കൊച്ചിമികച്ച സിനിമകളുടെയും കളക്‌ഷനുകളുടെയും പിൻബലത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസ് ചരിത്രം തിരുത്തുന്ന റെക്കോഡിലേക്ക് നീങ്ങുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച കണക്കുമായി ജൂലായിൽ 1430 കോടി രൂപയാണ് ഇന്ത്യൻ സിനിമ ബോക്സ് ഓഫീസിൽനിന്ന് നേടിയത്. ജൂണിൽ 943 കോടിയായിരുന്നിടത്തുനിന്നാണ് ഈ കുതിപ്പ്. കഴിഞ്ഞവർഷം ഇതേ കാലയളവിനോട് താരതമ്യം ചെയ്യുമ്പോൾ 22 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

To advertise here,

ഈ വർഷം ഏഴുമാസംകൊണ്ട് ഇന്ത്യൻ സിനിമ ബോക്സ് ഓഫീസിൽ നേടിയത് 7175 കോടിയാണ്. ഇങ്ങനെ പോയാൽ 2023-ലെ 12,226 കോടി രൂപയെന്ന റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷ.

392 കോടി രൂപ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്‌ഷൻനേടിയ ഹിന്ദി ചിത്രം ‘സയാര’യും 259 കോടി രൂപ നേടിയ ‘മഹാവതാർ നരസിംഹ’യുമാണ് ജൂലായിലെ റെക്കോഡ് പ്രകടനത്തിന് സഹായകമായത്. ഇതോടെ ഈ രണ്ടുചിത്രവും ഈ വർഷത്തെ ടോപ് ടെൻ ബോക്സ് ഓഫീസിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 693 കോടി രൂപ നേടിയ ‘ചാവ’യാണ് ഒന്നാം സ്ഥാനത്ത്. 144 കോടി രൂപ നേടിയ മോഹൻലാലിന്റെ ‘തുടരും’ സിനിമ പത്താംസ്ഥാനത്താണ്. ഈ വർഷം മോഹൻലാൽ ചിത്രമായ ‘എംപുരാൻ’ 126 കോടി രൂപ ഇന്ത്യൻ ബോക്സ് ഓഫീസിൽ നേടിയിരുന്നു. ജൂലായിലെ ബോക്സ് ഓഫീസ് കളക്‌ഷനിൽ 40 ശതമാനവും ഹിന്ദി ചിത്രങ്ങളിൽനിന്നാണ്. 19 ശതമാനവുമായി തെലുങ്ക് സിനിമ രണ്ടാം സ്ഥാനത്തും 15 ശതമാനവുമായി തമിഴ് മൂന്നാം സ്ഥാനത്തുമാണ്. അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന മലയാള സിനിമയുടെ ജൂലായിലെ ബോക്സ് ഓഫീസ് കളക്‌ഷൻ സംഭാവന എട്ടുശതമാനമാണ്.