കുമ്പളം: കടക്കെണിയില്‍പ്പെടുത്തി വഞ്ചിച്ചതാണ് മരണകാരണമെന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. കായലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കുമ്പളം പുതിയ നികര്‍ത്തില്‍ അനന്തുവിന്റെ (25) ആത്മഹത്യാക്കുറിപ്പാണ് കിട്ടിയത്.

To advertise here,

തിരിച്ചടവ് മുടങ്ങിയ ബൈക്കിന്റെ പേരില്‍ 'പെരുമ്പടപ്പ് സ്വദേശികള്‍' എന്നറിയപ്പെടുന്ന ഷഹജാന്‍, ആഫിദ ഷഹജാന്‍ എന്നിവര്‍ തന്ത്രപൂര്‍വം ബൈക്ക് തട്ടിയെടുത്ത് കടക്കെണിയില്‍ പെടുത്തിയതാണ് മരണകാരണമെന്ന് കുറിപ്പില്‍ പറയുന്നു.

ബൈക്ക് വിറ്റ് കടംതീര്‍ക്കാന്‍ ഓണ്‍ലൈന്‍ മുഖേന അനന്തു പരസ്യംനല്‍കിയിരുന്നു. ഇതു കണ്ട് എത്തിയാണ് രണ്ടംഗ സംഘം ബൈക്ക് കൈവശപ്പെടുത്തിയത്. ഒരുമാസം കഴിഞ്ഞും പണം കിട്ടാതായതോടെ അന്വേഷിച്ചപ്പോഴാണ് താനറിയാതെ ബൈക്ക് തന്റെ പേരില്‍ പണയം വച്ച് സംഘം പണം തട്ടിയതായി അനന്തു അറിഞ്ഞത്. ബൈക്കിന്റെ കടംവീട്ടാന്‍ ശ്രമിച്ചപ്പോള്‍ ബൈക്കും നഷ്ടപ്പെട്ട്, കൂടുതല്‍ കടക്കെണിയിലുമായി എന്നറിഞ്ഞ് കടുത്ത മാനസിക സമ്മര്‍ദത്തിലായതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഒന്‍പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് മാധ്യമങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും പ്രത്യേകം എഴുതിയിട്ടുണ്ട്. ഒക്ടോബര്‍ 28-ന് കാണാതായ അനന്തുവിന്റെ മൃതദേഹം മട്ടാഞ്ചേരി നേവല്‍ ബര്‍ത്തിലെ പായലുകള്‍ക്കിടയില്‍ നിന്ന് 31-നാണ് കണ്ടെത്തിയത്.

മുറി പരിശോധിക്കുന്നതിനിടെ അച്ഛന്‍ മുരുകന് വെള്ളിയാഴ്ചയാണ് അനന്തുവിന്റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുരുകന്‍ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)