പട്ടാമ്പി: 1300-ലധികം കിലോമീറ്റർ പറന്ന് ദേശാടനംനടത്തുന്ന യുറേഷ്യൻ പ്രാപ്പിടിയൻ (യുറേഷ്യൻ സ്പാരോഹോക്) തൃത്താല നിളാതടത്തിൽ വിരുന്നെത്തി.

To advertise here,

യൂറോപ്യൻ ഭൂപ്രദേശങ്ങളിൽ പ്രജനനം നടത്തുകയും മഞ്ഞുകാലത്ത് ഇന്ത്യയിലേക്കും മറ്റ് തെക്കൻ ദേശങ്ങളിലേക്കും പ്രയാണം നടത്തുകയും ചെയ്യുന്ന ഈ പക്ഷിയെ തൃത്താല നിളാതടത്തിലെ നെൽവയലിലാണ് കണ്ടെത്തിയത്. ആകാശത്ത് വട്ടമിട്ട് പറക്കുകയും ചെറിയപക്ഷികളെ റാഞ്ചിയെടുത്ത് ഭക്ഷിക്കുകയും ചെയ്യുന്ന പക്ഷിവർഗം പ്രദേശത്ത് കാണുന്ന എറളാടിയോട് സാമ്യംതോന്നിക്കുന്ന ഇനമാണ്.

തൃത്താലയിലെ നെൽവയലിൽ വട്ടമിട്ട് പറക്കുകയായിരുന്ന ഈ പക്ഷിയുടെ ചിത്രം പകർത്തിയത് പക്ഷിനിരീക്ഷകനായ ഷിനോജേക്കബ് കൂറ്റനാടാണ്. കേരളത്തിലെ പക്ഷി നിരീക്ഷകർ അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തുന്ന ഇ-ബേഡ്‌ വെബ്‌സൈറ്റിൽ നിന്നുള്ള വിവരപ്രകാരം പാലക്കാട് ജില്ലയിൽ ഇതിനുമുൻപ് ഈ പക്ഷിയെ കണ്ടിട്ടുള്ളത് അട്ടപ്പാടി, നെല്ലിയാമ്പതി, ധോണി, മലമ്പുഴ, മാട്ടുമല തുടങ്ങിയ പ്രദേശങ്ങളിലാണ്.

ആൺപക്ഷികളെ അപേക്ഷിച്ച് പെൺപക്ഷികൾ 25 ശതമാനം വലുപ്പക്കൂടുതലുള്ളവയാണ്. ആൺപക്ഷികൾക്ക് ശരീരത്തിന്റെ ഉപരിഭാഗത്ത് നീല കലർന്ന ചാരനിറവും നെഞ്ചിൽ ഓറഞ്ച് നിറത്തിലുള്ള വരകളും ഉണ്ടായിരിക്കും. പെൺ പക്ഷികൾക്ക് പുറംഭാഗം തവിട്ടും നെഞ്ചിൽ തവിട്ടുനിറത്തിലുള്ള വരകളും ഉണ്ടാവും. ആൺപക്ഷികൾക്ക് 29 മുതൽ 34 സെന്റീമീറ്റർ വരെ നീളമുണ്ടാകും. എന്നാൽ, പെൺപക്ഷികൾക്ക് 35 മുതൽ 41 സെന്റീമീറ്റർവരെ നീളമുണ്ടാകും. ആൺപക്ഷികൾക്ക് 110-196 ഗ്രാം ഭാരമുള്ളപ്പോൾ പെൺപക്ഷികൾക്ക് 185-342 ഗ്രാം ഭാരമുണ്ടാകും.

ദേശാടനഭാഗമായി ഇവ വളരെദൂരം സഞ്ചരിക്കാറുണ്ട്. റഷ്യയിൽനിന്നുള്ള ഒരു പഠനത്തിൽ കണ്ടെത്തിയത് ഈ പക്ഷി 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ട് എന്നായിരുന്നു. ഇവ കാഴ്ചയിൽ‍നിന്ന് മറഞ്ഞിരിക്കുകയും ഇരയ്ക്കുനേരേ അപ്രതീക്ഷിതമായി കുതിച്ചുചെന്നെത്തുകയും വേട്ടയുടെഭാഗമായി പിന്തുടരുകയും ചെയ്യാറുണ്ട്.

ഇവയ്ക്ക് ആയുസ്സ് 20 വർഷംവരെ ഉണ്ടാകാറുണ്ടെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയിൽ യൂറോപ്പിലുണ്ടായ അമിത കീടനാശിനിപ്രയോഗം നിമിത്തം ഈ പക്ഷികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു. പിന്നീട് ഈ കീടനാശിനികളുടെ നിരോധനത്തെത്തുടർന്ന് ഇവയുടെ എണ്ണം വർധിച്ചതായും പഠനങ്ങൾ പറയുന്നു.