മുംബൈ: വിക്ഷിത് ഭാരത് 2047 പ്രകാരം ഇന്ത്യ വികസിത രാഷ്ട്രമാകുമ്പോള്‍ വ്യവസായങ്ങള്‍ക്ക് അവസരങ്ങളും വെല്ലുവിളികളും കൂടുമെന്ന് ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും നടത്തിയ ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട്.

To advertise here,

റിസ്‌ക് മാനേജുമെന്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സമയോചിതമായ ഓര്‍മപ്പെടുത്തലാണ് ഈ റിപ്പോര്‍ട്ട്. റിസ്‌ക് സംബന്ധിച്ച കാഴ്ചപ്പാടുകള്‍, മാനേജുമെന്റ് രീതികള്‍, സാംസ്‌കാരിക വശങ്ങള്‍ എന്നിവയുടെ സര്‍വെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. സംരംഭങ്ങള്‍ക്കുള്ളിലെ പ്രകൃയകകളുടെയും സാംസ്‌കാരിക നിലയുടെയും വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ട്. കൂടിയ റിസ്‌ക് സാഹചര്യങ്ങളില്‍ മുന്നോട്ടുപോകുന്നതിനും സ്ഥിരതയാര്‍ന്ന വളര്‍ച്ച നേടുന്നതിനും ഈ ഉള്‍ക്കാഴ്ചകള്‍ കമ്പനികള്‍ക്ക് ഗുണകരമാകും.

പ്രധാന കണ്ടെത്തലുകള്‍:
ജിവനക്കാര്‍ക്കെല്ലാവര്‍ക്കും അവരവരുടെ മേഖലകളിലെ റിസ്‌ക് തിരിച്ചറിയാന്‍ കഴിയുമെന്ന് വന്‍കിട കമ്പനികള്‍ ഉറപ്പാക്കുന്നു. 42 ശതമാനം സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡോ റിസ്‌ക് ഡിപ്പാര്‍ട്ടുമെന്റോ റിസ്‌ക് സാധ്യതകള്‍ തിരിച്ചറിയുന്നുണ്ട്. 

റിസ്‌ക് കള്‍ച്ചര്‍ എത്രത്തോളമുണ്ടെന്ന് സ്‌കോറിങ് സംവിധാനത്തിലൂടെ കണ്ടെത്താന്‍ കഴിയുന്നു. 0-100 വരെയാണ് സ്‌കോറുകള്‍. 16 ശതമാനം ബിസിനസുകള്‍ മാത്രമാണ് 60 ശതമാനത്തിന് മുകളില്‍ സ്‌കോര്‍ നേടിയത്. 80-100 സ്‌കോര്‍ നേടിയത് വെറും ആറ് ശതമാനംമാത്രം. 

സൈബര്‍ സുരക്ഷ, സാങ്കേതിക വിദ്യ, പ്രാവീണ്യം എന്നിവയുടെ കുറവ് എല്ലാ മേഖലകളിലും പ്രധാന ആശങ്കയാണിപ്പോള്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് കൂടുമ്പോള്‍ സൈബര്‍ ആക്രമണങ്ങളുടെ സാധ്യത വര്‍ധിച്ചു. അതോടൊപ്പംതന്നെ വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള വെല്ലുവിളികളും കൂടിക്കൊണ്ടിരിക്കുന്നു. 

ആഗോളതലത്തില്‍ വ്യവസായങ്ങളിലെ റിസ്‌ക് സാധ്യതകള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും അതിനെ മറികടക്കാനുള്ള ആസൂത്രണമാണ് വേണ്ടതെന്നും ഐസിഐസിഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് സൊലൂഷന്‍സ് ബിസിനസ് ചീഫ് സന്ദീപ് ഗൊറാഡിയ പറയുന്നു. ഈ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സിന് പ്രധാന പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.