ലോകത്തെ പല വൃക്ഷങ്ങളും ഇപ്പോഴും മനുഷ്യന് അത്ഭുതമാണ്. അവതാര്‍- ദി ട്രീ ഓഫ് സോള്‍സ്, ഡിസ്‌നിയുടെ ലയണ്‍ കിംഗ്, മഡഗാസ്‌കര്‍ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ കാണുന്ന വൃക്ഷം, കുട്ടികള്‍ക്കായുള്ള പ്രശസ്ത നോവല്‍ 'ദി ലിറ്റില്‍ പ്രിന്‍സി'ല്‍ പറയുന്ന വൃക്ഷം. 'ജീവന്റെ വൃക്ഷം' എന്ന് അറിയപ്പെടുന്ന 'ബെയോബാബ്‌' വൃക്ഷത്തെക്കുറിച്ചാണ് ഇത്തവണ 'മാജിക്ക്‌സ് ഓഫ് നേച്ചറില്‍'

To advertise here,

ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ബെയോബാബ്‌ മരങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പ്രതീകം കൂടിയാണ്‌. പല പരമ്പരാഗത ആഫ്രിക്കന്‍ നാടോടിക്കഥകളും ഈ മരത്തെ ചുറ്റിപ്പറ്റിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തെങ്ങും പനയുംപോലെ ഒറ്റത്തടിയില്‍ ഉയര്‍ന്നു പൊങ്ങി ഏറ്റവും മുകളില്‍ ഇലകള്‍ നിറഞ്ഞ മരം. നല്ല വണ്ണത്തിലിരിക്കുന്ന മരത്തിന്റെ തടിയില്‍ വേറെ ശാഖകള്‍ കാണില്ല.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ആഫ്രിക്കയില്‍നിന്നും ഇതര ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറിയെങ്കിലും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ബെയോബാബ്‌ സംരക്ഷിത വൃക്ഷങ്ങളുടെ പട്ടികയില്‍പെടുന്നതാണ്.  വേരുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഈ വൃക്ഷത്തെ പലപ്പോഴും 'തലകീഴായ മരം' എന്നും വിളിക്കാറുണ്ട്.

placeholder
Photo-By Yoky - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=4396463

ജീവന്റെ വൃക്ഷം

മറ്റു ജീവികള്‍ക്ക് വെള്ളം, ഭക്ഷണം, വിറ്റാമിനുകള്‍, മരുന്ന്, പാര്‍പ്പിടം തുടങ്ങി 300-ലധികം ഉപകാരങ്ങള്‍ നല്‍കുന്ന വൃക്ഷമാണിത്. പലതരം പക്ഷികള്‍ ബെയോബാബില്‍ കൂടുകൂട്ടാറുണ്ട്. നാരിനും, നിറങ്ങള്‍ക്കും, വിറകിനുമെല്ലാം ഈ മരം ഉപകരിക്കുന്നു. ഇലകള്‍ ഭക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. ചില ഇനങ്ങളിലെ കായകളില്‍ നിന്നും സസ്യഎണ്ണ ലഭിക്കാറുണ്ട്. വലിപ്പമുള്ള കായകള്‍ ഭക്ഷ്യയോഗ്യമാണ്. ഉണങ്ങിയ വിത്തുകളില്‍ നിന്നും വിവിധ തരം പോഷക സമൃദ്ധമായ ഉല്‍പ്പന്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ബെയോബാബ്‌ മരങ്ങള്‍ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അഭയവും ഭക്ഷണവും വെള്ളവും നല്‍കാന്‍ കഴിയുന്നതിനാലാണ് ഇവ 'ജീവന്റെ വൃക്ഷം' എന്ന് അറിയപ്പെടുന്നത്. നിരവധി സമൂഹങ്ങള്‍ ബെയോബാബ്‌ മരങ്ങള്‍ക്ക് സമീപം വീടുകള്‍ നിര്‍മ്മിച്ചുവരുന്നു.

ഭൂഖണ്ഡങ്ങളുടെ വിഭജനത്തിനും മുമ്പ് നിലവില്‍ വന്ന ചരിത്രാതീത സസ്യവര്‍ഗമാണ് ബെയോബാബ്‌

മനുഷ്യനും മുമ്പ്

200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, മനുഷ്യരാശിക്കും ഭൂഖണ്ഡങ്ങളുടെ വിഭജനത്തിനും മുമ്പ് നിലവില്‍വന്ന ചരിത്രാതീത സസ്യവര്‍ഗമാണ് ബെയോബാബ്‌. വരണ്ട കാലാവസ്ഥയുള്ള ആഫ്രിക്കയാണ്  ജന്മദേശം. കാലക്രമേണ, ബെയോബാബ്‌ അതിന്റെ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ടു. മഴക്കാലത്ത് ബെയോബാബ്‌ അതിന്റെ വലിയ തടിയില്‍ വെള്ളം സംഭരിച്ചുവെക്കും. ഒരു മരത്തിന് 3800 ലിറ്റര്‍ വരെ ജലം സംഭരിക്കാനുള്ള കഴിവുണ്ട്. വരണ്ട കാലങ്ങളില്‍ ഇല പൊഴിക്കുന്നവയാണ് ഈ മരങ്ങള്‍. ചുറ്റുപാടും വരണ്ടുണങ്ങുന്ന കാലത്ത് ഈ വൃക്ഷം സമൃദ്ധമായി കായ് ഉണ്ടാക്കും. 32 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബെയോബാബ്‌ മരങ്ങള്‍ വളരുന്നുണ്ട്. 5,000 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുന്ന ബെയോബാബ്‌ വൃക്ഷങ്ങള്‍ക്ക് 30 മീറ്റര്‍ വരെ ഉയരത്തിലും 50 മീറ്റര്‍ ചുറ്റളവിലും വളരാന്‍ സാധിക്കും.

ആഡന്‍സോണിയ

ആഡന്‍സോണിയ ജനുസിലെ ഒമ്പത് വര്‍ഗത്തില്‍പ്പെട്ട മരങ്ങളെല്ലാം അറിയപ്പെടുന്നത് ബെയോബാബ്‌ എന്നാണ്. ആഡന്‍സോണിയ ഡിജിറ്റാറ്റ എന്ന മരത്തെക്കുറിച്ച് വിവരിച്ച ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനും പര്യവേഷകനും ആയ മൈക്കിള്‍ ആഡന്‍സണോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ ജനുസിന് ആഡന്‍സോണി എന്ന പേരു ലഭിച്ചത്. ഇപ്പോഴുള്ള ഒന്‍പത് സ്പീഷിസുകളില്‍ ആറെണ്ണവും മഡഗാസ്‌കര്‍ വാസികളാണ്. രണ്ടെണ്ണം ആഫ്രിക്ക വന്‍കരയിലെയും അറേബിയന്‍ ഉപദ്വീപിലെയും ഒരെണ്ണം ഓസ്‌ട്രേലിയയിലെയും തദ്ദേശീയരാണ്.

സപുഷ്പി സസ്യങ്ങളിലെ ഏറ്റവും പ്രായം കൂടിയ മരങ്ങളില്‍ ഒന്നാണിത്.

ആഫ്രിക്കന്‍ പ്രദേശത്തെ ഒരെണ്ണം മഡഗാസ്‌കറിലും കാണുണ്ടെങ്കിലും അത് തദ്ദേശീയമല്ല. പുരാതനകാലത്ത് തെക്കേ എഷ്യയിലേക്കും കോളനിവാഴ്ച്ചക്കാലത്ത് കരീബിയനിലും ഇത് എത്തിച്ചിട്ടുണ്ട്. ഒന്‍പതാമത്തെ സ്പീഷിസ് 2012 -ല്‍ ആണ് കണ്ടുപിടിച്ചത്. സപുഷ്പി സസ്യങ്ങളിലെ ഏറ്റവും പ്രായം കൂടിയ മരങ്ങളില്‍ ഒന്നാണിത്. ഏകദേശം 1,844 വര്‍ഷമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബെയോബാബിന്റെ പ്രായം.

placeholder
ആഡന്‍സോണിയ ഡിജിറ്റാറ്റ | Photo-By Ferdinand Reus from Arnhem, Holland - Two old ones, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=2615710

പഴം കഴിക്കൂ, ആരോഗ്യം നേടൂ

ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒരു പഴമാണ് ബെയോബാബിനുള്ളത്. നിരവധി പ്രധാന പോഷകങ്ങള്‍ നല്‍കുന്നതിന് പുറമേ, ഭക്ഷണത്തില്‍ ബെയോബാബ്‌ ചേര്‍ക്കുന്നത് ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും ശരീരത്തിലെ നീര് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മധുരവും പുളിപ്പും ചേര്‍ന്ന സ്വാദാണ് ഇതിന്റെ ഫലത്തിനുള്ളത്. പരമ്പരാഗതമായി, മലേറിയ, ക്ഷയം, പനി, സൂക്ഷ്മജീവികളുടെ അണുബാധ, വയറിളക്കം, വിളര്‍ച്ച, പല്ലുവേദന, അതിസാരം എന്നിവയുള്‍പ്പെടെ 'ഏതാണ്ട് ഏത് രോഗത്തിനും' ചികിത്സിക്കാന്‍ ബെയോബാബ്‌ ഇലകള്‍, പുറംതൊലി, വിത്തുകള്‍ എന്നിവ ഉപയോഗിക്കുന്നു. ഇലകളും പഴങ്ങളുടെ പള്‍പ്പും പനി കുറയ്ക്കാനും രോഗപ്രതിരോധ ശേഷി ഉത്തേജിപ്പിക്കാനും നല്ലതാണ്.

ഏകദേശം 1,844 വര്‍ഷമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബെയോബാബിന്റെ പ്രായം.

വെള്ളംതേടി ജീവികള്‍

നാടോടികളായ ആളുകള്‍ക്കും വന്യമൃഗങ്ങള്‍ക്കും (ജിറാഫുകളും ആനകളും പോലുള്ളവ) വരള്‍ച്ചയുടെ കാലത്ത് അവരുടെ സാധാരണ സ്രോതസ്സുകളില്‍ നിന്ന് ആവശ്യത്തിന് വെള്ളം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍, വെള്ളം സംഭരിക്കുന്ന ബെയോബാബ്‌ മരം തേടിയെത്തും. കൊടും വരള്‍ച്ചയിലും അത്ഭുതകരമായി ലഭ്യമാകുന്ന വൃക്ഷത്തിലെ കുടിവെള്ളം ലഭിക്കാന്‍ ആളുകള്‍ മരത്തിന്റെ മുകളിലെ കൊമ്പുകളോ തടിയോ വെട്ടിമാറ്റുന്നു. ബെയോബാബ്‌ മരത്തിന്റെ തടി തുരന്ന് മരത്തിന്റെ ഉള്ളിലെ വെള്ളം കുടിക്കാന്‍ മൃഗങ്ങളും ശ്രമിക്കാറുണ്ട്.

placeholder
ബെയോബാബ്‌
ഫ്രൂട്ട് | Photo-By Ton Rulkens from Mozambique - baobab - fruitUploaded by JotaCartas, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=30115886

വേരറ്റുപോകുന്ന വംശം

കഴിഞ്ഞ ദശകത്തോടെ, പുരാതന ആഫ്രിക്കന്‍ ബെയോബാബുകള്‍ തീരെ ഇല്ലാതാവുന്ന സ്ഥിതിയായി. ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന 13 ബെയോബാബ്‌ മരങ്ങളില്‍ എട്ടെണ്ണം ഭാഗികമായി വീഴുകയോ നശിക്കുകയോ ചെയ്തു. 2010 നും 2011 നും ഇടയില്‍, സിംബാബ്‌വേയിലെ പാങ്കെ ബെയോബാബ്‌ മരം നശിച്ചുപോയി. ഇതിന് 2,450 വര്‍ഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. 2017 ഏപ്രിലില്‍, ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിലെ സണ്‍ലാന്‍ഡ് ബെയോബാബ്‌ മരം മറിഞ്ഞുവീണു. കാലാവസ്ഥാ വ്യതിയാനമാണ് വംശനാശത്തിനുളള പ്രധാനകാരണമായി പറയുന്നത്. കാലാവസ്ഥ മാറുന്നത് മഡഗാസ്‌കറിലെ വംശനാശഭീഷണി നേരിടുന്ന മൂന്ന് ബെയോബാബ്‌ സ്പീഷീസുകളില്‍ രണ്ടെണ്ണത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് പഠനങ്ങളില്‍ പറയുന്നുണ്ട്.