ബ്ദമലിനീകരണം എങ്ങനെയാണ് സമുദ്രജീവികളെ ബാധിക്കുകയെന്ന് കണ്ടെത്തിയിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് എക്‌സിറ്ററിലെ ഗവേഷകര്‍. ഗ്രേറ്റ് ബാരിയര്‍ റീഫിലുടനീളം കാണപ്പെടുന്ന സ്‌പൈനി ക്രോമിസ് എന്ന സമുദ്ര മത്സ്യത്തെ ആസ്പദമാക്കിയാണ് പഠനങ്ങള്‍ നടത്തിയിരിക്കുന്നത്. കൈവെള്ളയുടെ വലിപ്പം മാത്രമുള്ള ഇവ കുഞ്ഞുങ്ങളെ അതിസൂക്ഷ്മമായി പരിപാലിക്കുന്ന മത്സ്യവിഭാഗം കൂടിയാണെങ്കിലും ബോട്ടുകള്‍ ആവാസകേന്ദ്രനത്തിനടുത്ത് എത്തുമ്പോഴുണ്ടാകുന്ന ശബ്ദങ്ങള്‍ ഇവയുടെ പരിപാലനക്രമത്തെ  ബാധിക്കുന്നതായും കണ്ടെത്തി. സ്‌പൈനി ക്രോമിസിന്റെ പ്രത്യുത്പാദന സമയം കണക്കിലെടുത്ത് 2017 ഒക്ടോബര്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലഘട്ടമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. 

To advertise here,

ഇക്കാലയളവില്‍ ഓസ്‌ട്രേലിയയിലെ ലിസാര്‍ഡ് ദ്വീപില്‍ നിന്നുമകലെ ആറ് കേന്ദ്രങ്ങളിലായി സ്ഥിതി ചെയ്യുന്ന സ്‌പൈനി ക്രോമിസിന്റെ ആവാസമേഖലകൾ പഠനത്തിന് വിധേയമാക്കി. മറ്റ് പല ഗവേഷകരുടെ ബോട്ടുകളും ഈ കാലയളവില്‍ മറ്റ് പഠനങ്ങള്‍ക്ക് വേണ്ടി പ്രദേശത്തുണ്ടായിരുന്നു. 

യൂണിവേഴ്‌സിറ്റി ഓഫ് എക്‌സിറ്ററിലെ ഗവേഷകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോട് മൂന്ന് കേന്ദ്രങ്ങളില്‍ ബോട്ടുകള്‍ ഈ മേഖലയുടെ 100 മീറ്റര്‍ അടുത്തെങ്കിലും എത്തിക്കാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം 20 മീറ്റര്‍ അടുത്തെങ്കിലും എത്തിക്കാനും നിര്‍ദേശിച്ചു. മറ്റ് മൂന്ന് കേന്ദ്രങ്ങള്‍ നിരീക്ഷണത്തിന് വിധേയമാക്കിയില്ല.

അതേസമയം, 10 മുതല്‍ 30 മീറ്റര്‍ അടുത്ത് ബോട്ട് എത്തിയപ്പോഴെ ശബ്ദമലിനീകരണം തിരിച്ചറിയാന്‍ മീനുകൾക്കു സാധിച്ചു. ബോട്ടുകളുടെ സാന്നിധ്യം സ്ഥിരമെത്തുന്ന മേഖലകളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുണ്ടാകാനുള്ള സാധ്യത 40 ശതമാനമായിരുന്നെങ്കില്‍ ഇവയുടെ സാന്നിധ്യം എത്താത്തയിടങ്ങളില്‍ ഇത് 65 ശതമാനമായും രേഖപ്പെടുത്തി. ലാബുകളില്‍ ഇവയെ ശേഖരിച്ചും പഠനങ്ങള്‍ സംഘടിപ്പിച്ചു. ഇവയ്ക്ക് പ്രത്യേക മൺകുടങ്ങളും നല്‍കി. മുന്‍ക്കൂട്ടി റെക്കോഡ് ചെയ്ത ബോട്ടിന്റെ ശബ്ദത്തോട് പ്രതികൂലമായിട്ടായിരുന്നു ഇവയുടെ പ്രതികരണം. 

ബോട്ടിന്റെ ശബ്ദം കേട്ടയുടനെ ഇവ മണ്ണിനടിയില്‍ അഭയം തേടിയതായി പഠനത്തില്‍ കണ്ടെത്തി. മുതിർന്ന മത്സ്യങ്ങൾ ശബ്ദം കേട്ട് പിന്മാറുന്നതുമൂലം മത്സ്യക്കുഞ്ഞുങ്ങളുടെ അതിജീവനം പ്രയാസകരമാവുന്നു. ഇതിനു പുറമേ, മറ്റു മത്സ്യങ്ങൾ ഇവയെ അനായാസം ഭക്ഷണമാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ശബ്ദങ്ങള്‍ മത്സ്യങ്ങളിലെ സ്‌ട്രെസ്സ് ഹോര്‍മോണുകളെ ബാധിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വലിയ ഘടകങ്ങള്‍ക്ക് പോംവഴി തേടുമ്പോള്‍ ശബ്ദമലിനീകരണം പോലെയുള്ളവ പാടെ അവഗണിക്കപ്പെടുകയാണ്. പവിഴപ്പുറ്റുകള്‍ വഴി ബോട്ടുകൾ പോകുന്നത് ഒഴിവാക്കുകയോ വേഗത കുറച്ച് പോകുകയോ ചെയ്യണമെന്നും പഠനം നിര്‍ദേശിക്കുന്നുണ്ട്.