ചേലക്കര: വീടില്ലാത്ത 1,000 കുടുംബങ്ങള്‍ക്ക് വീടുവെച്ചുനല്‍കുമെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ പ്രഖ്യാപനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍.ഡി.എഫ്. അന്‍വറിന്റേത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ചേലക്കര മണ്ഡലം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ.സി. മൊയ്തീന്‍ നല്‍കിയ പരാതിയിലുള്ളത്. മൂന്നുവീടുകളുടെ പണി വെള്ളിയാഴ്ച രാവിലെയോടെ തുടങ്ങുകയും ചെയ്തിരുന്നു.

To advertise here,

അന്‍വറിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നാണ് പരാതിയിലുള്ളത്. വാഗ്ദാനം നിയമവിരുദ്ധവും അഴിമതിയും വോട്ടര്‍മാരെ സ്വീധീനിക്കാനുള്ള ശ്രമവുമാണെന്നും ഫലപ്രദമായ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്.

എന്‍.കെ. സുധീര്‍ ഡി.എം.കെയുടെ സ്ഥാനാര്‍ഥിയല്ലെന്നും പിന്തുണ മാത്രമുള്ളയാളാണെന്നും അതിനാല്‍ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമല്ലെന്നുമാണ് പി.വി. അന്‍വറിന്റെ വിശദീകരണം. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ലെന്ന സി.പി.എം. നിലപാടിന്റെ ഭാഗമാണ് പരാതിയെന്ന് പി.വി. അന്‍വര്‍ പ്രതികരിച്ചു. പരാതിയെ കോടതിയില്‍ നേരിടും. തങ്ങളെടുത്ത തീരുമാനവുമായി മുന്നോട്ടുപോകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.