കൊല്‍ക്കത്ത: വനിതാ ഡോക്ടര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. ഡോക്ടര്‍ കൊല്ലപ്പെടുമ്പോള്‍ പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷിന്റെ കാലത്ത് നടന്ന ക്രമക്കേടുകളാണ് സി.ബി.ഐ. അന്വേഷിക്കുക. കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്.ഐ.ടി) നിന്ന് സി.ബി.ഐ. ഏറ്റെടുത്തത്. 

To advertise here,

അന്വേഷണം ഏറ്റെടുത്ത ഉടന്‍ സി.ബി.ഐ. സംഘം ആവശ്യമായ രേഖകള്‍ എസ്.ഐ.ടിയില്‍ നിന്ന് ശേഖരിച്ചു. തുടര്‍ന്ന് വീണ്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളിലേക്ക് സി.ബി.ഐ. കടന്നു. 

ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലിയുടെ പരാതിയിലാണ് ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് വിട്ടത്. സാമ്പത്തിക ക്രമക്കേടുകളിന്മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം വേണമെന്നായിരുന്നു അക്തര്‍ അലിയുടെ ആവശ്യം. 

അന്വേഷണപുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാനും കല്‍ക്കട്ട ഹൈക്കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 17-നാണ് കേസ് വീണ്ടും കേള്‍ക്കുക. അന്ന് കോടതി റിപ്പോര്‍ട്ട് പരിശോധിക്കും.