തെലുങ്ക് നടൻ പ്രഭാസിന്റെ ഭക്ഷണപ്രേമത്തെക്കുറിച്ച് താരവും സഹതാരങ്ങളും പലപ്പോഴും തുറന്ന് സംസാരിക്കാറുണ്ട്. ഷൂട്ടിങ് സെറ്റിലേക്ക് അദ്ദേഹം കൊണ്ടുവരുന്ന വിഭവങ്ങളെക്കുറിച്ചും പലരും തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ തനതായ രുചിയോടുകൂടി ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് എത്രത്തോളം ശ്രദ്ധാലുവാണ് പ്രഭാസ് എന്ന് വെളിപ്പെടുത്തുന്ന ഒരനുഭവം അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്.

To advertise here,

തെലുങ്ക് ഫിലിംനഗർ യൂട്യൂബ് ചാനലിൽ പങ്കുവെച്ച കപ്പിൾ ഫ്രണ്ട്ലി എന്ന സിനിമാ ടീമിനൊപ്പമുള്ള ഒരു അഭിമുഖത്തിൽ, സന്തോഷ് ശോഭൻ, മാനസ വാരാണസി, എന്നിവരോടൊപ്പം സംസാരിക്കവെയാണ് പ്രഭാസിന്റെ വെളിപ്പെടുത്തൽ. മുംബൈയിൽ ആദിപുരുഷ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

ഒരു ദിവസം രാവിലെ താൻ 'ചീറ്റ് ഡേ' ആണെന്ന് പറയുകയും എല്ലാവരോടും പതിവ് ഭക്ഷണം ഒഴിവാക്കാൻ പറയുകയും ചെയ്തു. പകരം, അവർക്ക് സ്‌പെഷ്യൽ ചെന്നൈ ഭക്ഷണം വാങ്ങി നൽകുമെന്നും വാഗ്ദാനം ചെയ്തു. ടീം അത് സമ്മതിക്കുകയും ഭക്ഷണത്തിനായി കാത്തിരിക്കുകയും ചെയ്തു.

മണിക്കൂറുകൾ കടന്നുപോയി, ഭക്ഷണം എത്തിയതേയില്ല. ടീമിന് ആശയക്കുഴപ്പവും ആകാംക്ഷയും തോന്നി. എന്താണ് സംഭവിക്കുന്നതെന്ന് അവർ ചോദിച്ചപ്പോൾ, ഭക്ഷണം ചെന്നൈയിൽ നിന്ന് നേരിട്ട് കൊണ്ടുവരികയാണെന്ന് പ്രഭാസ് വെളിപ്പെടുത്തി.

പലരും കരുതിയത് മുംബൈയിലെ ഏതെങ്കിലും പ്രാദേശിക റസ്റ്ററന്റിൽ നിന്നാണ് ഭക്ഷണം ഓർഡർ ചെയ്യുന്നത് എന്നാണ്. വാസ്തവത്തിൽ, ഭക്ഷണം ചെന്നൈയിൽനിന്ന് ചൂടോടെ പാത്രങ്ങളിലാക്കി, വിമാനത്തിൽ, ഒരാൾ വഴി മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെ ഭക്ഷണം ചൂടോടെ, ഫ്രഷ് ആയി സെറ്റിലെത്തി.

'ഇത് കേട്ടാൽ എന്ത് ഭ്രാന്താണെന്ന് തോന്നാം,' പ്രഭാസ് ചിരിയോടെ പറഞ്ഞു. 'പ്രാദേശികമായ ഓപ്ഷനുകൾ ലഭ്യമാണെങ്കിൽ പോലും ഭക്ഷണത്തിന്റെ യഥാർത്ഥ രുചി എനിക്ക് ഇഷ്ടമാണ്.', പ്രഭാസ് പറയുന്നു.

ഹൈദരാബാദി ബിരിയാണി ഇഷ്ടപ്പെടുന്നതിനോടൊപ്പം, ചെന്നൈ ബിരിയാണിയുടെ രുചിയും കൊള്ളാമെന്നും പ്രഭാസ് പറഞ്ഞു. ഇഷ്ടപ്പെട്ട റൈസ് വിഭവം ബിരിയാണിയല്ല, റോയല്ല പുലാവ് ആണെന്ന് പ്രഭാസ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. മസാലകൾ നിറഞ്ഞ ചെമ്മീൻ പുലാവാണിത്.