
'എന്റെ ഭര്‍ത്താവ് ഇനി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം', മൂന്നുവര്‍ഷം മുന്‍പ് ബിഹാറിലെ സീതാമര്‍ഹി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ഗുല്‍ഷാന്‍ പര്‍വീണ്‍ എന്ന വനിതാ പഞ്ചായത്ത് അംഗം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞ വാക്കുകളാണിത്. രാജ്യത്തെ 'കുപ്രസിദ്ധ മോഷ്ടാവായ' ഭര്‍ത്താവിന്റെ പേരില്‍ വോട്ട് ചോദിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കിയ ഗുല്‍ഷാന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആ രാഷ്ട്രീയ പ്രവേശം.
ജയിലില്‍നിന്ന് പുറത്തിറങ്ങിയാല്‍ ഭര്‍ത്താവ് മുഹമ്മദ് ഇര്‍ഫാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നായിരുന്നു തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗുല്‍ഷാന്‍ പ്രതികരിച്ചത്. താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞതായും മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുല്‍ഷാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഭാര്യയോട് പറഞ്ഞ വാക്ക് മുഹമ്മദ് ഇര്‍ഫാന്‍ പാലിച്ചില്ല. ഭാര്യ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചിട്ടും 'ബിഹാര്‍ റോബിന്‍ഹുഡ്' എന്ന് വിളിക്കുന്ന മുഹമ്മദ് ഇര്‍ഫാന്‍ രാജ്യത്തെ പലഭാഗങ്ങളിലായി മോഷണം തുടര്‍ന്നു. പലതവണ പിടിക്കപ്പെട്ടു. പക്ഷേ, ജാമ്യത്തിലിറങ്ങിയാല്‍ വീണ്ടും എല്ലാം പഴയപടിതന്നെ. ഒടുവില്‍ കൊച്ചിയില്‍ ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടിലും ഇര്‍ഫാന്‍ മോഷ്ടിക്കാന്‍ കയറി. ഒരുകോടിയോളം രൂപയുടെ സ്വര്‍ണ-വജ്രാഭരണങ്ങളുമായി കടന്നുകളഞ്ഞു. എന്നാല്‍, മോഷണം നടന്ന് 24 മണിക്കൂറിനുള്ളില്‍ 'ബിഹാര്‍ റോബിന്‍ഹുഡി'നെ കേരള പോലീസും കര്‍ണാടക പോലീസും ചേര്‍ന്ന് പൂട്ടി. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ 'റോബിന്‍ഹുഡ്' ഉഡുപ്പിയില്‍വെച്ച് കര്‍ണാടക പോലീസിന്റെ പിടിയിലായി.
Also Read
മോഷണത്തിന്റെ തുടക്കം....
സമ്പന്നരില്‍നിന്ന് പണവും ആഭരണങ്ങളും കൊള്ളയടിച്ച് ഒരുവിഹിതം പാവങ്ങള്‍ക്ക് നല്‍കുന്നതിനാല്‍ ചിലര്‍ക്ക് മുഹമ്മദ് ഇര്‍ഫാന്‍ 'ബിഹാര്‍ റോബിന്‍ഹുഡ്' ആയിരുന്നു. ആഡംബര കാറുകളില്‍ യാത്രചെയ്ത് കവര്‍ച്ച നടത്തുന്നതിനാല്‍ മറ്റുചിലര്‍ അയാളെ 'ജാഗ്വാര്‍ കള്ളന്‍' എന്ന് വിളിച്ചു. ഇതുവരെ രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 40-ഓളം മോഷണക്കേസുകളില്‍ മുഹമ്മദ് ഇര്‍ഫാന്‍ പ്രതിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇയാള്‍ ഇതുവരെ സ്വന്തം സംസ്ഥാനമായ ബിഹാറില്‍ മോഷണം നടത്തിയിട്ടില്ലെന്നാണ് വിവരം. മൂന്നുവര്‍ഷം മുന്‍പ് 'ദി പ്രിന്റ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷാന്‍ പര്‍വീണ്‍ ആണ് ഭര്‍ത്താവ് ഇതുവരെ ബിഹാറില്‍ കവര്‍ച്ച നടത്തിയിട്ടില്ലെന്ന് അവകാശപ്പെടുന്നത്. പോലീസ് ഉദ്യോഗസ്ഥാനായ ദേവേന്ദര്‍ സിങ് ഇക്കാര്യം സ്ഥിരീകരിച്ചതായും 'ദി പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ഇര്‍ഫാന് പത്ത് കാമുകിമാരുണ്ടെന്ന വിവരങ്ങളിലടക്കം പോലീസിന് സ്ഥിരീകരണമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇര്‍ഫാന്‍ ആദ്യമായി മോഷണം നടത്തുന്നത്. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിയും സഹോദരിക്ക് സ്ത്രീധനം നല്‍കാന്‍ പണമില്ലാത്തതിനാലുമാണ് ആദ്യമായി മോഷണത്തിനിറങ്ങിയതെന്നായിരുന്നു ഇയാളുടെ മൊഴി. സഹോദരിയുടെ വിവാഹം നടത്താനായി 2010-ല്‍ ആദ്യ മോഷണം നടത്തിയ ഇര്‍ഫാന്‍ പിന്നീട് മെട്രോ നഗരങ്ങളില്‍ ജോലിതേടി അലഞ്ഞു. ഇതിനിടെ ഗുല്‍ഷാന്‍ പര്‍വീണിനെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ജീവിതമാര്‍ഗത്തിനായി ചെറിയ ചായക്കടയും തുണിവില്പനയുമെല്ലാം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ പല ജോലികള്‍ ചെയ്തു. എന്നാല്‍, അതുകൊണ്ടൊന്നും പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെ ഇര്‍ഫാന്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നീങ്ങി. 2013-ലാണ് ഇയാള്‍ക്കെതിരേ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീടങ്ങോട്ട് പഞ്ചാബ്, ഡല്‍ഹി, കര്‍ണാടക, തെലങ്കാന, ഗോവ, ഉത്തര്‍പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ മോഷണക്കേസുകളില്‍ പ്രതിയായി. ഡല്‍ഹിയിലും ബംഗാളിലും അടക്കം ജയില്‍വാസം അനുഭവിച്ചു. കൊച്ചിയിലെ കേസിൽ അറസ്റ്റിലാകുന്നതിന് മുൻപ് 2023 ഡിസംബറില്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണത്തിലാണ് ഇര്‍ഫാന്‍ പിടിയിലായത്. 2023 ഡിസംബര്‍ 9-ന് ജൂബിലി ഹില്‍സിലെ എം.പി-എം.എല്‍.എ കോളനിയിലെ ഒരുവീട്ടില്‍നിന്ന് സ്വര്‍ണമാലയാണ് പ്രതി മോഷ്ടിച്ചത്. വീടിനകത്ത് കയറിയ പ്രതിയെ വീട്ടുജോലിക്കാരന്‍ കണ്ടതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരു ഓട്ടോയില്‍ കയറി സ്ഥലംവിട്ടു. ദിവസങ്ങള്‍ക്ക് ശേഷം മുഹമ്മദ് ഇര്‍ഫാന്‍ പോലീസിന്റെ വലയിലായി. ഹൈദരാബാദിലെ മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് ഇയാള്‍ കൊച്ചിയിലേക്ക് മോഷണത്തിനായി എത്തിയതെന്നാണ് പോലീസ് പറയുന്നത്.
2023 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ പൂണെ പോലീസും ഇര്‍ഫാനെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായി 2023 മെയ് മാസത്തിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഇതിനുപിന്നാലെയായിരുന്നു ഹൈദരാബാദിലെ കവര്‍ച്ച.
ലക്ഷ്യം ആഡംബരവീടുകള്‍, യാത്ര ആഡംബരകാറുകളില്‍...
നഗരങ്ങളില്‍ സമ്പന്നര്‍ താമസിക്കുന്ന കോളനികളും പാര്‍പ്പിച്ച സമുച്ചയങ്ങളുമാണ് ഇര്‍ഫാന്‍ മോഷണത്തിനായി തിരഞ്ഞെടുക്കാറുള്ളത്. വെറും ഒരു സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് പോലും ഇയാള്‍ വീടിന്റെ ജനലോ വാതിലോ തകര്‍ത്ത് അകത്തുകയറും. പുലര്‍ച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലുള്ള സമയമാണ് മോഷണത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഗാസിയാബാദിലെ ഒരുവീട്ടില്‍നിന്ന് ഏകദേശം ഒന്നരക്കോടിയുടെ വസ്തുക്കളാണ് ഇര്‍ഫാന്‍ മോഷ്ടിച്ചത്. ഡല്‍ഹിയിലെ ഒരു ജഡ്ജിയുടെ വീട്ടില്‍നിന്ന് 65 ലക്ഷം രൂപയും കവര്‍ന്നിരുന്നു. 2016-ല്‍ നോട്ട് നിരോധനത്തിന്റെ ഏതാനുംദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഈ കവര്‍ച്ച.

ആഡംബരകാറുകളില്‍ സഞ്ചരിച്ച് ആഡംബരവീടുകള്‍ കൊള്ളയടിക്കുന്നതാണ് പ്രതിയുടെ രീതി. നേരത്തെ സ്ഥിരമായി 'ജാഗ്വാര്‍' കാറിലായിരുന്നു ഇയാളുടെ യാത്ര. ഏറ്റവും ഒടുവില്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ അത് 'ഹോണ്ട അക്കോര്‍ഡി'ലായി. ഈ കാറില്‍ 'ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സീതാമര്‍ഹി' എന്ന ചുവന്ന ബോര്‍ഡും ഘടിപ്പിച്ചിരുന്നു. ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ നിലവില്‍ സീതാമര്‍ഹിയിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണെന്നാണ് കൊച്ചി പോലീസും പറയുന്നത്.
ഭര്‍ത്താവിനെ ന്യായീകരിച്ച് ഭാര്യ...
തന്റെ ഭര്‍ത്താവ് ഈ കുറ്റകൃത്യങ്ങള്‍ ചെയ്തത് ഒരിക്കലും തന്റെ കുടുംബത്തിന് വേണ്ടിയല്ലെന്നായിരുന്നു 2021-ല്‍ ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷാല്‍ പര്‍വീണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. ''അദ്ദേഹം ആരെയും വെറുംകൈയോടെ പറഞ്ഞയക്കില്ല. ഒരിക്കലും കുടുംബത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സഹായം ആവശ്യമുള്ളവര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണ് എല്ലാംചെയ്തത്', ഗുല്‍ഷാന്‍ പറഞ്ഞു.
മോഷണമുതലില്‍നിന്ന് ഒരുവിഹിതം ഉപയോഗിച്ച് ഗ്രാമത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതായിരുന്നു ഇര്‍ഫാന്റെ രീതിയെന്ന് വിവിധ ദേശീയമാധ്യമങ്ങളെല്ലാം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വന്തം ഗ്രാമമായ ജോഗിയയിലും സമീപപ്രദേശങ്ങളിലുമായി ഒരു കോടി രൂപ ചിലവാക്കി ഏഴ് റോഡുകളാണ് മോഷ്ടാവ് നിര്‍മിച്ചുനല്‍കിയത്. ഇതിനുപുറമേ ഒട്ടേറെ പെണ്‍കുട്ടികളുടെ വിവാഹത്തിനും രോഗികളുടെ ചികിത്സയ്ക്കും ഇയാള്‍ പണംനല്‍കി സഹായിച്ചിരുന്നു. ഇതുകൊണ്ടുതന്നെ 2021-ല്‍ ഗുല്‍ഷാന്‍ പര്‍വീണ്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഇര്‍ഫാന്റെ പേരിലാണ് വോട്ട് ചോദിച്ചത്. ഗുല്‍ഷാന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലും രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ഭര്‍ത്താവിന്റെ ചിത്രമുണ്ടായിരുന്നു.
ഗ്രാമത്തിലെ ജനങ്ങള്‍ വോട്ട് ചെയ്തത് തനിക്കല്ല, തന്റെ ഭര്‍ത്താവിനാണെന്നായിരുന്നു തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗുല്‍ഷാന്റെ പ്രതികരണം. രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ അതിന്റെ മുഴുവന്‍ 'ക്രെഡിറ്റും' ഭര്‍ത്താവിനാണെന്നായിരുന്നു ഗുല്‍ഷാന്‍ പറഞ്ഞിരുന്നത്. ഒരിക്കല്‍ മോഷണത്തിന് ഭര്‍ത്താവിനെ സഹായിച്ചെന്ന കുറ്റത്തിന് ഗുല്‍ഷാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചിയിലെ കവര്‍ച്ച...
ഏപ്രില്‍ 20-ന് പുലര്‍ച്ചെയാണ് മുഹമ്മദ് ഇര്‍ഫാന്‍ ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ വീട്ടില്‍ മോഷണം നടത്തുന്നത്. അഴിയില്ലാത്ത ജനല്‍ തകര്‍ത്ത് വീടിനകത്ത് കയറിയ മോഷ്ടാവ് ഒരുകോടിയോളം രൂപയുടെ സ്വര്‍ണ-വജ്രാഭരണങ്ങളാണ് കവര്‍ന്നത്. ശനിയാഴ്ച രാവിലെ മോഷണവിവരം പുറത്തറിഞ്ഞതോടെ കൊച്ചിയിലെ പോലീസ് സംഘം മുഴുവനും പനമ്പിള്ളി നഗറിലേക്ക് കുതിച്ചെത്തി. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

തൊപ്പിയും മാസ്‌കും ധരിച്ച മോഷ്ടാവിന്റെ അവ്യക്തമായ ദൃശ്യം മാത്രമാണ് വീട്ടിലെ സിസിടിവിയില്‍നിന്ന് പോലീസിന് കിട്ടിയത്. ഇതോടെ പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം അരിച്ചുപെറുക്കി. ഈ ദൃശ്യങ്ങളില്‍നിന്നാണ് ഒരു ഹോണ്ട അക്കോര്‍ഡ് കാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഇതോടെ കാറിനെ കേന്ദ്രീകരിച്ചായി അന്വേഷണം. നമ്പര്‍ തിരിച്ചറിഞ്ഞതോടെ വിവരം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. ശനിയാഴ്ച ഉച്ചയോടെ ഈ കാര്‍ കാസര്‍കോട് അതിര്‍ത്തി കടന്നതായി വിവരം കിട്ടിയതോടെ അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു. കര്‍ണാടക പോലീസിന് വിവരം കൈമാറി. തുടര്‍ന്ന് ഉഡുപ്പിയില്‍വെച്ച് കര്‍ണാടക പോലീസാണ് മുഹമ്മദ് ഇര്‍ഫാനെ കൈയോടെ പിടികൂടിയത്. പിന്നാലെ കേരള പോലീസ് സംഘവും ഇവിടേക്കെത്തി. സംവിധായകന്‍ ജോഷിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച മുഴുവന്‍ ആഭരണങ്ങളും ഒരുസ്യൂട്ട് കേസിലാക്കിയാണ് പ്രതി വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്. ഇതും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് ഭീമ ജൂവലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയത് ഇയാളാണെന്നും കൊച്ചി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: who is bihar robinhood mohammed irfan the most wanted thief
Published: 22 Apr 2024, 02:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented