സ്ക്രീനിലെ ഒരു 'റൈറ്റ് സ്വൈപ്പ്' നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാം, പക്ഷേ അത് എപ്പോഴും നല്ല രീതിയിലാകണമെന്നില്ല. കൊച്ചി നഗരത്തിലെ യുവാക്കളെ ലക്ഷ്യമിട്ട് ഡേറ്റിങ് ആപ്പുകൾ വഴി നടക്കുന്ന വലിയ ഒരു സാമ്പത്തിക തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു സാധാരണ ഡേറ്റിങിൽ തുടങ്ങി ഒടുവിൽ 47,000 രൂപയുടെ ഭീമമായ ഒരു ബില്ലിൽ സാമ്പത്തിക കെണിയിൽ കുടുങ്ങിയ ഒരു യുവാവിന്റെ വെളിപ്പെടുത്തലുകൾ ഈ തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
തുടക്കം ഒരു സൗഹൃദ സന്ദേശത്തിലൂടെ
ടിന്റർ (Tinder) പോലുള്ള ഡേറ്റിങ് ആപ്പുകൾ വഴിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ഹിമാചൽ പ്രദേശ് സ്വദേശിനിയാണെന്ന് പരിചയപ്പെടുത്തിയ ഒരു യുവതിയാണ് ഈ സംഭവത്തിലെ പരാതിക്കാരനെ ബന്ധപ്പെട്ടത്. കൊച്ചിയിൽ ഗർഭിണിയായ സഹോദരിയെ സഹായിക്കാൻ വന്നതാണെന്നും ഇവിടെ സുഹൃത്തുക്കൾ ആരുമില്ലെന്നും പറഞ്ഞായിരുന്നു സൗഹൃദം സ്ഥാപിച്ചത്. ഇത് വിശ്വസിച്ച് നേരിൽ കാണാൻ സമ്മതിക്കുന്നതോടെയാണ് കെണി മുറുകുന്നത്.

To advertise here,


തൃപ്പൂണിത്തുറയിലെ ആ 'രഹസ്യ' താവളം
പെൺകുട്ടിയുടെ താല്പര്യപ്രകാരം തൃപ്പൂണിത്തുറയിലുള്ള ഒരു പ്രത്യേക സ്ഥാപനത്തിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചത്. സാധാരണമായി തോന്നുമെങ്കിലും, അവിടെ എത്തുന്നതോടെ തട്ടിപ്പിന്റെ തന്ത്രങ്ങൾ ആരംഭിക്കും. പുകവലിക്കണം എന്ന് നിർബന്ധിച്ച് റൂഫ് ടോപ്പിലേ ഫാൻസി ബാറിലേക്ക് കൊണ്ടുപോകുന്നതാണ് ആദ്യ ഘട്ടം. അവിടെ വെച്ച് മെനുവിലെ ഏറ്റവും വിലകൂടിയ ഡ്രിങ്ക്സ് യുവതി ഓർഡർ ചെയ്തു. മെനു നോക്കുക പോലും ചെയ്യാതെ കാണാപ്പാഠമെന്ന നിലയിലാണ് ഓർഡറുകൾ 60 മില്ലിക്ക് ഏകദേശം 6,000 രൂപ വരെ വിലവരുന്ന മദ്യം തുടർച്ചയായി ഒൻപത് തവണ വരെ ആവർത്തിച്ച് കുടിച്ചു.
ആൽക്കഹോളില്ലാത്ത 'വിലകൂടിയ' പാനീയങ്ങൾ
ഈ തട്ടിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, യുവതി ഓർഡർ ചെയ്ത പാനീയങ്ങളിൽ മദ്യത്തിന്റെ അംശം പോലുമില്ലായിരുന്നു എന്നതാണ്. ഒൻപത് ഗ്ലാസോളം മദ്യപിച്ചിട്ടും ഒരു മാറ്റം തോന്നാതിരുന്നതിൽ സംശയം തോന്നിയപ്പോൾ യുവതി വാഷ്റൂമിൽ പോയ സമയത്ത് പാനീയം കുടിച്ചുനോക്കിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. വെറും പച്ചവെള്ളമായിരുന്നു ആ ഗ്ലാസുകളിലെന്ന് മനസ്സിലാക്കിയപ്പോൾ വെെകി. 50,000 രൂപ തികയ്ക്കാൻ എന്നവണ്ണം യുവതി വീണ്ടും ഓർഡറുകൾ നൽകിക്കൊണ്ടിരുന്നു.
സ്ഥാപനത്തിന്റെ പങ്കും പണമിടപാടിലെ ദുരൂഹതയും
ഈ തട്ടിപ്പിൽ സ്ഥാപനത്തിന് നേരിട്ട് പങ്കുണ്ടെന്ന് ഇരയാക്കപ്പെട്ട യുവാവ് വിശ്വസിക്കാൻ കൃത്യമായ കാരണങ്ങളുണ്ട്:
കാർഡ് പെയ്മെന്റ് നിഷേധിച്ചു - 47,000 രൂപയുടെ ബില്ല് ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാൻ ശ്രമിച്ചപ്പോൾ നെറ്റ്വർക്ക് പ്രശ്നം പറഞ്ഞ് അത് നിഷേധിച്ചു.
സ്വകാര്യ ക്യുആർ കോഡ് - സ്ഥാപനത്തിന്റെ ഔദ്യോഗിക ക്യുആർ കോഡിന് പകരം മാനേജരുടെ വ്യക്തിഗത ഗൂഗിൾ പേ നമ്പറിലേക്ക് പണം അയക്കാൻ അവർ നിർബന്ധിച്ചു.
ആവർത്തിച്ചുള്ള ക്ഷണം - ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു യുവതി ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ടപ്പോഴും ഇതേ സ്ഥാപനത്തിലേക്ക് തന്നെയാണ് വരാൻ നിർബന്ധിച്ചത്.
പെയ്ഡ് സ്റ്റാഫുകളും ആസൂത്രിത ശൃംഖലയും
ഇതൊരു വ്യക്തിഗത തട്ടിപ്പല്ല, മറിച്ച് ഡേറ്റിങ് ആപ്പുകളിൽ പുരുഷന്മാരെ തിരഞ്ഞ് പിടിച്ച് ചതിക്കുന്ന ഒരു 'പെയ്ഡ് സ്റ്റാഫ്' ശൃംഖലയാണെന്ന് അനുഭവസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു. ഡേറ്റിങ് ആപ്പിൽ ഈ സ്ഥാപനങ്ങളുടെ അഞ്ച് കിലോമീറ്റർ റേഡിയസിനുള്ളിൽ പ്രോക്സിമിറ്റി കാണിക്കുന്ന പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ യുവതികൾ ഇത്തരത്തിൽ ഇരകളെ കെണിയിൽ വീഴ്ത്തുന്നതായാണ് അനുഭവസ്ഥൻ അവകാശപ്പെടുന്നത്.
എന്തുകൊണ്ട് പരാതികൾ നൽകുന്നില്ല?
പലപ്പോഴും തങ്ങളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയായും, നാണക്കേട് ഭയന്നും പലരും പോലീസിൽ പരാതിപ്പെടാൻ മടിക്കുന്നു. "ഇതൊരു ക്രൈം ആയി പുറമേ നിന്ന് നോക്കിയാൽ തോന്നില്ല" എന്നതും നിയമനടപടികളിൽ നിന്ന് ഇത്തരം സംഘങ്ങളെ രക്ഷപ്പെടുത്തുന്നു. എങ്കിലും, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മറ്റൊരാൾ കൂടി ഈ കെണിയിൽ വീഴാതിരിക്കാനാണ് താൻ ഇത് വെളിപ്പെടുത്തുന്നതെന്ന് യുവാവ് പറഞ്ഞു. ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവർ പുതിയ സുഹൃത്തുക്കളെ വിശ്വസിക്കുമ്പോഴും കണ്ടുമുട്ടുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്നാണ് ഈ സംഭവം നൽകുന്ന മുന്നറിയിപ്പ്.