ല്ലാവരേയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ രോഗമാണ് കാന്‍സര്‍. കൃത്യസമയത്ത് കണ്ടെത്തി ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം. എന്നാല്‍ കാന്‍സറിനെതിരായ തന്റെ പോരാട്ടത്തിന്റെ കഥ പറയുകയാണ് നടിയും മോഡലുമായ ലിസ റേ. 

To advertise here,

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജിലൂടേയാണ് ലിസ തന്റെ അനുഭവം പങ്കുവെച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായി മജ്ജയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുകയും തുടര്‍ന്ന് വര്‍ഷങ്ങളോളം അതിനോട് പോരാടി വിജയിക്കുകയും ചെയ്തുവെന്ന് പോസ്റ്റില്‍ ലിസ പറയുന്നു.

ക്ഷീണം വിട്ടുമാറാത്തതിനെ തുടര്‍ന്ന് അവര്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. രക്തപരിശോധനാ ഫലം കണ്ട ഡോക്ടറുടെ പ്രതികരണം ഇങ്ങനെയായിരുന്നു.'നിങ്ങള്‍ എങ്ങനെയാണ് ഇങ്ങനെ നില്‍ക്കുന്നത്?   നിങ്ങളുടെ ബ്ലഡ് കൗണ്ട് വളരെ കുറവാണ്. ഏത് നിമിഷവും കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കാം.'

'മജ്ജയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചതോടെ ഞാന്‍ എന്റെ ഓട്ടപ്പാച്ചിലുകള്‍ അവസാനിപ്പിച്ചു. അതു കേട്ടപ്പോള്‍ ഒരു നിമിഷം നിന്ന് ദീര്‍ഘശ്വാസമെടുത്തു. എന്റെ ശസ്ത്രക്രിയ മരണത്തിന്റെ തൊട്ടടുത്ത് പോയി വന്നത് പോലെയായിരുന്നു. ഇത് രണ്ടാം ജന്മമാണ്. കാന്‍സര്‍ എന്റെ ജീവിതം മുഴുവനായും മാറ്റിമറിച്ചു.  ജീവിതത്തിന്റേയും ജീവന്റേയും മൂല്യം എന്താണെന്ന് ഞാന്‍ മനസിലാക്കി. എന്റെ അനുഭവങ്ങള്‍ ഞാന്‍ മറ്റുള്ളവരുമായി പങ്കുവെച്ചു. 

കീമോ ചെയ്തതിനെ തുടര്‍ന്ന് എന്റെ മുടി മുഴുവന്‍ കൊഴിഞ്ഞുപോയി. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഞാന്‍ വിഗ്ഗ് വച്ചു. അതുപക്ഷേ എന്നെ അലോസരപ്പെടുത്തി. ഞാന്‍ വിഗ്ഗ് മാറ്റി. അന്ന് ഒരുപാട് പേര്‍ എന്നെ അഭിനന്ദിച്ചു. മാധ്യമങ്ങള്‍ എന്നെ കുറിച്ച് വാര്‍ത്തകള്‍ ചെയ്തു. എന്നാല്‍ മുടിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി എന്നെ ഒരു ട്രാവല്‍ ഷോയില്‍ നിന്ന് ചാനല്‍ ഒഴിവാക്കി. അവര്‍ക്ക് നീണ്ട മുടിയുള്ള ഒരാളെ ആയിരുന്നു വേണ്ടിയിരുന്നത്. എന്റെ ഹൃദയം തകര്‍ത്ത സംഭവമായിരുന്നു അത്'- പോസ്റ്റില്‍ ലിസ പറയുന്നു.

അവിടേയും പരീക്ഷണങ്ങള്‍ അവസാനിച്ചിരുന്നില്ല.  മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ലിസയ്ക്ക് വീണ്ടും കാന്‍സര്‍ സ്ഥിരീകരിച്ചു. അപ്പോഴേക്കും അവരുടെ വിവാഹം കഴിഞ്ഞിരുന്നു. രോഗം വീണ്ടും ഉറപ്പാക്കിയതോടെ മൂന്നാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഒരു റിലാക്‌സേഷന്‍ പ്രോഗ്രാമിന് പോകാനാണ് തീരുമാനിച്ചതെന്നും ലിസ പറയുന്നു. 'മുളപ്പിച്ച ധാന്യങ്ങളും ജ്യൂസും കഴിച്ചു. മെഡിറ്റേഷന്‍ ചെയ്തു. ആദ്യത്തേത് പോലെ ഞാന്‍ പരിഭ്രമിച്ചില്ല. എല്ലാം ധൈര്യത്തോടെ നേരിട്ടു. രണ്ട് മാസത്തിനുള്ളില്‍ ശസ്ത്രക്രിയ ഇല്ലാതെ തന്നെ ഞാന്‍ വീണ്ടും കാന്‍സറിനെ തോല്‍പ്പിച്ചു. അതിന് ശേഷം ഒമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടു. സിനിമകള്‍ ചെയ്തു. പുസ്തകം എഴുതി. കാന്‍സര്‍ ബോധവത്കരണ പരിപാടികളില്‍ ഇപ്പോഴും പങ്കെടുക്കുന്നു. എനിക്ക് കുട്ടികളുണ്ടായി. ഒരു ആര്‍ട്ട് പ്ലാറ്റ്‌ഫോം തുടങ്ങി. ഇപ്പോള്‍ ഞാന്‍ കൂടുതല്‍ ആക്ടിവായി നിലനില്‍ക്കുന്നു.'-ലിസ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.

ദീപ മേത്തയുടെ വാട്ടര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ലിസ. നേതാജി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലെ അരങ്ങേറ്റം. അതിനുശേഷം കസൂര്‍, വീരപ്പന്‍, ദൊബാര തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. നിരവധി ടിവി ഷോകളിലും തിളങ്ങി. അവതാരക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.