തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ തദ്ദേശസ്ഥാപനങ്ങൾക്ക് തലവേദനയാകാതിരിക്കാൻ പ്രത്യേക ദൗത്യവുമായി സ്റ്റേറ്റ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയും (സി-ഡിറ്റ്) കെ-ഫോണും.

To advertise here,

സ്ഥിരമായി മാലിന്യം തള്ളപ്പെടുന്ന പൊതുസ്ഥലങ്ങളിൽ നിരീക്ഷണക്യാമറ സ്ഥാപിച്ച് അതിന് തടയിടുകയാണ് ലക്ഷ്യം. സി-ഡിറ്റ് സ്ഥാപിക്കുന്ന ക്യാമറയ്ക്ക് കെ-ഫോൺ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. ഇതിന്റെ ആദ്യഘട്ടപ്രവർത്തനങ്ങൾക്ക് തുടക്കമായി.

പൊതുവിടങ്ങളിലെ മാലിന്യം തള്ളൽ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പോലീസിന്റെ ഇടപെടലുണ്ടാകണമെന്ന് അടുത്തിടെ സംസ്ഥാന പോലീസ് മേധാവിയും നിർദേശം നൽകിയിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽകൊണ്ട് മാത്രം പൊതുവിടങ്ങളിലെ മാലിന്യം തള്ളൽ തടയാനാകില്ലെന്ന് വന്നതോടെയാണിത്. ഇതിന് പിന്നാലെയാണ് സി-ഡിറ്റും കെ-ഫോണും ഇതേ ലക്ഷ്യത്തിനായി ഒന്നിക്കുന്നത്.

വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാകും സി-ഡിറ്റ് സുരക്ഷാക്യാമറകൾ സ്ഥാപിക്കുക. ഇതിൽനിന്നുള്ള ദൃശ്യങ്ങൾ കൈമാറ്റം ചെയ്യപ്പെടാനായി കെ-ഫോൺ സൗജന്യമായാണ് ഇന്റർനെറ്റ് നൽകുന്നത്. ആദ്യഘട്ടമെന്ന നിലയിൽ വടക്കാഞ്ചേരി, പന്നിയന്നൂർ, പട്ടണക്കാട് പഞ്ചായത്തുകളിൽ ക്യാമറ സ്ഥാപിച്ചുകഴിഞ്ഞു.