ഷാര്‍ജ: ഈ വര്‍ഷത്തെ അക്ഷരമാമാങ്കമായ 41-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം മലയാളത്തിലെ 150-ലധികം പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍ക്ക് വേദിയാകും.

To advertise here,

മലയാളി എഴുത്തുകാരുടെ ഏറ്റവും പുതിയ കൃതികളായിരിക്കും പ്രകാശിതമാവുക. വാക്ക് പ്രകാശിക്കട്ടെ എന്നപ്രമേയത്തില്‍ നവംബര്‍ രണ്ടുമുതല്‍ 13 വരെയാണ് ഷാര്‍ജ എക്‌സ്പോ സെന്ററില്‍ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്. ഇറ്റലിയാണ് ഈവര്‍ഷത്തെ അതിഥിരാജ്യം.

കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ പുസ്തകങ്ങളടക്കം ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശിപ്പിക്കും. 500-ലധികം കൃതികളുടെ പ്രകാശനങ്ങള്‍ക്കായി വേദികള്‍ ചോദിച്ചുകൊണ്ട് അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ എക്സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് പി.വി. മോഹന്‍കുമാര്‍ പറഞ്ഞു. ഇത്രയധികം പുസ്തകപ്രകാശനങ്ങള്‍ക്കായി വേദികള്‍ അനുവദിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസി എഴുത്തുകാരുടെ കൃതികള്‍ക്കടക്കം പ്രാമുഖ്യംകൊടുത്തുകൊണ്ടാണ് ഈ വര്‍ഷവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനങ്ങള്‍ സംഘടിപ്പിക്കുന്നത്. മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനങ്ങള്‍ക്കുമാത്രമാണ് രണ്ടുവര്‍ഷംമുമ്പ് 'ബുക്ക് ഫോറം' സ്ഥാപിച്ചത്. എന്നാല്‍ ഓരോവര്‍ഷവും പ്രകാശനങ്ങള്‍ അഭൂതപൂര്‍വമായി വര്‍ധിക്കുകയാണെന്ന് മോഹന്‍കുമാര്‍ സൂചിപ്പിച്ചു.

മാതൃഭൂമി ബുക്‌സ് അടക്കമുള്ള കേരളത്തിലെ പ്രധാനപ്പെട്ട പ്രസാധകര്‍ ഈ വര്‍ഷവും ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. അബ്ദുസമദ് സമദാനി എഴുതിയ 'പോക്കുവെയിലിലെ സൂര്യകാന്തിപ്പൂക്കള്‍', ടി.എസ് . കല്യാണരാമന്റെ 'ആത്മവിശ്വാസം', എന്‍.പി. ഫാക്കിയുടെ 'പാഴ് വസ്തുക്കളില്‍ ജീവിതം തേടി ഒരു ലോകസഞ്ചാരം' തുടങ്ങി ഒട്ടേറെ പ്രമുഖ പുസ്തകങ്ങളാണ് ഈ വര്‍ഷം ഷാര്‍ജയില്‍ പ്രകാശിതമാവുക. കൂടാതെ കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍, നടി മഞ്ജുവാര്യര്‍, നടന്‍ ജയസൂര്യ തുടങ്ങിയവരുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പ്രകാശിപ്പിക്കും.

മലയാളത്തില്‍നിന്ന് സി.വി. ബാലകൃഷ്ണന്‍, സുനില്‍ പി. ഇളയിടം, ജി.ആര്‍. ഇന്ദുഗോപന്‍ തുടങ്ങിയവരടക്കം ഒെേട്ടര്‍ പ്രമുഖ എഴുത്തുകാരാണ് പുസ്തകോത്സവത്തില്‍ അതിഥികളായെത്തുന്നത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള മൂന്നുദിവസത്തെ എഴുത്തുകാരുടെയും പ്രസാധകരുടെയും സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് 500 അതിഥികള്‍ പങ്കെടുക്കും. എക്‌സ്പോ സെന്ററിന് സമീപത്തായി സ്ഥാപിക്കുന്ന പ്രത്യേക ഓഡിറ്റോറിയത്തിലായിരിക്കും പ്രമുഖ വ്യക്തികള്‍ അണിനിരക്കുന്ന സമ്മേളനം സംഘടിപ്പിക്കുക.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനായുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് പി.വി. മോഹന്‍കുമാര്‍ അറിയിച്ചു.