ ബോധ്യമുണ്ടാവുകയും അതിൽ വിയോജിപ്പുമുണ്ടെങ്കിൽ, ഇത് ശരിയല്ല ഞാൻ ചെയ്യില്ല എന്ന് പറയാൻ സാധിക്കണം', മധുബാല പറഞ്ഞു.

സമ്മതത്തോടെയാണെങ്കിൽ അത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എല്ലാവർക്കും സ്വയം എന്താണ് അനുയോജ്യം, അനുയോജ്യമല്ലാത്തത് എന്നതിനെക്കുറിച്ച് വ്യക്തിപരമായ അതിർവരമ്പുകളുണ്ടെന്നും അവർ പറഞ്ഞു. ജാൻവി കപൂറിനെതിരായ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ തനിക്ക് അഭിപ്രായം പറയാനാകില്ലെന്നുമായിരുന്നു അവരുടെ മറുപടി. നടി എന്ന നിലയിൽ ജാൻവിയെ ഇഷ്ടമാണെന്നും അവർ നല്ലൊരു നർത്തകിയാണെന്നും ഓരോ സിനിമ കഴിയുന്തോറും അവർ വളരുകയാണെന്നും മധുബാല കൂട്ടിച്ചേർത്തു.

ജൂൺ നാലിന് തിയേറ്ററുകളിൽ എത്തിയ 'പെഡ്ഡി' റിലീസ് ചെയ്തതിന് പിന്നാലെ, ചിത്രത്തിലെ ജാൻവിയുടെയും റാം ചരണിന്റെയും പ്രണയരംഗങ്ങൾക്കെതിരെ കനത്ത വിമർശനമാണ് ഉയർന്നത്. പ്രേക്ഷകരിൽ നിന്ന് ഇത്തരമൊരു പ്രതികരണം താൻ പ്രതീക്ഷിച്ചില്ലെന്ന് സംവിധായകൻ ബുച്ചി ബാബു സന പിന്നീട് സമ്മതിച്ചിരുന്നു. റാം ചരണിന്റെയും ജാൻവിയുടെയും കഥാപാത്രങ്ങൾക്കിടയിലെ മനോഹരമായ ഒരു പ്രണയമാണ് താൻ ഉദ്ദേശിച്ചതെന്നും, എന്നാൽ ചില ദൃശ്യങ്ങൾ തെറ്റിദ്ധാരണാജനകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രേക്ഷകരുടെ ഭാഗത്തുനിന്നും വിമർശനം ഉയർന്നതിനെ തുടർന്ന് ചിത്രത്തിലെ അത്തരം ദൃശ്യങ്ങൾ നീക്കം ചെയ്തതായും സംവിധായകൻ അറിയിച്ചു.