ന്യൂഡല്‍ഹി: മധ്യപ്രദേശ് തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി വിലയിരുത്താന്‍ കോണ്‍ഗ്രസ്. ഭോപാലില്‍ 230 സ്ഥാനാര്‍ഥികളുടേയും യോഗം വിളിച്ചുചേര്‍ത്തു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്, മുതിര്‍ന്ന നേതാക്കളായ ദിഗ്‌വിജയ് സിങ്, സുരേഷ് പച്ചൗരി എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച കമല്‍നാഥിന്റെ രാജി ആവശ്യം ഉയരുന്നതായുള്ള സൂചനയ്ക്കിടെയാണ് യോഗം.

To advertise here,

കമല്‍നാഥിനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയതും ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതും തോല്‍വിക്ക് കാരണമായെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് മോശമായിരുന്നെന്നും വിമർശനം ഉയര്‍ന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നിലവിലെ നേതൃത്വത്തിന് കീഴില്‍തന്നെ നേരിടണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.

പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് കമല്‍നാഥിന്റെ രാജി ആവശ്യപ്പെട്ടെന്ന് സൂചനകളുണ്ട്. ചൊവ്വാഴ്ച എ.ഐ.സി.സി. അധ്യക്ഷനെ കണ്ട് അദ്ദേഹം രാജി നല്‍കിയേക്കുമെന്ന് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമായി യോഗം ചേര്‍ന്ന് തോല്‍വി പരിശോധിക്കുന്നതിനുമുമ്പ് ശിവരാജ് സിങ് ചൗഹാനെ നേരില്‍കണ്ട് അഭിനന്ദനം അറിയിച്ചതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.