നുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതം ആസ്പദമാക്കിയ സത്‌ലജ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ നടൻ ദിൽജിത് ദോസാഞ്ജ് വാങ്ങിയത് വെറും ഒരു രൂപ. സംവിധായകൻ ഹണി ട്രെഹാൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ദിൽജിത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദി പ്രിന്റിന് നൽകിയ അഭിമുഖത്തിലാണ് ഹണി ട്രെഹാൻ ഇക്കാര്യം പറഞ്ഞത്.

To advertise here,

2021-ൽ ഹണി ട്രെഹാൻ ചിത്രത്തിന്റെ തിരക്കഥയുമായി ദിൽജിത്തിനെ കണ്ടപ്പോഴാണ് ഈ തീരുമാനം ഉണ്ടായത്. ജസ്വന്ത് സിംഗ് ഖൽരയെക്കുറിച്ചുള്ള ഗവേഷണ രേഖകളും അദ്ദേഹത്തിന്റെ ഫോട്ടോകളും കണ്ട ദിൽജിത് ഏറെ വികാരാധീനനായെന്ന് ട്രെഹാൻ പറഞ്ഞു. പണം വാങ്ങാൻ സംവിധായകൻ നിർബന്ധിച്ചപ്പോൾ, കരാർ നടപടികൾക്കായി എന്തെങ്കിലും തുക നൽകേണ്ടതുണ്ടെങ്കിൽ ഒരു രൂപ മാത്രം നൽകിയാൽ മതിയെന്നും ദിൽജിത്ത് സമ്മതിക്കുകയായിരുന്നു. തിരക്കഥ നെറ്റിയിൽ മുട്ടിച്ചുകൊണ്ട് 'വാഹേഗുരു' എന്ന് പ്രാർത്ഥിച്ചാണ് അദ്ദേഹം ഈ വേഷം ഏറ്റെടുത്തതെന്ന് സംവിധായകൻ ഓർമ്മിച്ചു.

ഇത്രയും വലിയൊരു വ്യക്തിത്വത്തെ അവതരിപ്പിക്കാൻ പണം വാങ്ങുന്നത് ലജ്ജാകരമാണെന്ന് ദിൽജിത് വിശ്വസിച്ചതായും, അതുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തതെന്നും സംവിധായകൻ വ്യക്തമാക്കി. ഖൽറയുടെ ജീവിതവും അദ്ദേഹം പ്രതിനിധാനം ചെയ്ത സമൂഹവും മനസ്സിലാക്കുന്ന ഒരു സിഖ് നടൻ തന്നെയാകണം ഈ കഥാപാത്രം അവതരിപ്പിക്കേണ്ടതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. ഒരു ബോളിവുഡ് നടനെ ഈ വേഷത്തിനായി തിരഞ്ഞെടുക്കുന്നത് ഖൽറയുടെ ജീവിതയാത്രയോടും ആ കഥയിലെ വേദനകളോടും ചെയ്യുന്ന അനീതിയാകുമെന്നും, ദിൽജിത് ഇല്ലായിരുന്നെങ്കിൽ ഈ സിനിമതന്നെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സത്‌ലജ്’ വിവാദം

വലിയ പ്രതിസന്ധികളിലൂടെയാണ് 'സത്‌ലജ്' എന്ന ചിത്രം കടന്നുപോയത്. തുടക്കത്തിൽ 'പഞ്ചാബ് 95' എന്ന് പേരിട്ടിരുന്ന ഈ ചിത്രത്തിന് സെൻസർ ബോർഡ് (CBFC) 127 മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. ഒടുവിൽ ജൂലൈ 3-ന് യാതൊരു പ്രചാരണവുമില്ലാതെ 'സീ 5' (ZEE5) പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തെങ്കിലും വെറും 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ ചിത്രം നിരോധിച്ചു. പിന്നീട് ആഗോളതലത്തിലും OTT പ്ലാറ്റ്‌ഫോമിൽ നിന്ന് ചിത്രം നീക്കം ചെയ്യപ്പെടുകയും ഐ.എം.ഡി.ബി (IMDb) റേറ്റിംഗ് അപ്രത്യക്ഷമാവുകയും ചെയ്തു.

1980-90 കാലഘട്ടത്തിൽ പഞ്ചാബിൽ നടന്നതായി ആരോപിക്കപ്പെടുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും അനധികൃത കൂട്ടദഹനങ്ങളും പുറത്തുകൊണ്ടുവന്ന മനുഷ്യാവകാശ പ്രവർത്തകനായിരുന്നു ജസ്വന്ത് സിങ് ഖൽറ. അദ്ദേഹത്തിന്റെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം നീക്കം ചെയ്തതിനെതിരെ നിലവിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സിനിമ നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തണമെന്നും അത് പുനഃസ്ഥാപിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ചിത്രം കാണാൻ സാധിക്കാത്തവർക്ക് മറ്റുള്ളവർ കാണിച്ചുകൊടുക്കണമെന്ന് ഇൻസ്റ്റാഗ്രാം ലൈവിലൂടെ ദിൽജിത് അഭ്യർത്ഥിച്ചു. താൻ മരിക്കുന്നത് വരെ പഞ്ചാബിനൊപ്പം നിൽക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

ദിൽജിത്തിന് പുറമെ കൻവൽജീത് സിങ്, അർജുൻ റാംപാൽ, സുവിന്ദർ വിക്കി, ഗീതിക വിദ്യ ഓഹ്ല്യാൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.