ആമ്പല്ലൂര്‍(എറണാകുളം): സുഹൃത്തിന്റെ വീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ കാരണക്കാരായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് യുവതിയുടെ കുടുംബം. കഴിഞ്ഞ ശനിയാഴ്ചയാണ് ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യ സുഹൃത്ത് അശോകന്റെ വീട്ടിലെത്തിയ ശേഷം മരിച്ചത്.

To advertise here,

രാവിലെ പത്തേകാലോടെ വീട്ടില്‍നിന്നു പോയ മകളെ വിളിച്ചുകൊണ്ടു പോകണമെന്നു പറഞ്ഞ് പതിനൊന്നോടെ അശോകന്‍ ഫോണ്‍ ചെയ്തതായി സൂര്യയുടെ അച്ഛന്‍ സുകുമാരന്‍ പറയുന്നു. വിളിച്ചയുടന്‍ രണ്ട് ബന്ധുക്കളെയും കൂട്ടി എത്തിയപ്പോള്‍ സൂര്യ ഒന്നാം നിലയിലുള്ള കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. അതേസമയം ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ചെന്നാണ് അശോകന്റെ വീട്ടുകാരുടെ മൊഴി. മകള്‍ ഒരു കാരണവശാലും തൂങ്ങിമരിക്കില്ലെന്നു പറഞ്ഞപ്പോള്‍ അശോകനും പിതാവ് അംബുജാക്ഷനും ചേര്‍ന്ന് കഴുത്തില്‍ പിടിച്ചുതള്ളി തന്നെ വീട്ടില്‍നിന്നു പുറത്താക്കിയെന്നും സുകുമാരന്‍ പറയുന്നു.

ആദ്യം മുറിയിലെ കംപ്യൂട്ടറും കസേരയും മറ്റും അലങ്കോലപ്പെട്ടാണ് കിടന്നിരുന്നത്. പിന്നീട് ചെല്ലുമ്പോള്‍ എല്ലാം കൃത്യ സ്ഥാനത്തുണ്ടായിരുന്നു. എം.സി.എ. ബിരുദവും ജോലിയുമുണ്ടായിരുന്ന മകള്‍ക്ക് അസുഖങ്ങളോ മാനസിക വൈഷമ്യങ്ങളോ ഉണ്ടായിരുന്നില്ലെന്നം അച്ഛന്‍ പറയുന്നു.

സൂര്യ എന്തിനാണ് അശോകന്റെ വീട്ടില്‍ ചെന്നതെന്നും അവിടെ ആരെല്ലാമുണ്ടായിരുന്നുവെന്നും അന്വേഷിക്കണം. മൃതദേഹം എങ്ങനെ കട്ടിലില്‍ സാധാരണ പോലെ വന്നുവെന്നതിലും സുകുമാരന്‍ ദുരൂഹത ആരോപിക്കുന്നു.

ആ വീട്ടില്‍ത്തന്നെ വാഹനമുണ്ടായിട്ടും ആശുപത്രിയില്‍ എത്തിച്ചില്ല. സൂര്യ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിനുള്ള പ്രേരണ നല്‍കിയതിന് അശോകനെതിരേ കേസെടുക്കാത്തതെന്താണെന്നും സൂര്യയുടെ അച്ഛന്‍ ചോദിക്കുന്നു.

സൂര്യ അശോകന്റെ വീട്ടിലേയ്ക്കു വരുന്നതും മുറിയില്‍ കയറി വാതിലടയ്ക്കുന്നതും കണ്ടവരുണ്ടെന്നും ആത്മഹത്യാ പ്രേരണയുണ്ടെങ്കില്‍ സൈബര്‍ സെല്ലിനു കൈമാറിയ ഫോണില്‍നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുളന്തുരുത്തി സി.ഐ. അറിയിച്ചു. 

Content Highlights: woman found dead at friend's home in amballur eranakulam allegations by family