കാര്‍ബണ്‍ രഹിത ഇന്ത്യക്കായി ജൈവ ഇന്ധന ഉപയോഗം കുറയ്ക്കുകയെന്ന പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ഹൈഡ്രജന്‍ നയം പ്രഖ്യാപിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ ഹൈഡ്രജന്‍ ദൗത്യത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നയം. 

To advertise here,

ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിവയുടെ നിര്‍മാണത്തിന് പ്രോത്സാഹനം നല്‍കുന്ന നിരവധി പദ്ധതികളാണ് നയത്തിലുള്ളത്. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് സര്‍ക്കാര്‍ നയം ഗുണകരമാകും.

ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന് ഈയിടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചത്. അതേസമയം, ഇതിനായി അദാനി പെട്രോകെമിക്കല്‍സ് എന്ന പുതിയ കമ്പനി സ്ഥാപിച്ചാണ് അദാനി രംഗത്തെത്തിയത്. 

ഊര്‍ജമന്ത്രാലയം പുറത്തുവിട്ട നയപ്രകാരം ഗ്രീന്‍ ഹൈഡ്രജനും അമോണിയയും ഉത്പാദിപ്പിക്കുന്നതിന് പ്രത്യേക സോണുകള്‍ സ്ഥാപിക്കും. ഗ്രീന്‍ അമോണിയയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ തുറമുഖങ്ങള്‍ക്ക് സമീപം ശേഖരണകേന്ദ്രം സ്ഥാപിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കും. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് പുനരുപയോഗ ഊര്‍ജം വാങ്ങുകയോ സ്വയം ഉത്പാദിപ്പിക്കുകയോ ചെയ്ത് ഗ്രീന്‍ ഹൈഡ്രജന്‍ സംവിധാനത്തിന് ഉപയോഗിക്കാം. 

ഹരിത ഇന്ധന വില കുറയ്ക്കുന്നതിനായി അന്തര്‍ സംസ്ഥാന വിതരണ ചാര്‍ജുകള്‍ 25 വര്‍ഷത്തേയ്ക്ക ഒഴിവാക്കുകയുംചെയ്തിട്ടുണ്ട്. മുന്‍ഗണനാടിസ്ഥാനത്തില്‍ അവര്‍ക്ക് വിതരണശൃംഖല(ഗ്രിഡ്)യിലേയ്ക്കുള്ള കണക്ടിവിറ്റിയും നല്‍കും. 

ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനം
പുനരുപയോഗ ഊര്‍ജ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുക. കാറ്റാടി(വിന്‍ഡ് എനര്‍ജി), സൗരോര്‍ജം(സോളാര്‍ എനര്‍ജി)എന്നിവയാണ് ഇതിന് പ്രധാനമായും ഉപോയഗിക്കുക. വൈദ്യുതിവിശ്ലേഷണംവഴി വെള്ളത്തെ വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്‌സിജനുമായി വേര്‍തിരിച്ചെടുക്കുന്നു. ദ്രാവകരൂപത്തില്‍ ശേഖരിച്ചുസൂക്ഷിക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. 

നേട്ടം
പൂര്‍ണമായും കാര്‍ബണ്‍ ഒഴിവാക്കാമന്നതാണ് ഗ്രീന്‍ ഹൈഡ്രജന്‍കൊണ്ടുള്ള നേട്ടം. 280 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 0.1ശതമാനം മാത്രം ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ചാല്‍ മതി. അതേസമയം, ഉത്പാദന ചെലവ് കൂടുതലാണെന്ന ദോഷവുമുണ്ട്. 

ഇന്ത്യയുടെ പ്രസക്തി
ഊര്‍ജ ഉപഭോഗത്തില്‍ നിലവില്‍ ലോകത്ത് നാലാംസ്ഥാനത്താണ് ഇന്ത്യ. യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ഇന്ത്യക്കുമുന്നിലുള്ള രാജ്യങ്ങള്‍. 2030ഓടെ യൂറോപ്യന്‍ യൂണിയനെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കാര്‍ബണ്‍ രഹിത ഊര്‍ജമേഖലയിലേയ്ക്കുള്ള രാജ്യത്തിന്റെ ചുവടുവെയ്പ് നിര്‍ണായകമാകും. 

Content Highlights: Green hydrogen policy.