കെ.ജി.എഫ് 2-ന് ശേഷം നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററിലെത്തിയ നടൻ യഷിന്റെ 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്‌സി'ന് ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽനിന്ന് 340 കോടി രൂപ മാത്രമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. 300 കോടി മുതൽ 350 കോടി വരെ നഷ്ടമുണ്ടായേക്കാമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാല വ്യക്തമാക്കുന്നത്. ബജറ്റിന്റെ 60 ശതമാനത്തോളം തിരിച്ചുപിടിക്കാൻ ചിത്രത്തിന് സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

To advertise here,

വൻതുക മുടക്കി നിർമിച്ച് ബോക്‌സ് ഓഫീസിൽ തിരിച്ചടി നേരിട്ട റാം ചരണിന്റെ 'ഗെയിം ചേഞ്ചർ', പ്രഭാസിന്റെ 'ആദിപുരുഷ്' എന്നീ ചിത്രങ്ങളുടെ പരാജയത്തേക്കാൾ വലുതാണ് 'ടോക്‌സിക്കി'ന്റെ തകർച്ചയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 500 കോടി രൂപയിലേറെ നിർമാണച്ചെലവ് വന്ന ചിത്രത്തിന് തിയേറ്റർ വരുമാനത്തിൽനിന്ന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.

റിലീസ് ദിനത്തിൽ മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം ആഗോളതലത്തിൽ 140 കോടി രൂപയോളം കളക്ട് ചെയ്ത ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 101 കോടിയുടെ നെറ്റ് കളക്ഷൻ നേടിയിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷനിൽ വൻ ഇടിവാണുണ്ടായത്. രണ്ടാം ദിനം ഇന്ത്യയിലെ കളക്ഷൻ 37 കോടിയായും ഒന്നാം തിങ്കളാഴ്ചയോടെ പ്രതിദിന വരുമാനം 10 കോടിക്ക് താഴെയായി കുറഞ്ഞു. 16-ാം ദിവസം ആയപ്പോഴേക്കും ചിത്രത്തിന്റെ ഇന്ത്യയിലെ കളക്ഷൻ 40 ലക്ഷമായി ഇടിഞ്ഞു.

ALSO READ | 'വിഷമിക്കേണ്ട, പടം പ്രേക്ഷകർക്ക് വിട്ടുനൽകാം'; 'ടോക്‌സിക്കി'ന് മോശം പ്രതികരണത്തിന് പിന്നാലെ യഷ് പറഞ്ഞത്

ഒ.ടി.ടി. റൈറ്റ്‌സ് റിലീസിന് മുൻപ് വിൽക്കാതിരുന്നതാണ് നിർമാതാക്കൾക്ക് തിരിച്ചടിയായ മറ്റൊരു ഘടകം. തിയേറ്ററുകളിൽ ചിത്രം വലിയ വിജയം നേടുമ്പോൾ ഒ.ടി.ടി. അവകാശം ഉയർന്ന തുകയ്ക്ക് വിൽക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അണിയറപ്രവർത്തകർ. മുൻപ് 200 കോടി രൂപ വരെ പ്രതീക്ഷിച്ചിരുന്നിടത്ത് 30 കോടിയോളം മാത്രമാണ് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 'മിർസാപൂർ: ദി മൂവി', 'ഹനുമാൻ അംശ്' തുടങ്ങിയ സിനിമകളുടെ റിലീസും തിയേറ്ററുകളിൽ 'ടോക്‌സി'ക്കിന്റെ പ്രദർശനങ്ങളെ ബാധിച്ചു.