
ഹിന്ദിഹൃദയഭൂമിയില്‍ വെന്നിക്കൊടി പാറിച്ച് ബിജെപിയുടെ അശ്വമേധം. ഒരിടത്ത് പോലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മോദി ക്യാപ്റ്റനായി നയിച്ച തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സംസ്ഥാനവും ബിജെപി കൈപ്പിടിയൊലുതുക്കുമ്പോള്‍ കോണ്‍ഗ്രസിനെ രാജസ്ഥാനും ചത്തീസ്ഗഢും കൈവിട്ടു. ശിവരാജ് സിങ് ചൗഹാന്‍ മാജിക്കും സ്ത്രീവോട്ടര്‍മാര്‍ക്ക്
അദ്ദേഹത്തിലുള്ള വിശ്വാസവും അതിനൊപ്പം കേന്ദ്രമന്ത്രിമാരെയും എം.പിമാരെയും ഇറക്കിയാണ് ബിജെപി മധ്യപ്രദേശില്‍ കാര്യങ്ങള്‍ തിരുത്തിയെഴുതിയത്. കാരണം തിരഞ്ഞെടുപ്പിന് മുമ്പ് വന്ന പല അഭിപ്രായസര്‍വേകളും ബിജെപിക്ക് തിരിച്ചടി പ്രവചിച്ചിരുന്നിടത്താണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്നുള്ള വിജയത്തിലേക്ക് ബിജെപി എത്തിയത്. രാജസ്ഥാനില്‍ ചരിത്രം ആവര്‍ത്തിച്ചു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നത് പതിവ് തുടര്‍ന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാതിരുന്നിട്ടും ബിജെപി തിരിച്ചുവരവിന് പാതയൊരുക്കിയത് മോദി ഫാക്ടറായിരുന്നു. ജനക്ഷേമ പദ്ധതികളും വാഗ്ദാനങ്ങളിലും ചരിത്രം തിരുത്താമെന്ന ഗഹലോത്തിന്റെ പദ്ധതികള്‍ പാളി. എങ്കിലും 2013 ലെ പോലെ വലിയ തകര്‍ച്ചയിലേക്ക് പോകെ പരിക്ക് കുറയ്ക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് ഗഹലോത്ത്-പൈലറ്റ് പോര് ശമിച്ചതും ജനക്ഷേമ പദ്ധതികളും വാഗ്ദാനങ്ങളും തന്നെയാണ്.
ചില എക്സിറ്റ് പോൾ ഫലങ്ങൾ രാജസ്ഥാനിൽ കോൺഗ്രസിന് അനുകൂലമായി വിധി പറഞ്ഞിരുന്നു, മധ്യപ്രദേശിൽ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുമെന്നും. ഛത്തീഗഡിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചനങ്ങൾ. കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഇതുസംബന്ധിച്ച കണക്കു കൂട്ടലുകളും നടന്നിരുന്നു. പക്ഷെ, തെലങ്കാനയിലെ വൻ വിജയക്കുതിപ്പ് മാത്രം അവകാശപ്പെടാവുന്ന തരത്തിലേക്കാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനെ ചെന്നെത്തിക്കുന്നുവെന്ന് വേണം കരുതാൻ.
പ്രാദേശിക നേതൃത്വത്തിന്റെ കീഴിലായിരുന്നു ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രചാരണം നടത്തിയിരുന്നത്. രാഹുൽ - പ്രിയങ്ക കൂട്ടുകെട്ടിൽ അതാത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളായിരുന്നു പ്രചാരണത്തിലുടനീളം. മുഖ്യസ്ഥാനത്തിരിക്കേണ്ടത് ആര് എന്നതിന്റെ സൂചനകളും കോൺഗ്രസിന് അതാത് സംസ്ഥാനങ്ങളിൽ ധാരണ ഉണ്ടായിരുന്നു. അശോക് ഗെഹ്ലോതിന്റെ കീഴിൽ രാജസ്ഥാനിൽ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടപ്പോൾ, മധ്യപ്രദേശിൽ കമൽ നാഥായിരുന്നു ചുക്കാൻ പിടിച്ചത്. ഛത്തീസ്ഗഡിലാകട്ടെ ഭൂപേഷ് ബാഗേലും.
എന്നാൽ ബി.ജെ.പിയുടെ കാര്യം നേരെ തിരിച്ചായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രമന്ത്രിമാരും എംപിമാരും മണ്ഡലങ്ങളിൽ വന്ന് മത്സരിച്ചപ്പോൾ ആരാണ് നയിക്കേണ്ടത് എന്ന കാര്യം ഒരിക്കൽ പോലും ബി.ജെ.പി. കേന്ദ്ര നേതൃത്വം തുറന്നു പ്രഖ്യാപിച്ചില്ല. നരേന്ദ്ര മോദി എന്ന പ്രചാരണായുധം മാത്രമായിരുന്നു ബി.ജെ.പിയുടെ മുമ്പിൽ ഉണ്ടായിരുന്നത്. ഓരോ സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി മോദി മുന്നിൽ നിന്നും. ജനം ഇരച്ചെത്തി. ആരാണ് മുഖ്യമന്ത്രി എന്നതിനപ്പുറം മോദിയുടെ വരവിനെ ജനം ആഘോഷിച്ചു. ഒടുവിൽ മോദി മാജിക്കിന് മുമ്പിൽ കോൺഗ്രസിന് പിടിച്ചു നിൽക്കാനാകാതെ പോയി.
ജ്യോതിരാദിത്യ സിന്ധ്യ, കോൺഗ്രസിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തി ബി.ജെ.പിക്ക് ഭരണം കാഴ്ചവെച്ചപ്പോൾ അദ്ദേഹത്തിന് കിട്ടിയത് കേന്ദ്ര മന്ത്രി സ്ഥാനമായിരുന്നു. കമൽനാഥ് സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു സിന്ധ്യയുടെ ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം. സിന്ധ്യയുടെ പ്രവൃത്തികൾ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് സഹതാപത്തിലൂടെ വോട്ട് ആയി ലഭിക്കുമെന്ന് കോൺഗ്രസ് കരുതിയെങ്കിലും ഫലം മറ്റൊന്നായിരുന്നു.
മധ്യപ്രദേശിൽ കേന്ദ്രനേതൃത്വം തന്നെയായിരുന്നു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ശിവരാജ് സിങ് ചൗഹാന്റെ ജനപ്രീതിയില്‍ സംശയം ഇല്ലാത്തതിനാൽ മാത്രമായിരുന്നു അദ്ദേഹത്തെ പൂര്‍ണ്ണമായും തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറ്റിനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിയാത്തത്. മൂന്ന് കേന്ദ്രമന്ത്രിമാരടക്കം ഏഴു സിറ്റിങ് എം.പിമാരും ഒരു ദേശീയ ജനറല്‍ സെക്രട്ടറിയുമാണ് മധ്യപ്രദേശിൽ മത്സരിച്ചത്. ഇതോടെ ആർക്ക് വേണമെങ്കിലും മുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കാം എന്ന സന്ദേശമായിരുന്നു കേന്ദ്ര നേതൃത്വം അണികൾക്ക് നൽകിയത്. ഇതോടെ സംസ്ഥാനത്ത് നിന്നുള്ള ഒരാളിലേക്ക് മാത്രമായി തിരഞ്ഞെടുപ്പ് പ്രചാരണം ഒതുങ്ങിയില്ല. മോദി എന്ന പ്രഭാവം കേന്ദ്ര നേതൃത്വം മുന്നിൽ കൊണ്ടുവെച്ചു.
രാജസ്ഥാനിലും സമാനമായിരുന്നു. വസുന്ധര രാജെയും ദിയ കുമാരിയും രാജ്യവർധൻ സിങ്ങും, രാജേന്ദ്രർ സിങ് റാത്തോഡ് അടക്കമുള്ളവരുടെ നിരയായിരുന്നു ബി.ജെ.പിയുടെ മുമ്പിൽ. ആര് മുന്നിൽ നിന്ന് നയിക്കും എന്നതിൽ ഒരു വ്യക്തത കേന്ദ്ര നേതൃത്വം നൽകിയില്ല. വസുന്ധരയിലേക്ക് സംസ്ഥാനത്തിന്റെ നിയന്ത്രണം എത്തുമോ എന്നതിന്റെ ആശങ്കയിൽ തന്നെ ആകണം ആദ്യ മൂന്ന് ഘട്ട വോട്ടർപട്ടികയിൽ നിന്നും വസുന്ധരയെ ഉൾപ്പെടുത്താതിരുന്നത്. ഇത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും വസുന്ധരയുമായി സ്വരചേർച്ചയിലല്ലാത്തതും ബി.ജെ.പിയ്ക്ക് വലിയൊരു തലവേദന തന്നെയായിരുന്നു. മാറ്റിനിർത്തിയാൽ അത് വലിയ തിരിച്ചടിയാകുമെന്നത് കൊണ്ട് തന്നെയാണ് വസുന്ധരെയെ കൂടെ നിർത്തുന്നത് എന്ന് വേണം കരുതാൻ. രാജസ്ഥാനിലും പ്രചാരണത്തിലുടനീളം മോദി മയം തന്നെയായിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലും ആരെയും മുഖ്യസ്ഥാനത്തതേക്ക് ഉയർത്തിക്കാണിക്കാതെയുള്ള ബി.ജെ.പിയുടെ തിരഞ്ഞെടുപ്പായിരുന്നു ഇത്. ആരുവേണമെങ്കിലും മുഖ്യമന്ത്രി ആയേക്കാം എന്ന് ജനവും വിലയിരുത്തി. കേന്ദ്ര നേതൃത്വം തന്നെ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. മോദി പ്രചാരണത്തിലുടനീളം ജനങ്ങളിലെത്തി. ഫലം കോൺഗ്രസിന്റെ കൈയിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങളും പ്രതീക്ഷയുള്ള സംസ്ഥാനങ്ങളും ബി.ജെ.പിയുടെ അക്കൌണ്ടിലെത്തി. ഇനി ബി.ജെ.പി. ഭരണത്തിലെത്തുന്ന സംസ്ഥാനങ്ങളിൽ ആര് മുഖ്യസ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം നിയോഗിക്കും എന്നാണ് അടുത്തറിയേണ്ടത്.
Content Highlights: Assembly Election Results 2023 LIVE Updates bjp win formula modi factor
Published: 03 Dec 2023, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented