എങ്ങും നിയന്ത്രണമില്ലാത്ത സ്ഥിതി
കൊല്ലം : ദേശീയപാത നിർമാണം പുരോഗമിക്കുമ്പോഴും, ‘പുരോഗമനമില്ലാതെ’ നാട്ടുകാരുടെ ഡ്രൈവിങ് ശീലം. വിശാലമായ ആറുവരി പാതയിലേക്കു ഓടിച്ചുകയറ്റിക്കഴിഞ്ഞാൽ നിയന്ത്രണമില്ലാത്ത വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്.
കൊല്ലം ബൈപ്പാസ് റോഡിൽ പലയിടത്തായി കോൺക്രീറ്റ് സ്ലാബുകളും ബീമുകളും ചിതറിക്കിടക്കുന്നുണ്ട്. മെറ്റൽക്കൂനകളും പാർക്ക് ചെയ്തിരിക്കുന്ന ലോറികളും ആറുവരിപ്പാതയിൽ കാണാം. വാഹനങ്ങൾക്ക് വശത്തുനിന്നു റോഡിലേക്ക് കയറുന്നതിനു നിയന്ത്രണമില്ലാത്ത സ്ഥിതിയാണ്. റോഡിനു കുറുകേ കാൽനടയാത്രക്കാർ പോകുന്നതും വാഹനങ്ങൾ യു-ടേൺ എടുക്കുന്നതും തോന്നിയതുപോലെയാണ്. ഓരോദിവസവും അപകടമുണ്ടാകുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെയാണ് ഇരുചക്രയാത്രികർപോലും ആറുവരിയിലൂടെ പായുന്നത്.
ആളുകളിൽ അവബോധം വളരണം. കൃത്യമായ വേഗനിയന്ത്രണമാണ് നമുക്കു വേണ്ടത്. പരമാവധി വേഗത്തിൽ വാഹനം ഓടിക്കാമെന്ന ചിന്ത മാറണം. പാതകളിൽ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ െവച്ചിട്ടുണ്ടെങ്കിലും ആരും അത് ശ്രദ്ധിക്കുന്നില്ല.
ആറുവരിപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ
അനുവദിച്ചിട്ടുള്ള എൻട്രി പോയിന്റിലൂടെ മാത്രമേ ഹൈവേയിലേക്ക് പ്രവേശിക്കാവൂ. മിറർ നോക്കി, വലതുവശത്തുനിന്നു വരുന്ന വാഹനത്തിന്റെ ദൂരം തിട്ടപ്പെടുത്തി മാത്രമേ ഹൈവേയിലേക്കു പ്രവേശിക്കാവു.
വാഹനങ്ങൾക്ക് ഹൈവേയിൽ കയറാൻ പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. ഡോട്ടട് ലൈനിട്ട് ഇത് അടയാളപ്പെടുത്തിയിട്ടുണ്ടാവും. ഇതുവഴി പ്രധാന പാതയിലേക്ക് കയറാം. ഹൈവേയിലേക്ക് കയറുന്നതോടെ വേഗം കൂട്ടുകയും വേണം.
ഹൈവേയിൽ വരുന്ന വാഹനങ്ങൾക്കാണ് പരിഗണന. ഓട്ടോ, ഇരുചക്രവാഹനങ്ങൾ, ട്രാക്ടർ പോലുള്ള വാഹനങ്ങൾ ഒന്നുംതന്നെ ആറുവരിപ്പാതയിലൂടെ പോകാൻ പാടില്ലെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. കണ്ണെത്താദൂരം റോഡ് കിടക്കുന്നതുകണ്ട് അതിവേഗം പാടില്ല. നിയന്ത്രണംവിട്ടാൽ അപകടത്തിന്റെ ആഘാതം കടുത്തതാകും.
സർവീസ് റോഡിൽനിന്ന് ദേശീയപാതയിലേക്കും, പുറത്തേക്കുള്ള പോയിന്റുകൾക്കും തൊട്ടുമുൻപായി റോഡിൽ മഞ്ഞവരകളുണ്ട്. അത്തരം മേഖലകളിൽ വേഗംകുറച്ച് ശ്രദ്ധിച്ചുവേണം പോകാൻ. പുറത്തേക്കുള്ള വഴിയിലൂടെ അകത്തേക്കോ അകത്തേക്കുള്ള വഴിയിലൂടെ പുറത്തേക്കോ പോകരുത്.
മൂന്നുവരികളായാണ് പാത പോകുന്നത്. ഇതിൽ ഏറ്റവും ഇടത്തുള്ള വരി വേഗംകുറഞ്ഞ വാഹനങ്ങൾക്കും ഭാരംവഹിക്കുന്ന വാഹനങ്ങൾക്കുമുള്ളതാണ്. നടുക്കുള്ള വരിയിലൂടെ അനുവദിച്ച വേഗത്തിൽ വാഹനങ്ങൾക്ക് പോകാം. വലത്തേ വരിയിലൂടെ വാഹനമോടിക്കരുത്.
അത് ഓവർടേക്ക് ചെയ്യാനുള്ളതും അടിയന്തരസ്വഭാവമുള്ള വാഹനങ്ങൾക്ക് പോകാനുള്ളതുമാണ്. ആംബുലൻസ്, അഗ്‌നിരക്ഷാവാഹനങ്ങൾ, സുരക്ഷാവാഹനങ്ങൾ എന്നിവയ്‌ക്കേ അതിലൂടെ പോകാൻ അനുവാദമുള്ളൂ. വലത്തേ വരിയിലൂടെ മറികടന്നശേഷം ഉടൻ മധ്യഭാഗത്തുള്ള വരിയിലേക്കു മാറണം.
സിഗ്നലുകൾ മറക്കല്ലേ...
ഏതു വരിയിൽനിന്നായാലും മറ്റൊരു വരിയിലേക്കു കടക്കുന്നതിനുമുൻപ് ഇൻഡിക്കേറ്റർ ഉപയോഗിച്ച് സൂചന നൽകണം.
ആ ഭാഗത്ത് വാഹനമില്ലെന്ന് ഉറപ്പുവരുത്തിവേണം ട്രാക്ക് മാറാൻ. വാഹനത്തിന്റെ എല്ലാ കണ്ണാടികളിലും ശ്രദ്ധവേണം. ട്രാക്ക് മാറുമ്പോൾ പിന്നിൽ വാഹനങ്ങളൊന്നും കാണുന്നില്ലെങ്കിലും ഇൻഡിക്കേറ്റർ ഇടുന്നത് നല്ലതാണ്.
സുരക്ഷയൊരുക്കാതെ ടോൾ പിരിവ് അനുവദിക്കില്ല’
കൊല്ലം : സുരക്ഷിതയാത്രയ്ക്കുള്ള സൗകര്യമൊരുക്കാതെ ദേശീയപാത 66-ൽ ടോൾ പിരിവ് അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ.
ആറുവരിപ്പാതയിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാൽ എൻട്രി, എക്സിറ്റ് പോയിന്റുകൾ അപകടമുനമ്പുകളാണ്. ജനങ്ങളുടെ ജീവന് ഒരുവിലയും കല്പിക്കാത്ത എൻ.എച്ച്.എ.ഐ.യുടെ നിലപാട് അംഗീകരിക്കാനാകില്ല. സുരക്ഷിതയാത്രയ്ക്കുള്ള സൗകര്യമൊരുക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published: 10 Sept 2026, 02:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented