വിപണി ചാഞ്ചാട്ടത്തിലാണെങ്കിലും ധനകാര്യ ഓഹരികളില്‍ കുതിപ്പ് തുടരുന്നു. വിദേശ നിക്ഷേപകരുള്‍പ്പടെ വന്‍തോതിലാണ് ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത്. നിഫ്റ്റി ബാങ്ക് സൂചിക റെക്കോഡ് നിലവാരത്തിലായിരുന്നു വ്യാഴാഴ്ച ക്ലോസ് ചെയ്തത്. വെള്ളിയാഴ്ചയിലെ വ്യാപാരത്തിലും നേട്ടം തുടരുകയാണ്. 

To advertise here,

നവംബറിലെ വിദേശ നിക്ഷേപത്തിന്റെ കണക്കെടുത്താല്‍ ഭൂരിഭാഗവും ബാങ്ക് ഓഹരികളിലാണെന്നുകാണാം. 14,300 കോടി രൂപയുടെ ധനകാര്യ ഓഹരികളാണ് അവര്‍ വാങ്ങിക്കൂട്ടിയത്. 2021 ഫെബ്രുവരിക്കുശേഷം ഇത്രയും നിക്ഷേപം ബാങ്ക് ഓഹരികളെത്തുന്നത് ഇതാദ്യമായാണ്. ഇതോടെ ബാങ്കിങ്-ധനകാര്യ ഓഹരികളുള്ള എഫ്പിഐ വിഹിതം 32.3ശതമാനമായി ഉയരുകയും ചെയ്തു. 2021 ഒക്ടോബറിനുശേഷമുള്ള ഉയര്‍ന്ന വിഹിതമാണിത്. 

നിഷ്‌ക്രിയ ആസ്തിയിലുള്ള കുറവ്, വായ്പാ വളര്‍ച്ച, മികച്ച ലാഭ സാധ്യത എന്നിവയാണ് ബാങ്ക് ഓഹരികളിലെ മുന്നേറ്റത്തിന് കാരണം. 

ഐടി ഓഹരികളിലും ഈ കാലയളവില്‍ തരക്കേടില്ലാത്ത നിക്ഷേപമെത്തി. 2021 ജനുവരിക്കുശേഷമുള്ള ഉയര്‍ന്ന വിഹിതമാണ് വിദേശ നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഐടിയിലുള്ളത്. 10.7ശതമാനം. 14 സെക്ടറുകളില്‍ 10 എണ്ണത്തിലും വിദേശ നിക്ഷേകര്‍ താല്‍പര്യം പ്രകടിപ്പിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓട്ടോ, സിമെന്റ്, എഫ്എംസിജി, ഫാര്‍മ, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയവയാണവ. അതേസമയം, നാലാമത്തെ മാസവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിഹതത്തില്‍ കുറവുണ്ടായി.