കൊല്ലം:  ഉത്സവസ്ഥലത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. കൊല്ലം കുന്നിക്കോട് കോക്കാട് സ്വദേശിയും യൂത്ത് ഫ്രണ്ട്(ബി) മണ്ഡലം പ്രസിഡന്റുമായ മനുവിലാസത്തില്‍ മനോജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി കോക്കാട്ടെ റോഡരികിലാണ് യുവാവിനെ വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. മനോജിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ആരോപിച്ചു. 

To advertise here,

കോക്കാട് ശിവക്ഷേത്രത്തില്‍ കഴിഞ്ഞദിവസം നടന്ന ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുപിന്നാലെ അര്‍ധരാത്രിയോടെയാണ് മനോജിനെ റോഡിരികില്‍ വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ വിരലുകള്‍ അറ്റുപോയിരുന്നു. കഴുത്തിനും വെട്ടേറ്റിട്ടുണ്ട്. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമിച്ചവരെക്കുറിച്ച് മനോജ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, സംഭവം രാഷ്ട്രീയ കൊലപാതകമാണോ എന്നകാര്യത്തില്‍ പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തില്‍ മനോജിനെ കൊലപ്പെടുത്തിയെന്നുമാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം. 

അതിദാരുണമായാണ് മനോജിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ.യും പ്രതികരിച്ചു. യുവാവിന്റെ വിരലുകള്‍ അറ്റുപോയിരുന്നു. മരിക്കുന്നതിന് മുമ്പ് ആക്രമിച്ചവരെ സംബന്ധിച്ച് മനോജ് സഹോദരന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.