ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നിശബ്ദനീക്കങ്ങളും സസ്‌പെന്‍സും തുടരുന്ന രാജസ്ഥാനില്‍ ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുമായി സംസാരിക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി, ഒരുസമയം 30  വീതം എം.എല്‍.എമാരോടാണ് നദ്ദ സംസാരിക്കുന്നത്. തിങ്കളാഴ്ച നിയമസഭാകക്ഷിയോഗം ചേരാനിരിക്കെയാണ് എം.എല്‍.എമാരുമായി നഡ്ഡ ബന്ധപ്പെടുന്നത്. നിര്‍ണായകമായ നിയമസഭാ കക്ഷിയോഗത്തില്‍ എംഎല്‍എമാര്‍ക്കിടയില്‍ ഐക്യം രൂപപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് നഡ്ഡ ഓരോരുത്തരേയും ബന്ധപ്പെടുന്നത്.

To advertise here,

കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, രാജ്യസഭാ എം.പി. സരോജ് പാണ്ഡേ, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരെ രാജസ്ഥാനില്‍ നിരീക്ഷകരായി കഴിഞ്ഞ ദിവസം കേന്ദ്രനേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ അധ്യക്ഷന്‍ തന്നെ എം.എല്‍.എമാരുമായി സംസാരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി വസുന്ധരരാജെ സജീവമായി രംഗത്തുണ്ട്. എന്നാല്‍, വസുന്ധരയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിനോട് കേന്ദ്രത്തിന് അനുകൂല നിലപാടല്ല ഉള്ളത്. ബാബ ബാലക്‌നാഥ്, ഗജേന്ദ്രസിങ് ഷെഖാവത്ത്, അര്‍ജുന്‍ മേഘ്‌വാള്‍, ദിയാകുമാരി എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

എന്നാല്‍, തന്റെ പേരിനെച്ചൊല്ലി നടക്കുന്ന അഭ്യൂഹങ്ങളെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ബാബ ബാലക്‌നാഥ് രംഗത്തെത്തിയിരുന്നു. തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ പ്രവൃത്തിച്ച് പരിചയം ആര്‍ജിക്കേണ്ടതുണ്ടെന്നും ബാലക്‌നാഥ് വ്യക്തമാക്കിയിരുന്നു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് വസുന്ധരരാജെ തുടക്കം മുതല്‍ സജീവമായി രംഗത്തുണ്ട്.

115 അംഗങ്ങളാണ് രാജസ്ഥാനില്‍ ബി.ജെ.പിക്കുള്ളത്. ഫലം വന്നതിന് പിന്നാലെ 45 എം.എല്‍.എമാര്‍ വസുന്ധരയുടെ വീട്ടിലെത്തിയത് ശക്തിപ്രകടനമാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. 75 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് വസുന്ധര പക്ഷം അവകാശപ്പെടുന്നത്. ജയ്പുരില്‍ ഞായറാഴ്ച കേന്ദ്രനിരീക്ഷകര്‍ എം.എല്‍.എമാരുമായി ചര്‍ച്ച നടത്തുമ്പോള്‍ അവര്‍ അത് വ്യക്തമാക്കുമെന്നും വസുന്ധരപക്ഷം അവകാശപ്പെടുന്നുണ്ട്. വസുന്ധരയ്ക്ക് മൂന്നാമൂഴം അനുവദിക്കാന്‍ താത്പര്യമില്ലാത്ത കേന്ദ്രനേതൃത്വം അവര്‍ക്ക് സ്പീക്കര്‍ പദവി വാഗ്ദാനംചെയ്‌തേക്കുമെന്നാണ് സൂചന. എന്നാല്‍, വസുന്ധര ഇതില്‍ തൃപ്തിപ്പെട്ടേക്കില്ല. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഒരു വിമതപ്രവര്‍ത്തനത്തിന് വസുന്ധര മടിച്ചേക്കില്ലെന്ന ആശയങ്കയും ബി.ജെ.പി. കേന്ദ്രനേതൃത്വത്തിനുണ്ട്.

രാജസ്ഥാനില്‍ രാജ്‌നാഥ് സിങ്ങിനെ നിരീക്ഷകനാക്കിയത്‌ വസുന്ധര രാജെയ അനുനയിപ്പിക്കാനാണെന്ന് പ്രചാരണമുണ്ട്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ബി.ജെ.പി. അധ്യക്ഷനുമായി വസുന്ധര ചര്‍ച്ച നടത്തിയിരുന്നു.