
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യുസിസിയിലെ അംഗമായ മുതിർന്ന സംവിധായികയ്ക്കെതിരെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത് വാർത്തയായിരുന്നു. ഡബ്ല്യൂസിസിയുടെ അമരത്തിരിക്കുന്ന സംവിധായികയുടെ ചിത്രത്തിൽ പ്രവർത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തപ്പോൾ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് സ്റ്റെഫി പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോൾ, "'സ്റ്റെഫി' ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് " എന്ന മാസ്സ് ഡയലോഗായിരുന്നു അവരുടെ മറുപടിയെന്നും സ്റ്റെഫി പറയുന്നു.ഇപ്പോഴിതാ ഈ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് അസോസിയേറ്റ് സംവിധായിക ഐഷ സുൽത്താന.
സ്റ്റെഫി ആരോപണം ഉന്നയിച്ച ആ സംവിധായിക ഗീതു മോഹൻദാസ് ആണെന്ന് ഐഷ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി,. മൂത്തോൻ സിനിമയുടെ ചിത്രീകരണത്തിനായി ലക്ഷദ്വീപിലെ കാര്യങ്ങളെല്ലാം ശരിയാക്കി കൊടുത്തത് താൻ ഉൾപ്പെടുന്ന ആളുകളാണെന്നും സ്റ്റെഫി ഈ സിനിമയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങൾ തനിക്ക് അറിയാമെന്നും ഐഷയുടെ കുറിപ്പിൽ പറയുന്നു.
ഐഷ സുൽത്താനയുടെ കുറിപ്പ്
എനിക്കൊരു കാര്യം പറയണം...ഞാനൊരു ലക്ഷദ്വീപുകാരി ആണെന്ന് അറിയാലോ...ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിങ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്...
പിന്നീട് എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടേയിരുന്നു ആ കൂട്ടിടെ ആത്മാർത്ഥത കണ്ടിട്ടാണ് ഞാൻ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തിൽ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫറൻസും എടുത്ത് കൊടുത്തത്...
ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെർമിഷനും മറ്റും ശരിയാക്കി കൊടുത്തത് എന്റെ ആളുകൾ തന്നെയാണ്, അവർ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാർത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ലാ, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവർ ആ സിനിമയിൽ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാൻ അപ്പോ വിളിച്ച് ചോദിക്കാത്തത്, വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു...
ഡബ്ലുസിസിയോട് പണ്ടേ തന്നെ അഭിപ്രായ വ്യത്യാസമുള്ള എനിക് ഡബ്ലുസിസിയിലെ ആ സംവിധായകയോട് ഈ കാരണത്താൽ അപ്പോ ദേഷ്യം തോന്നിയെങ്കിലും,(സ്ത്രീകൾക്ക് വേണ്ടി തുടങ്ങിയ കൂട്ടായ്മയിൽ നിന്നുള്ള ഒരാൾ കൂലി ചോദിച്ചതിന്റെ പേരിൽ ഒരു കുട്ടിയെ, അതും ഒരു പെൺകുട്ടിയെ അവരുടെ സിനിമയിൽ നിന്നും ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിർപ്പ് തോന്നിയത്.
ഇതേ സംഘടനയിലേ അംഗങ്ങൾ ഒരിക്കൽ ഇരുന്ന് പറഞ്ഞല്ലോ "പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നിൽക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞിട്ടല്ലെ ആണുങ്ങളോട് ഈ സംഘടന എതിർപ്പ് കാണിച്ചത്" കൂലി ചോദിച്ചാൽ പിരിച്ച് വിടുന്ന സംഘടനയിലേ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങ്ങൾ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മിൽ വല്ല്യ വ്യത്യസമില്ലാട്ടോ, രണ്ടും ഒന്നാണ്) എന്നിട്ടും അവരൊരു സിനിമ ചെയ്യുന്നത് കൊണ്ടും, ഒരു സിനിമ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന് ഒരു അസോസിയേറ്റ് ഡയറക്ടർ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്നത് കൊണ്ടും മാത്രമാണ് ദ്വീപിലേ എല്ലാ സഹായങ്ങളും മനസ്സറിഞ്ഞ് ഞങൾ ചെയ്ത് കൊടുത്തത്...
ഇനിയും സഹായങ്ങൾ ചെയ്യും, കാരണം ഞങ്ങൾ സ്നേഹിച്ചത് സിനിമയെയാണ്...അല്ലാതെ ഞങ്ങൾ ജനിക്കുന്നതിന് മുമ്പ് സിനിമയിൽ വന്ന നടി എന്ന നിലയ്ക്ക് പേടിച്ചിട്ട് അല്ലാ... (ഈ വാക്ക് അല്ലേ സ്റ്റെഫിയോട് പറഞ്ഞത്)
ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അവരിലെ സംവിധായകയേ എനിക്ക് ഇഷ്ടമാണ്, അവരുടെ നിലപാടുകളെ ഞാൻ ഇന്നും എതിർക്കുന്നു... ഇപ്പോ സ്റ്റെഫി പേര് പറയാൻ മടിച്ച ആളുടെ പേര് നിങ്ങൾക്ക് പിടികിട്ടി കാണുമല്ലോ...
സ്റ്റെഫിയേ എല്ലാരും കൂടി കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല, കാരണം നയങ്ങൾ സത്യസന്ധമായി നടപ്പാക്കുക...സത്യത്തിന്റെ കൂടെ നിൽക്കുക...
അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂർണമായി എടുത്ത് മാറ്റുക...നമ്മൾ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്നേഹിച്ച്, പരസ്പരം മനുഷ്യരെ സ്നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം...
Content highlights : Aisha Sultana Stephy Xavier Against Geetu Mohandas Moothon
Published: 08 Jul 2020, 11:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented