അന്തരിച്ച സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ച് നടന്‍ ജനാര്‍ദനന്‍. ഗോഡ്ഫാദര്‍ എന്ന സിനിമയിലാണ് ഞങ്ങളിരുവരും ഒരുമിക്കുന്നത്. അതിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത എല്ലാചിത്രങ്ങളിലും തന്നെവച്ചാണ് ഓപ്പണ്‍ഷൂട്ട് ചെയ്തിരുന്നതെന്നും ആ പടങ്ങളെല്ലാം വളരെ ഹിറ്റായിരുന്നെന്നും ജനാര്‍ദനന്‍ പറഞ്ഞു.

To advertise here,

അവസാനം ചെയ്ത ചിത്രത്തില്‍ മാത്രം തന്നെ വച്ച് ഓപ്പണ്‍ഷോട്ട് ചെയ്‌തെങ്കിലും ഉദ്ദേശിച്ചതുപോലെ വിജയിച്ചില്ല. തനിക്കത് വലിയ ദുഃഖമായിരുന്നു. സമയം മോശമാണല്ലോ എന്ന് അന്നു മനസ്സില്‍ തോന്നി. സിദ്ദിഖ് സംവിധാനം ചെയ്യുന്ന സിനിമയാണെങ്കില്‍ മനോഹരമായ ഒരു വേഷം തനിക്കുണ്ടാകുമെന്ന് ഉറപ്പായിരുന്നു. മമ്മൂട്ടിയെ വച്ച് ഒരു സിനിമ  ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും വിയോഗം സഹിക്കാനാവുന്നില്ലെന്നും ജനാര്‍ദനന്‍ പറഞ്ഞു.

തന്റെ വലതുകൈ പോയതുപോലെയാണ് തോന്നുന്നതെന്നും ജനാര്‍ദനന്‍ പറഞ്ഞു. തന്നേക്കാളൊക്കെ വളരെ ചെറുപ്പമാണ് സിദ്ദിഖ്, എന്താണ് പറയേണ്ടതെന്നറിയില്ല. വളരെ ഷോക്ക് ആയിപ്പോയി. ഇന്നലെ അദ്ദേഹത്തിന്റെ ഹാര്‍ട്ട് നോക്കുന്ന ഡോക്ടറെ വിളിച്ചുസംസാരിച്ചപ്പോള്‍ ദൈവത്തിനുമാത്രമേ ഇനിയെന്തെങ്കിലും ചെയ്യാനാവൂ എന്നാണ് പറഞ്ഞത്. കള്ളുകുടിക്കുകയോ, സിഗരറ്റ് വലിക്കുകയോ, മുറുക്കുകയോ ഒന്നും ചെയ്യാത്തയാളായിരുന്നുവെന്നും ആഹാരം വളരെ നിഷ്‌കര്‍ഷയോടെയാണ് കഴിക്കുന്നയാളായിരുന്നുവെന്നും ജനാര്‍ദനന്‍ പറഞ്ഞു.