'അമ്മ' സംഘടനയുടെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച നടന്‍ ജഗദീഷിനെ പരിഹസിച്ച് സംവിധായകന്‍ എം.എ. നിഷാദ്. മുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും സമ്മതിച്ചാല്‍ പത്രിക പിന്‍വലിക്കാമെന്ന് ജഗദീഷ് അഭിപ്രായപ്പെട്ടതായി വിവരമുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി, 'അയ്യോ അച്ഛാ പോകല്ലേ മണക്കുന്നൂ', എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

To advertise here,

'അതുശരി, അണ്ണനങ്ങ് പിന്മാറിയാല്‍ പോരെ?. എന്തിനാണ് മമ്മൂക്കയുടേയും, ലാലേട്ടന്റേയും സമ്മതം. അവരോട് ചോദിച്ചിട്ടാണോ അണ്ണന്‍ പത്രിക നല്‍കിയത്? ഒരു അക്കാദമിക് താത്പര്യം, അതുകൊണ്ട് ചോദിച്ചതാ? തെറ്റുണ്ടെങ്കില്‍ മാപ്പാക്കണം. 'അയ്യോ അച്ഛാ പോകല്ലേ' മണക്കുന്നു. എന്തരോ എന്തോ?', നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷിനെതിരേ പത്രിക നല്‍കിയ ശ്വേതാ മേനോന്‍ മികച്ച സ്ഥാനാര്‍ഥിയാണെന്നും നിഷാദ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ആകാന്‍ അര്‍ഹതയുള്ളത് ജഗദീഷിനാണ് എന്ന കമന്റിന് മറുപടിയായാണ് നിഷാദ് നിലപാട് വ്യക്തമാക്കിയത്. ജഗദീഷിനെപ്പോലെ ശ്വേതയും ആ സ്ഥാനത്തിന് യോഗ്യയാണെന്നാണ് നിഷാദിന്റെ മറുപടി.

സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ജഗദീഷ് പിന്മാറ്റത്തിന് സന്നദ്ധത അറിയിച്ചത്. പത്രിക പിന്‍വലിക്കുന്ന കാര്യം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അറിയിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ അന്തിമതീരുമാനമുണ്ടാകുമെന്നും ജഗദീഷ് പറഞ്ഞിരുന്നു.