ന്യൂഡൽഹി: ‘അമ്മയാകണോ അതോ ജോലി വേണോ?’ - ഉദ്യോഗാർഥികളോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ അധികൃതർക്ക് അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഗർഭാവസ്ഥ എന്നത് ഒരു സ്ത്രീക്ക് സർക്കാർ ജോലി നിഷേധിക്കാനുള്ള കാരണമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, മാതൃത്വവും കരിയറും തമ്മിൽ തിരഞ്ഞെടുക്കാൻ സ്ത്രീയെ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും നിരീക്ഷിച്ചു.

To advertise here,

നിയമപോരാട്ടം ഇങ്ങനെ

ഫോറസ്റ്റ് ഗാർഡ്, വൈൽഡ് ലൈഫ് ഗാർഡ് തസ്തികകളിലേക്കുള്ള നിയമന നടപടികളെ ചൊല്ലിയായിരുന്നു സുപ്രധാനമായ നിയമപോരാട്ടം നടന്നത്. 2023 സെപ്റ്റംബറിൽ വിജ്ഞാപനം വന്ന റിക്രൂട്ട്‌മെന്റ് നടപടികൾ നീണ്ടുപോയി രണ്ട് വർഷത്തിന് ശേഷം 2025 നവംബറിലാണ് രേഖാമൂലമുള്ള പരീക്ഷ നടന്നത്. ഈ കാലയളവിനിടയിൽ ഉദ്യോഗാർഥി വിവാഹിതയാവുകയും ഗർഭം ധരിക്കുകയും ചെയ്തു.

14 കിലോമീറ്റർ നടത്തം; ഒൻപതാം മാസത്തിൽ പരീക്ഷ

രേഖാമൂലമുള്ള പരീക്ഷയിൽ വിജയിച്ച യുവതിയോട് കായികക്ഷമതാ പരീക്ഷയ്ക്ക് (പി.ഇ.ടി.) ഹാജരാകാൻ അധികൃതർ നിർദ്ദേശിച്ചു. നാല് മണിക്കൂറിനുള്ളിൽ 14 കിലോമീറ്റർ നടക്കുക എന്നതായിരുന്നു കടമ്പ. എന്നാൽ ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതി, തന്റെ ശാരീരികാവസ്ഥ പരിഗണിച്ച് പരീക്ഷ മാറ്റിവെക്കണമെന്ന് അപേക്ഷിച്ചെങ്കിലും കമ്മീഷൻ അത് നിരസിക്കുകയായിരുന്നു.

കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ:

നിലവിലുള്ള നിയമങ്ങൾ പ്രകാരം ഗർഭാവസ്ഥ ജോലിക്ക് അയോഗ്യതയല്ലെന്ന് കോടതി വ്യക്തമാക്കി.

മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ പ്രതിഭാസമാണ്. റിക്രൂട്ട്‌മെന്റ് വൈകിയ സാഹചര്യത്തിൽ അധികൃതർ കൂടുതൽ സഹാനുഭൂതിയോടെ പെരുമാറണമായിരുന്നു.

പരീക്ഷ മാറ്റിവെക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന കമ്മീഷന്റെ വാദം കോടതി തള്ളി. നിയമത്തിൽ പ്രത്യേക വിലക്കില്ലാത്ത പക്ഷം ഇത്തരം അസാധാരണ സാഹചര്യങ്ങളിൽ മാനുഷിക പരിഗണന നൽകാൻ കമ്മീഷന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

നാലാഴ്ചയ്ക്കകം പരീക്ഷ നടത്തണം

യുവതിക്ക് വേണ്ടി നാലാഴ്ചയ്ക്കകം പുതിയ കായികക്ഷമതാ പരീക്ഷ നടത്താൻ ചീഫ് ജസ്റ്റിസ് അരുൺ ഭൻസാലി, ജസ്റ്റിസ് ജസ്‌പ്രീത് സിങ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. പരീക്ഷയിൽ വിജയിക്കുകയാണെങ്കിൽ, ഒബിസി വനിതാ വിഭാഗത്തിൽ ഇവർക്ക് അർഹമായ സീനിയോറിറ്റിയോടെ നിയമനം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അതുവരെ ഈ വിഭാഗത്തിൽ ഒരു തസ്തിക ഒഴിച്ചിടാനും കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.