വംശനാശഭീഷണി നേരിടുന്ന മുയല്‍ ഇനമായ അപ്പലീച്ചിന്‍ കോട്ടണ്‍ടെയ്ല്‍ സംരക്ഷണത്തിന് പ്രതീക്ഷയ്ക്ക് വകയൊരുങ്ങുന്നു. അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ഇവയുടെ വിസര്‍ജ്യങ്ങള്‍ ശേഖരിച്ചുള്ള പഠനങ്ങള്‍ ഈ ഇനം വംശമറ്റ് പോകുന്നതിനെ തടയുമെന്നാണ് കരുതുന്നത്. ഇന്റര്‍ബ്രീഡിങ്, രോഗങ്ങള്‍ എന്നിവയടക്കമുള്ള  വെല്ലുവിളികളാണ് ഇവ നേരിടുന്നത്. നോര്‍ത്ത് കരോലിനയിലെ വൈല്‍ഡ്‌ലൈഫ് റിസോഴ്‌സസ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്. 

To advertise here,

നോര്‍ത്ത് കരോലിന സ്വദേശികളായ മൂന്നിനം മുയലുകളിലൊന്നാണ് അപ്പലീച്ചിന്‍ കോട്ടണ്‍ടെയ്ല്‍. നോര്‍ത്ത് കരോലിനയിലെ തന്നെ ഈസ്റ്റേണ്‍ കോട്ടണ്‍ടെയ്‌ലുകളുമായി ഇവയ്ക്ക് സാമ്യമുണ്ട്. എന്നാല്‍ ഈസ്റ്റേണ്‍ കോട്ടണ്‍ടെയ്‌ലുകളുമായി താരമത്യം ചെയ്യുമ്പോള്‍ വലിപ്പത്തില്‍ ചെറുതാണ് അപ്പലീച്ചിന്‍ കോട്ടണ്‍ടെയ്ല്‍. അപ്പലീച്ചിന്‍ കോട്ടണ്‍ടെയ്ല്‍ വേറെ തന്നെ ഇനമാണെന്ന് തിരിച്ചറിയുന്നതാകട്ടെ 1992-ലും. 

അതാത് ആവാസവ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്നവര്‍ കൂടിയാണ് ഈസ്റ്റേണ്‍ കോട്ടണ്‍ടെയ്‌ലുകളും അപ്പലീച്ചിന്‍ കോട്ടണ്‍ടെയ്‌ലുകളും. അപ്പലീച്ചിന്‍ കോട്ടണ്‍ടെയ്‌ലുകളെ കാണുക തന്നെ ബുദ്ധിമുട്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ രണ്ട് കോട്ടണ്‍ടെയ്ല്‍ ഇനങ്ങളിലും സമീപകാലത്ത് ഉയര്‍ന്ന തോതില്‍ ഇന്റര്‍ബ്രീഡിങ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആവാസവ്യവസ്ഥയ്ക്കുണ്ടായ നാശം ഇന്റര്‍ബ്രീഡിങ്ങിലേക്ക് നയിച്ചെന്നാണ് നിഗമനം. രോഗങ്ങളും ഇവയെ അലട്ടുന്നുണ്ട്. 

റാബിറ്റ് ഹെമറേജിക് ഡിസീസ് വൈറസ് ടൈപ്പ് 2 എന്ന രോഗം അപ്പലീച്ചിന്‍ കോട്ടണ്‍ടെയ്‌ലുകളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് ഇടയാക്കുന്നതായിരുന്നു. ഇത് ബാധിച്ചാല്‍ ആന്തരിക രക്തസ്രാവമുണ്ടായി മരണം സംഭവിക്കുകയാണ് ചെയ്യുകയെന്ന് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പറയുന്നു. ആര്‍എച്ച്ഡിവി2 എന്ന ചുരുക്കപ്പേരിലറിയുന്ന രോഗം അമേരിക്കയില്‍ 2020 മാര്‍ച്ചിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം രോഗങ്ങള്‍ ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ള മുയല്‍ ഇനം കൂടിയാണ് അപ്പലീച്ചിനുകള്‍. ഈ രോഗം ബാധിച്ച ഈസ്റ്റേണ്‍ കോട്ടണ്‍ടെയ്‌ലുകളുമായി അപ്പലീച്ചിനുകള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ അത് ഗുരുതരമായ ഭവിഷ്യത്തുക്കളിലേക്ക് നയിക്കുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവെയ്ക്കുന്നത്. 

അപ്പലീച്ചിന്‍ കോട്ടണ്‍ടെയ്‌ലുകളുടെ വിസര്‍ജ്യങ്ങളിലൂടെ ജനിതക പ്രത്യേകതകള്‍ തിരിച്ചറിയുകയും അവയുടെ എണ്ണം എവിടെയൊക്കെയാണ് വ്യാപിച്ചിരിക്കുന്നതെന്നും തിരിച്ചറിയാമെന്ന ശുഭപ്രതീക്ഷയിലാണ് ഗവേഷകര്‍. ഇതിലൂടെ ഇവയുടെ എണ്ണത്തെ പറ്റിയുളള വിവരങ്ങളും ഡേറ്റയാക്കി സൂക്ഷിക്കാന്‍ സാധിച്ചേക്കും. ഉയര്‍ന്ന തോതില്‍ ഭീഷണി നേരിടുന്ന ജീവിവിഭാഗങ്ങളുടെ പട്ടികയില്‍ ഇവയെ ഉള്‍പ്പെടുത്തി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് വേണ്ടതെന്ന നിര്‍ദേശങ്ങളാണുയരുന്നത്.