പുളിച്ച ചീത്തയാണ് പ്രതീക്ഷിച്ചത്. പക്ഷേ, വിടർന്ന ചിരിയായിരുന്നു മറുപടി. 'ഹാ സാബ്. ഉണ്ട്. ഏക് സുന്ദർ ജുംക'.

ഫോണിൽ ഫിലിപ്പിന്റെ ആവേശഭരിതമായ ശബ്ദം: 'എടോ, നമ്മുടെ ജുംക ഇവിടെയുണ്ട്; ജീവനോടെ...''
മനസ്സിലായില്ല ആദ്യം. ജുംക എന്നാൽ ജിമിക്കിക്കമ്മൽ എന്നറിയാം. ജിമിക്കിയും ഞാനും തമ്മിൽ എന്തുബന്ധം? ഇനി ആളുമാറി വിളിച്ചതാകുമോ ഇവൻ? കണ്ടുമുട്ടി പിരിഞ്ഞിട്ട് വർഷങ്ങളായിരുന്നല്ലോ. ഫോണിൽ മിണ്ടിയിട്ടു തന്നെ കാലമേറെയായിക്കാണണം.
എന്റെ മനസ് വായിച്ചെടുത്തിരിക്കണം ഫിലിപ്പ്. ചിരിച്ചുകൊണ്ട് പഴയൊരു ഹിന്ദി പാട്ടിന്റെ പല്ലവി മൂളി അവൻ: 'ജുംകാ ഗീരാരെ ബറേലി കേ ബാസാർ മേ ...'. ഹോസ്റ്റൽ മുറിയിലെ കട്ടിലിലിരുന്ന്, കമഴ്ത്തിവെച്ച ബക്കറ്റ് തബലയാക്കി അതിൽ താളമിട്ട് പാടുന്ന പഴയ ഫിലിപ്പിന്റെ ചിത്രമാണ് ഓർമയിൽ തെളിഞ്ഞത്. 'ഓർമ്മയുണ്ടോ? ആദ്യമായി ഞാൻ കള്ളുകുടിച്ച ദിവസം; ലതയ്ക്കും ആശയ്ക്കും വേണ്ടി നമ്മൾ അടികൂടിയ ദിവസം?'-അവന്റെ ചോദ്യം.
എല്ലാം തെളിഞ്ഞുവരുന്നു. ഹോസ്റ്റൽ അനെക്‌സിൽ അരങ്ങേറിയ 'മെഹ്ഫിലി'ൽ ഞാൻ ലതാ മങ്കേഷ്‌കറും അവൻ ആശാ ഭോസ്ലേയുമായി പകർന്നാടിയ ഗാനസന്ധ്യ. ലതയോടായിരുന്നു എനിക്ക് പ്രണയം. അവന് ആശയോടും. ഞാൻ ആജാരേ പർദേശി പാടുമ്പോൾ അവൻ ദം മാരോ ദം പാടും. ഞാൻ രസിക് ബൽമാ പാടുമ്പോൾ അവൻ ഛോട്ടാ സാ ബാൽമാ. ഞാൻ സത്യം ശിവം സുന്ദരം പാടുമ്പോൾ അവൻ 'ജുംകാ ഗിരാരെ...'. ഇത്ര കാലത്തിന് ശേഷവും ആ നിമിഷങ്ങൾ അവൻ ഓർമയിൽ സൂക്ഷിക്കുന്നു എന്ന അറിവ് എനിക്ക് അത്ഭുതകരമായിരുന്നു.
ഉത്തരേന്ത്യൻ യാത്രക്കിടെ ബറേലിയിൽ യാദൃച്ഛികമായി വന്നുപെട്ടതാണ് ഫിലിപ്പ്. 'പ്ലാൻ ചെയ്ത് വന്നതല്ല. ഇതിലെ കാറിൽ പോകുമ്പോൾ ബറേലി എന്ന ബോർഡ് കണ്ടു. രസം തോന്നി. ബറേലി കേ ബാസാറിൽ ജുംക ഉണ്ടാകുമോ എന്നൊക്കെ കൊണ്ടുപിടിച്ചു ചർച്ച ചെയ്തിരുന്ന ആ കാമ്പസ് കാലമാണ് പെട്ടെന്ന് ഓർമവന്നത്. പിന്നെ സംശയിച്ചില്ല. നേരെ ബറേലിക്ക് വിട്ടു'.
നഗരാതിർത്തിയിൽ ഡീസലടിക്കാൻ വണ്ടി നിർത്തിയപ്പോൾ ആദ്യം കണ്ട ആളോട് തമാശയായി ചോദിച്ചു: 'നിങ്ങളുടെ നാട്ടിൽ ആ ജുംക ഉണ്ടോ? 'മേരാ സായ'യിലെ സാധനയുടെ കൈയിൽനിന്ന് കളഞ്ഞുപോയ ജിമിക്കി കമ്മൽ?'
പുളിച്ച ചീത്തയാണ് പ്രതീക്ഷിച്ചത്. പക്ഷേ, വിടർന്ന ചിരിയായിരുന്നു മറുപടി. 'ഹാ സാബ്. ഉണ്ട്. ഏക് സുന്ദർ ജുംക'. പിന്നെ മേരാ സായയിൽ ആശാ ഭോസ്‌ലെ പാടി അനശ്വരമാക്കിയ പാട്ട് ഈണത്തിൽ, താളത്തിൽ പാടി അയാൾ. 'ജുംക ഗീരാരെ ബറേലി കേ ബാസാർ മേ...''
വെറുതെ പറഞ്ഞതായിരുന്നില്ല അയാൾ എന്നറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ ഫിലിപ്പ്. സത്യമാണ്. പാട്ടിലെ ജുംക ഉണ്ടിവിടെ. രണ്ടുവർഷം മുൻപാണ് നഗരത്തിലെ തിരക്കേറിയ വീഥിയുടെ ഓരത്തെ പാർക്കിൽ ആ ജുംക അനാച്ഛാദനം ചെയ്യപ്പെട്ടത്. ഒരു സിനിമാപ്പാട്ടിന് നമ്മുടെ നാട്ടിൽ ഉയരുന്ന ആദ്യ സ്മാരകം.
ബറേലിയിലെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ബറേലി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ആശയമായിരുന്നു നഗരഹൃദയത്തിലെ 'ലൈവ്' ജുംക. രാജാ മെഹ്ദി അലി ഖാൻ എഴുതി മദൻമോഹൻ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ ലോഹരൂപം.
ബ്രിട്ടീഷ് ഭരണകാലത്തെ യുണൈറ്റഡ് പ്രോവിൻസിലെ രണ്ടു ജില്ലകളായിരുന്നു ബറേലിയും റായ് ബറേലിയും. പേരിലെ സാമ്യം മൂലമുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ ബ്രിട്ടീഷുകാർ ബറേലിയെ ബാൻസ് (മുള) ബറേലി എന്ന് വിളിച്ചു. മുളങ്കാടുകളുടെ സമൃദ്ധിയായിരുന്നു ആ വിശേഷണത്തിന് പിന്നിൽ. 'മേരാ സായ'യിലെ ഗാനം സൂപ്പർഹിറ്റായതോടെ പുതിയൊരു പേരിൽ അറിയപ്പെടാൻ തുടങ്ങി നഗരം- ജുംകാവാലാ ബറേലി. ഈ പുതിയ പേരിൽനിന്നാണ് യഥാർഥ ജുംക എന്ന ആശയം വീണുകിട്ടിയതെന്ന് പറയും നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വികസന അതോറിറ്റി അധികൃതർ.
ആദ്യം പറഞ്ഞപ്പോൾ പലർക്കും തമാശയായിരുന്നു. അനാവശ്യമായ ധൂർത്ത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. വിനോദസഞ്ചാരികളെ ആകർഷിക്കാൻ അത്തരമൊരു ധൂർത്ത് ആവശ്യമാണെന്ന വാദത്തിനു മുന്നിൽ ഒടുവിൽ വിമർശകർ മുട്ടുമടക്കി. 200 കിലോഭാരമുള്ള കൂറ്റൻ ജിമിക്കിക്കമ്മലിന്റെ വെങ്കലമാതൃക നഗരഹൃദയത്തിലെ പാർസഖേരയിൽ ഇടം നേടിയത് അങ്ങനെയാണ്. ബറേലിയുടെ സവിശേഷമായ കരകൗശലപാരമ്പര്യത്തിന്റെ പ്രതീകം. 'ബറേലിക്കാർക്ക് ആഹ്ളാദിക്കാം. ഇനി മുതൽ ജുംക തിരഞ്ഞുവരുന്ന സന്ദർശകരെ നിരാശപ്പെടുത്തേണ്ടി വരില്ല അവർക്ക്', 2020 ഫെബ്രുവരിയിൽ കൂറ്റൻ ജുംകയുടെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്വാർ പറഞ്ഞു.
പാട്ടിൽ ജുംക കടന്നുവരാനിടയായതിനെക്കുറിച്ച് പറഞ്ഞുകേൾക്കുന്ന ഒരു കഥയുണ്ട്. അമിതാഭ് ബച്ചന്റെ മാതാപിതാക്കളായ ഹരിവംശ്‌റായിയും തേജിയും അവരുടെ പ്രണയസുരഭില യൗവനകാലത്ത് ഒരു കവിസമ്മേളനത്തിൽ പങ്കെടുക്കാൻ ബറേലിയിൽ എത്തുന്നു. രാജാ മെഹ്ദി അലി ഖാനുമുണ്ട് ഒപ്പം. സദസിലിരുന്ന തേജി എന്ന തേജ്വന്ദ് കൗറിന്റെ കണ്ണുകളിലേക്ക് പ്രണയപൂർവം ഉറ്റുനോക്കി ആലപിച്ച കവിതയിൽ ബറേലിയിൽ വെച്ച് വീണുകിട്ടിയ ജിമിക്കികമ്മലിനോട് കാമുകിയെ ഉപമിച്ചുവത്രേ ഹരിവംശ്‌റായ്. കേട്ടിരുന്ന മെഹ്ദി അലി ഖാൻ അടുത്ത സിനിമക്ക് വേണ്ടി ആ ഉപമ റാഞ്ചുകയും ചെയ്തു. കേട്ടുകേൾവിയാണ്. എത്രത്തോളം സത്യാംശം ഉണ്ടെന്നറിയില്ല.
പടത്തിലെ അവശേഷിച്ച പെൺ സോളോകളെല്ലാം പാടിയത് മദൻമോഹന്റെ പ്രിയ ഗായിക ലതാ മങ്കേഷ്‌കർ. ഒരു ഗാനം മുഹമ്മദ് റഫിയും. 'ദീദിക്ക് മാത്രമേ അങ്ങ് ഏറ്റവും നല്ല ഈണങ്ങൾ കൊടുക്കൂ' എന്ന ആശാജിയുടെ ചിരകാല പരിഭവത്തിനുള്ള മറുപടിയായാണ് 'ജുംക ഗീരാരെ' അവർക്ക് നൽകാൻ തീരുമാനിച്ചതെന്ന് പറഞ്ഞിട്ടുണ്ട് മദൻമോഹൻ. 'തു ജഹാം ജഹാം ചലേഗാ മേരാ സായാ സാഥ് ഹോഗാ' എന്ന ഗാനം ലതാജിയുടെ ക്ലാസിക് ഗാനങ്ങളിലൊന്നായി നിലനിൽക്കുന്നു ഇന്നും. 'നൈനോം മേ ബദ്രാ ഛായാ' ഏറ്റവും മികച്ച അർധശാസ്ത്രീയ ഗാനത്തിനുള്ള സുർസിംഗാർ പുരസ്‌കാരം മദൻമോഹന് നേടിക്കൊടുത്തു. എങ്കിലും പടം ഇറങ്ങിയ കാലത്ത് 'ജുംക ഗീരാരെ' ആയിരുന്നു ഇൻസ്റ്റന്റ് ഹിറ്റ്. ബിനാക്കാ ഗീത് മാലയുടെ വാർഷിക പട്ടികയിൽ നാലാം സ്ഥാനത്തെത്തി ഈ ഗാനം.
മെഹ്ദി അലി ഖാനും മദൻമോഹനും ആശാജിക്കും പുറമെ 'ജുംക ഗീരാരെ'യ്ക്ക് മറ്റൊരു 'അവകാശി' കൂടിയുണ്ട്: റേഡിയോ പ്രക്ഷേപകനും കമന്റേറ്ററുമായ വിനോദ് ശർമ. ഗാനത്തിനിടയ്ക്ക് കേൾക്കുന്ന 'ഫിർ ക്യാ ഹുവാ?' എന്ന ചോദ്യം ശർമയുടേതാണ്. ആ ചോദ്യമില്ലാതെ ആ പാട്ടുമില്ല എന്നതല്ലേ സത്യം?
Content Highlights: The world's first monument dedicated to a Bollywood film song. The 200kg bronze Jhumka installation in Bareilly. Historical context of the song 'Jhumka Gira Re' from the film Mera Saaya. The cultural evolution of Bareilly from 'Bans Bareilly' to 'Jhumka City'
Published: 13 Apr 2026, 04:29 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented