ഹൗസിങ് സൊസൈറ്റിയിലെ വളർത്തുനായയെ ക്രൂരമായി തല്ലിക്കൊന്നുവെന്ന് ആരോപിച്ച് വൈകാരികമായ വീഡിയോ പങ്കുവെച്ച് നടി മഞ്ജരി ഫഡ്‌നിസ്. ഏഴുവർഷത്തോളമായി തങ്ങളുടെ ഹൗസിങ് സൊസൈറ്റിയിൽ കഴിയുന്ന മൈക്കി എന്ന നായയെ ഒരുസംഘം ആളുകൾ ക്രൂരമായി കൊലപ്പെടുത്തി പുഴയിലെറിഞ്ഞതായി നടി വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. മോഹൻലാൽ നായകായ മിസ്റ്റർ ഫ്രോഡ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയാണ് മഞ്ജരി.

To advertise here,

മൈക്കിയെ കാണാതായിട്ട് ഒരുപാട് ദിവസമായെന്നും താനും അയൽക്കാരും വളർത്തുനായയ്ക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നുവെന്നും നടി പറഞ്ഞു. കാണാനില്ലെന്ന് കാണിച്ച് പോസ്റ്ററുകൾ പതിച്ചിരുന്നു. ബേസ്‌മെന്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൈക്കിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് ബോധരഹിതനാക്കി. ബി വണ്ണിനും ലോബിക്കും ഇടയിലുള്ള സ്ഥലത്തേക്ക് വലിച്ചിഴച്ചു. ഇവിടെവെച്ചും മർദനം തുടർന്നു. വായിൽനിന്ന് ചോരയൊലിച്ചു. കിടന്നിടത്ത് മല- മൂത്ര വിസർജനം നടത്തി. മൃതപ്രായനായ നായയെ ചാക്കിൽകെട്ടി ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.

'മൈക്കി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുറപ്പില്ല. ശവത്തിനായി തിരച്ചിൽ നടത്തുകയാണ്. അവൻ പോയി', നടി വീഡിയോയിൽ പറഞ്ഞു. ഇഷ്ടമില്ലാത്ത നായകളെ കൊന്നൊടുക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് നടി ആവശ്യപ്പെട്ടു. ഇതേ സൊസൈറ്റിയിൽ താമസിക്കുന്ന ഒരാൾ കുറ്റം ഏറ്റുപറഞ്ഞതായി നടി പറയുന്നു.

മൈക്കിക്ക് നീതി ലഭിക്കാൻ കൂടെനിന്ന സേവ്യർ ബെർനാർഡ് സാന്റിയാഗോ, എസ്‌ഐ ശൈലേന്ദ്ര നഗാർക്കർ, സങ്കേത് കതം എന്നിവർക്ക് നടി നന്ദി അറിയിച്ചു. സംഭവത്തിൽ പ്രതികരണവുമായി ഭൂമി പഡ്‌നേക്കർ, ധനശ്രീ വർമ തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികളും രംഗത്തെത്തി.