സിങ്കപ്പുര്‍: വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദന തോതുയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2019 നെ അപേക്ഷിച്ച് 2021-ല്‍ ഉത്പാദനത്തില്‍ 60 ലക്ഷം ടണ്ണിന്റെ വര്‍ധനവാണ്  രേഖപ്പെടുത്തിയത്. ഉയര്‍ന്നു കൊണ്ടിരിക്കുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്നമായിട്ടാണ് ഇത്തരം പ്ലാസ്റ്റിക്കുകള്‍ വിലയിരുത്തപ്പെടുന്നത്.

To advertise here,

പലതും തുറന്നപ്രദേശങ്ങളില്‍ തള്ളപ്പെടുമ്പോള്‍ ചിലത് ജലാശയങ്ങളിലും സമുദ്രങ്ങളിലുമാണ് പുറന്തള്ളപ്പെടുന്നത്. ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉത്പാദന സമയങ്ങളില്‍ വന്‍തോതിലുള്ള ഹരിതഗൃഹ വാതക ബഹിര്‍ഗമനമാണ് നടക്കുന്നത്.

 ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ അടങ്ങിയ വിര്‍ജിന്‍ പോളിമറുകളുടെ ഉത്പാദനത്തില്‍  മുന്‍പന്തിയില്‍ എക്‌സോണ്‍ മൊബൈലുകളാണ്. ചൈനയുടെ സൈനോപെക്കാണ് രണ്ടാം സ്ഥാനത്ത്. പുതിയ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചതില്‍ മുന്‍പന്തിയില്‍ സൈനോപെക്കാണ്.

2019-2027 കാലയളവില്‍ ഒട്ടേറെ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കമ്പനി പദ്ധതിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉത്പാദനത്തിന് അറുതി വരുത്തുവാന്‍ കരാറിലേര്‍പ്പെടുന്ന ആദ്യത്തെ ചൈനീസ് കമ്പനി കൂടിയാണ് സൈനോപെക്ക്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ചില പ്ലാസ്റ്റിക്കുകള്‍ക്ക് 2019-ല്‍ ചൈന വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ പ്ലാസ്റ്റിക് ആവശ്യകത കൂടിയിട്ടുണ്ട് താനും. പ്ലാസ്റ്റിക് നിരോധവും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തുന്ന ഫൈവ് ഇയര്‍ പ്ലാന്‍ കഴിഞ്ഞ വര്‍ഷം ചൈന പ്രഖ്യാപിച്ചിരുന്നു. 

ഉത്പാദനം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്തെ 20 ഓളം കമ്പനികള്‍ വിര്‍ജിന്‍ പോളിമറുകളുടെ ഉത്പാദനക്ഷമത 2027 വരെ കൂട്ടാന്‍ പദ്ധതിയിട്ടുണ്ട്. 2021 ല്‍  137 മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക്കുകളാണ് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും ലോകമെമ്പാടും ഉത്പാദിപ്പിച്ചത്. 2027 ല്‍ 17 മില്ല്യണ്‍ ടണ്ണിന്റെ വര്‍ധനവുണ്ടായേക്കുമെന്നാണ് വിദ്ഗധര്‍ പറയുന്നത്.