അഭിനയം കരിയറായി തിരഞ്ഞെടുക്കുന്നതിന് മുൻപ് താൻ ഒരിക്കൽ അഭിഭാഷകയാകാൻ ആലോചിച്ചിരുന്നുവെന്ന് കരീന മുൻപ് പറഞ്ഞിട്ടുണ്ട്.

തൻ്റെ കൗമാരകാലത്തെടുത്ത ഒരു തീരുമാനത്തിൽ തനിക്ക് പശ്ചാത്താപമുണ്ടെന്ന് തുറന്നുപറഞ്ഞ് നടി കരീന കപൂർ. സിനിമയിൽ സജീവമാകുന്നതിനായി പതിനൊന്നാം ക്ലാസിന് ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്നും അക്കാര്യം തന്നെ ഇന്നും വിഷമിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും അതുകാരണം മനസ്സിൽ അവശേഷിക്കുന്ന പശ്ചാത്താപത്തെക്കുറിച്ചും തുറന്നുസംസാരിച്ചത്.
"ഞാൻ എൻ്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല, അത് എപ്പോഴും എൻ്റെയുള്ളിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. എനിക്ക് അതിന് അവസരമുണ്ടായിട്ടും ഞാൻ സിനിമയിലേക്ക് വരികയും പതിനൊന്നാം ക്ലാസിന് ശേഷം പഠനം മുന്നോട്ട് കൊണ്ടുപോകാതിരിക്കുകയും ചെയ്തു. ആളുകൾക്ക് ഇതിനെക്കുറിച്ച് കളിയാക്കാനോ എന്തുവേണമെങ്കിലും പറയാനോ കഴിയുമെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് ഒരു നടിയെന്ന നിലയിൽ എന്നെത്തന്നെ തെളിയിക്കണമായിരുന്നു. അതാണ് എനിക്ക് ചെയ്യേണ്ടിയിരുന്നത്, എൻ്റെ മനസ്സ് പറയുന്നത് ഞാൻ പിന്തുടർന്നു." പോഡ്‌കാസ്റ്റർ ഹനുമാൻ ദാസുമായുള്ള സംഭാഷണത്തിൽ കരീന പറഞ്ഞു
"വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തതിൽ എനിക്ക് തീർച്ചയായും ഖേദമുണ്ട്. അതുകൊണ്ടാണ് ഞാൻ എൻ്റെ കുട്ടികളോട് ആദ്യം വിദ്യാഭ്യാസം പൂർത്തിയാക്കാനും അതിനുശേഷം അവരുടെ താൽപ്പര്യങ്ങൾ പിന്തുടരാനും ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് യൂണിസെഫ് എന്നെ സമീപിച്ചപ്പോൾ, എനിക്ക് അതിനോട് വല്ലാത്തൊരു അടുപ്പം തോന്നി, കാരണം സ്വന്തം വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തതിൻ്റെ ആ ഖേദം എപ്പോഴും എൻ്റെ ഉള്ളിലുണ്ടായിരുന്നു." അവർ കൂട്ടിച്ചേർത്തു.
കരീന കപൂറിൻ്റെ വിദ്യാഭ്യാസം
ബോളിവുഡിൽ പ്രവേശിക്കുന്നതിന് മുമ്പ്, മുംബൈയിലെ ജംനബായ് നർസി സ്കൂളിലും തുടർന്ന് ഡെറാഡൂണിലെ വെൽഹാം ഗേൾസ് സ്കൂളിലുമാണ് കരീന പഠിച്ചത്. പിന്നീട് മുംബൈയിലെ മിഥിബായ് കോളേജിൽ കൊമേഴ്സ് കോഴ്സിന് ചേർന്നുവെങ്കിലും ബിരുദം പൂർത്തിയാക്കിയില്ലെന്ന് റിപ്പോർട്ടുകളുണ്ട്.
ഹാർവാർഡ് സമ്മർ സ്കൂളിൽ മൈക്രോകമ്പ്യൂട്ടറുകളിൽ മൂന്ന് മാസത്തെ സമ്മർ കോഴ്സിലും അവർ പങ്കെടുത്തിട്ടുണ്ട്. അഭിനയം കരിയറായി തിരഞ്ഞെടുക്കുന്നതിന് മുൻപ് താൻ ഒരിക്കൽ അഭിഭാഷകയാകാൻ ആലോചിച്ചിരുന്നുവെന്ന് കരീന മുൻപ് പറഞ്ഞിട്ടുണ്ട്.
2000-ൽ അഭിഷേക് ബച്ചനൊപ്പം 'റഫ്യൂജി' എന്ന ചിത്രത്തിലൂടെയാണ് കരീന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സിനിമ ചിത്രീകരിക്കുമ്പോൾ 19 വയസ്സായിരുന്നു കരീനയുടെ പ്രായം. എന്നാൽ ഒരു വർഷത്തിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചതിനുശേഷം അവർ അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
കരീന കപൂറിന്റെ വരാനിരിക്കുന്ന ചിത്രം
2024-ൽ പുറത്തിറങ്ങിയ 'സിംഗം എഗെയ്ൻ', 'ക്രൂ' എന്നീ ചിത്രങ്ങളിലാണ് കരീന അവസാനമായി അഭിനയിച്ചത്. മേഘ്ന ഗുൽസാറിന്റെ 'ദായ്റാ' എന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പമാണ് താരം അടുത്തതായി വേഷമിടുന്നത്. ജുഡീഷ്യൽ സിസ്റ്റത്തെക്കുറിച്ച് സംസാരിക്കുന്ന ഈ ക്രൈം ഡ്രാമ ചിത്രം, ഇന്ത്യയിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
കരീനയും പൃഥ്വിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'ദായ്റാ'. ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
Content Highlights: Bollywood star Kareena Kapoor Khan revealed that she deeply regrets not completing her education after quitting school post-Class XI to pursue an acting career, which is why she insists her sons prioritize their studies before following their passions.
Published: 03 Sept 2026, 04:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented