പണ്ട് മീൻ കിട്ടാത്ത ദിവസങ്ങളിൽ മീൻ കറി പ്രിയരായ ഞങ്ങളെ തൃപ്തിപ്പെടുത്താനായി തൊടിയിൽ നിന്നും കിട്ടുന്ന കുമ്പളങ്ങയോ, പടവലങ്ങയോ, വാഴപ്പിണ്ടിയോ, കോവയ്ക്കയോ, കപ്ലങ്ങയോ (പപ്പായ, കറുമൂസ, ഓമയ്ക്ക) നീളമുള്ള കഷണങ്ങളായി അരിഞ്ഞ് കുടമ്പുളി ചേർത്ത് അമ്മ ഉണ്ടാക്കി തരാറുള്ള മീൻ കറിയുടെ രുചിയുള്ള കറിയെ ഞങ്ങൾ "മീനില്ലാത്ത മീൻ കറി" എന്നാണ് വിളിക്കാറുള്ളത്.

To advertise here,

പ്രധാന ചേരുവയായി (കഷണമായി) കപ്ലങ്ങ മാത്രം ഉപയോഗിച്ച് പണ്ട് അമ്മ ഉണ്ടാക്കി തരാറുള്ളത് പോലുള്ള കപ്ലങ്ങാ കറി ഉണ്ടാക്കിയത് ഇങ്ങനെയാണ്.

‘ഹോട്ടലുകളിൽ കിട്ടാത്ത വീട്ടു കറി’; രുചികരമായ ചീരത്താൾ പരിപ്പ് തോരൻ തയ്യാറാക്കാം

 

ചേരുവകൾ- (നാലു പേർക്ക്)

  1. കപ്ലങ്ങ - 1 കപ്പ് (കനം കുറച്ച് രണ്ടിഞ്ച് നീളത്തിൽ അരിഞ്ഞത്)
  2. ഇഞ്ചി - അര ഇഞ്ച് നീളത്തിൽ ഒരു കഷണം - ചെറുതായി അരിഞ്ഞത്
  3. വെളുത്തുള്ളി - 2 അല്ലി - (നീളത്തിൽ പൊടിയായി അരിഞ്ഞത്)
  4. പച്ച മുളക് - 1 എണ്ണം (നീളത്തിൽ കീറിയത്)
  5. കുടം പുളി - 2 കഷണം
  6. തേങ്ങ ചുരണ്ടിയത് - 1 കപ്പ്
  7. ചുവന്നുള്ളി - 4 എണ്ണം
  8. വറ്റൽ മുളക് - 4 എണ്ണം ( അരയ്ക്കും മുൻപ് മുളക് വെള്ളത്തിലിട്ട് പത്തു മിനിറ്റ് കുതിർത്തിയാൽ മിക്സിയിൽ അരയ്ക്കുമ്പോൾ നന്നായി അരഞ്ഞു കിട്ടും)
  9. ഉണക്ക മഞ്ഞൾ - 1 സെ.മി നീളത്തിൽ ഒരു ചെറു കഷണം അല്ലെങ്കിൽ മഞ്ഞൾ പൊടി - അര ടീ സ്പൂൺ
  10. കറിവേപ്പില - 2 തണ്ട്
  11. വെളിച്ചെണ്ണ - 1 ടീ സ്പൂൺ
  12. ഉപ്പ്, വെള്ളം ആവശ്യത്തിന്

 

ഉച്ചയൂൺ വ്യത്യസ്തമാക്കാം.. നെത്തോലി കൊണ്ട് മീൻ അവിയൽ പരീക്ഷിക്കാം

 

പാചക ക്രമം

(1) തേങ്ങ, ഉള്ളി, കുതിർത്തിയ വറ്റൽ മുളക്, മഞ്ഞൾ / മഞ്ഞൾ പൊടി എന്നിവ ലേശം വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് അരപ്പ് തയ്യാറാക്കുക.

(2) മൺ ചട്ടിയിൽ തൊലിയും കുരുവും കളഞ്ഞ് കഴുകി വൃത്തിയാക്കി നീളത്തിൽ അരിഞ്ഞ കപ്ലങ്ങയും ഉപ്പും നീളത്തിൽ കനം കുറച്ച് അരിഞ്ഞ ഇഞ്ചിയും നീളത്തിൽ അരിഞ്ഞ വെളുത്തുള്ളിയും രണ്ടായി കീറിയ പച്ച മുളകും മഞ്ഞൾ പൊടിയും ചേർത്ത്, ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. മുക്കാൽ ഭാഗം വേവാകുമ്പോൾ ആദ്യം കുടം പുളിയും പിന്നീട് അരപ്പും ചേർക്കാം.

(3) കുടം പുളിയും അരപ്പും ചേർത്ത ശേഷം, ചെറു തീയിൽ രണ്ടു മൂന്നു മിനിറ്റ് തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. ഒരു ടീ സ്പൂൺ പച്ച വെളിച്ചെണ്ണ തൂവി കറിവേപ്പില കൈകൊണ്ട് ഞെരടി വിതറുക കൂടി ചെയ്‌താൽ പണി കഴിഞ്ഞു. അഞ്ചു മിനിറ്റ് അടച്ചു വച്ച ശേഷം വിളമ്പുന്നതാണ് ഉചിതം.

‘പാലക്കാടൻ യാത്രയിൽ നാവിൽ തങ്ങിയ രുചി’; പരീക്ഷിക്കാം ‘രസ കാളൻ’